Wednesday, 3 Jul 2024

ആരുമില്ലാത്തവർക്ക് ഈശ്വരനുണ്ട്; മനം നൊന്ത് വിളിച്ചാൽ നരസിംഹമൂർത്തി രക്ഷിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്
സിംഹത്തിന്‍റെ രൗദ്ര മുഖവും മനുഷ്യന്‍റെ ശരീരവുമാണ് മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ പ്രത്യേകത. രക്ഷിക്കാൻ ആരും തന്നെ ഇല്ലാത്ത സ്വന്തം ഭക്തനായ പ്രഹ്ളാദനെ, നിഷ്ഠൂരനായ പിതാവും അസുര രാജാവുമായ ഹിരണ്യ കശിപുവിൽ നിന്നും രക്ഷിക്കാൻ നിമിഷാർദ്ധം കൊണ്ട് പിറവികൊണ്ട അവതാരമാണിത്. ആരുമില്ലാത്തവർക്ക് ഈശ്വരനുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് നരസിംഹ അവതാരത്തിന്റെ സാരം. വൈശാഖത്തിലെ ശുക്ളപക്ഷ ചതുര്‍ദശി നാളിലാണ് വിഷ്ണുഭഗവാന്‍ നരസിംഹമായി അവതരിച്ചത്. 2023 മേയ് 4 വ്യാഴാഴ്ചയാണ് ഇത്തവണ നരസിംഹ ജയന്തി ആഘോഷിക്കുന്നത്. എല്ലാ നരസിംഹ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഏറെ വിശേഷപ്പെട്ട ദിവസമാണ് നരസിംഹ ജയന്തി. നരസിംഹ ഉപാസനയ്ക്ക് ഉത്തമ ദിവസമാണിത്. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് തലേദിവസവും ജയന്തി ദിവസവും വ്രതമെടുത്ത് നരസിംഹ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാൽ ശത്രു ശല്യവും ഭയവും രോഗങ്ങളും അകലും. എവിടെയും വിജയമുണ്ടാകാം. ആഗ്രഹസാഫല്യം, ഋണമോചനം, തൊഴിൽ ഭാഗ്യം, വിവാഹലബ്ധി ഇവയെല്ലാം നരസിംഹ ഉപാസനയുടെ ഫലസിദ്ധികളാണ്. തുളസിമാലയും ചെത്തിപ്പൂവുമാണ് ഭഗവാന് പ്രിയപ്പെട്ട സമർപ്പണങ്ങൾ. കടുംപായസവും പാനകവുമാണ് വഴിപാടുകൾ.

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

എന്ന നരസിംഹ മന്ത്രം വ്രത്രമെടുക്കുന്നവർ ജയന്തി ദിവസം 36 തവണ ചൊല്ലണം. നരസിംഹ മൂർത്തിയുടെ ജന്മനക്ഷത്രമായ ചോതി നാളും വ്രതമെടുക്കാനും നരസിംഹ പ്രീതികരമായ കർമ്മങ്ങൾക്കും നല്ലതാണ്. നിത്യജപത്തിനും നരസിംഹ മന്ത്രം ഉത്തമം. ഉറപ്പായും ആഗ്രഹസാഫല്യമുണ്ടാകും. നരസിംഹസ്വാമിയുടെ ക്ഷേത്രങ്ങൾ എണ്ണിയാൽ തീരാത്തത്രയുണ്ട്. നരസിംഹ സ്വാമിയുടെ പ്രധാനക്ഷേത്രങ്ങളിലൊന്ന് ആന്ധ്രയിലെ അഹോ ബിലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉഗ്രശക്തിയുള്ള നരസിംഹമൂർത്തി പ്രസിദ്ധമാണ്. തൃക്കൊടിത്താനം മഹാ വിഷ്ണു ക്ഷേത്രം കണ്ണൂരിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം, കോഴിക്കോട് തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം , കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹ ക്ഷേത്രം , ആലപ്പുഴ തുറവൂർ നരസിംഹ ക്ഷേത്രം, പാലാ തെക്കേക്കര നരസിംഹ സ്വാമി ക്ഷേത്രം, രാമപുരം ക്ഷേത്രം, മാവേലിക്കര മറ്റത്തുള്ള നരസിംഹ ക്ഷേത്രം , തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം, കൊല്ലം ഭരണിക്കാവിനടുത്ത് ആനയടി പഴയിടം ക്ഷേത്രം എന്നിവയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ നരസിംഹമൂർത്തി ക്ഷേത്രങ്ങൾ.

കൃതയുഗത്തിൽ വിഷ്ണു ഭഗവാനെടുത്ത നാല് അവതാരങ്ങളിൽ അവസാനത്തേതായ നരസിംഹ അവതാരത്തിന്റെ ഐതിഹ്യം പ്രസിദ്ധമാണ്:
ബ്രഹ്മദേവനെ തപസ്‌ ചെയ്ത് പ്രീതിപ്പെടുത്തി അസുര ചക്രവർത്തിയായ ഹിരണ്യകശിപു കുറെ വിചിത്ര വരങ്ങൾ സമ്പാദിച്ചു: എല്ലാ ലോകങ്ങളെയും കീഴടക്കണം. മനുഷ്യനോ മൃഗമോ തന്നെ വധിക്കരുത്. ആയുധം കൊണ്ടും അല്ലാതെയും വധിക്കരുത്. അകത്തുവച്ചും പുറത്തുവച്ചും വധിക്കരുത്. ഭൂമിയിൽ വച്ചും ആകാശത്തു വച്ചും പാതാളത്തിൽ വച്ചും വധിക്കരുത്. രാത്രിയിലും പകലും വധിക്കരുത്. ശാന്ത സ്വരൂപനെങ്കിലും തിന്മകളോട് വിട്ടുവീഴ്ച കാണിക്കാത്ത ശ്രീ മഹാവിഷ്ണുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഹിരണ്യ കശിപു കൗശലപൂർവം ഈ വരങ്ങൾ സ്വന്തമാക്കിയത്. എന്നാൽ ലോകപാലകനായ, സർവ്വശക്തനായ വിഷ്ണുവിന്റെ കൈയ്യിൽ എല്ലാ തന്ത്രങ്ങൾക്കും മറുമരുന്നുണ്ടെന്ന കാര്യം അസുരരാജൻ ഓർത്തില്ല.

ഒടുവിൽ ലോകത്തെ മൊത്തം പീഡിപ്പിച്ച ഹിരണ്യകശിപുവിനെ ഭഗവാൻ നിഗ്രഹിക്കുക തന്നെ ചെയ്തു. സ്വന്തം മകനായിട്ടു പോലും വിഷ്ണുഭക്തനായതിന്റെ പേരിൽ പ്രഹ്ളാദനെ അതി ഭീകരമായി ദണ്ഡിച്ചതാണ് ഭഗവാന്റെ കണ്ണിൽ മാപ്പില്ലാത്ത തെറ്റായത്. അതേത്തുടർന്നാണ് ശ്രീ മഹാവിഷ്ണു മനുഷ്യനും മൃഗവും ചേർന്ന വിചിത്രജീവിയായ നരസിംഹമായി അവതരിച്ച് അസുരനെ യമപുരിക്കയച്ചത്. ഹിരണ്യകശിപു നേടിയ വരങ്ങളത്രയും ഭഗവാൻ മറി കടന്നു. രാത്രിയും പകലുമല്ലാത്ത ത്രിസന്ധ്യക്ക് ആയുധമല്ലാത്ത സ്വന്തം നഖം കൊണ്ട്, അകത്തും പുറത്തുമല്ലാത്ത പടിവാതിലിൽ വച്ച് ആകാശത്തും പാതാളത്തിലും ഭൂമിയിലുമല്ലാത്ത സ്വന്തം മടിയിൽ കിടത്തിയാണ് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ സംഹരിച്ചത്.

ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്‌ളാദൻ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. പ്രഹ്‌ളാദന്റെ ഭക്തിയും വിശ്വാസവും മൂലം ഹിരണ്യകശിപു എന്തൊക്കെ ചെയ്‌തെങ്കിലും പ്രഹ്‌ളാദനെ നശിപ്പിക്കാൻ കഴിഞ്ഞില്ല. വിഷ്ണുനാമത്തിന് പകരം ഓം ഹിരണ്യായ നമഃ എന്ന് ജപിക്കണം എന്ന് പ്രഖ്യാപിച്ച ഹിരണ്യകശിപുവിനെ ഭയപ്പെടാതെ പ്രഹ്‌ളാദൻ നാരായണനാമ ജപം തുടർന്നു. രക്ഷിക്കാൻ ആരുമില്ലാത്ത ആരും ആശ്രയമില്ലാത്ത സ്വന്തം മകനെ ഹിരണ്യകശിപു അതിക്രൂരമായി ഉപദ്രവിച്ചു. പീഡനമേറ്റ് പുളഞ്ഞ പ്രഹ്ളാദൻ തുണിലും തുരുമ്പിലുമെല്ലാം എന്റെ നാരായണനുണ്ടെന്ന് ഹിരണ്യകശിപുവിനോട് പറഞ്ഞു. തന്നെ രക്ഷിക്കാൻ നാരായണൻ വരുമെന്ന് പറഞ്ഞ പ്രഹ്ളാദന്റെ ദീനമായ വിലാപം കേട്ട ക്ഷണത്തിൽ തുണു പിളർന്നാണ് ഭഗവാൻ അവതരിച്ചത്. ഹിരണ്യകശിപുവിനെ നിഗ്രഹിച്ച് ഭക്തനായ പ്രഹ്‌ളാദനെ രക്ഷിച്ച ശേഷം ഭഗവാൻ തിരോധാനം ചെയ്തു.

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 8921709017

Story Summary: Significance of Narasimha Jayanti


error: Content is protected !!
Exit mobile version