Monday, 1 Jul 2024

ആരുമില്ലാത്തവർക്ക് തുണ നരസിംഹമൂർത്തി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ധർമ്മ സംരക്ഷകനാണ് നരസിംഹമൂർത്തി. ബ്രഹ്മാവിനെ ഉഗ്രമായി തപസ്‌ ചെയ്ത് പ്രീതിപ്പെടുത്തിയ ഹിരണ്യ കശിപു എല്ലാ ലോകങ്ങളും കീഴടക്കി മനുഷ്യനോ മൃഗമോ കൊല്ലരുത്, ആയുധം കൊണ്ടും ആയുധം ഇല്ലാതെയും കൊല്ലരുത്, അകത്തുവച്ചും പുറത്തുവച്ചും കൊല്ലരുത്, ഭൂമിയിൽ വച്ചും ആകാശത്തു വച്ചും കൊല്ലരുത്, രാത്രിയിലും പകലും കൊല്ലരുത് എന്നിങ്ങനെ ഒട്ടേറെ വരങ്ങൾ നേടി. വിഷ്ണു ഭഗവാനിൽ നിന്നും രക്ഷപ്പെടാനാണ് ഈ വരങ്ങളത്രയും ഹിരണ്യകശിപു സമ്പാദിച്ചത്. എന്നാൽ വിഷ്ണുഭഗവാൻ ഇതിനെല്ലാം മറുമരുന്ന് കണ്ടുപിടിച്ചു. ത്രിസന്ധ്യക്ക് സ്വന്തം നഖംകൊണ്ട്, സ്വന്തം മടിയിൽ കിടത്തി, പടിവാതിലിൽ ഇരുന്ന് മനുഷ്യനും മൃഗവും ചേർന്ന ജീവിയായ നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ സംഹരിച്ചു.

ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്‌ളാദൻ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. പ്രഹ്‌ളാദന്റെ ഭക്തിയും വിശ്വാസവും കാരണം ഹിരണ്യകശിപു പല രീതിയിൽ ശ്രമിച്ചിട്ടും പ്രഹ്‌ളാദനെ നശിപ്പിക്കാൻ കഴിഞ്ഞില്ല. സ്വന്തം ഭക്തന്റെ രക്ഷയ്ക്കായാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. നരസിംഹ സ്വാമിയുടെ ക്ഷേത്രങ്ങൾ എണ്ണിയാൽ തീരാത്തതു പോലെ നാട്ടിലുണ്ട്. ശത്രുസംഹാരത്തിന്റെ പ്രധാനമൂർത്തിയായി നരസിംഹസ്വാമിയെ ഭജിക്കുന്നു. ലോകർ ഭയപ്പെടുന്ന രാജാവാണ് ഹിരണ്യകശിപു. വിഷ്ണുനാമത്തിന് പകരം ഓം ഹിരണ്യായ നമ: എന്ന് ജപിക്കണം എന്ന് പ്രഖ്യാപിച്ച ഹിരണ്യകശിപുവിനെ അല്പം പോലും ഭയപ്പെടാതെ അനുസരിക്കാതെ പ്രഹ്‌ളാദൻ വിഷ്ണുനാമം ജപിച്ചു. ആരും ആശ്രയമില്ലാത്ത പിഞ്ചുബാലനെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും വിഷ്ണുഭഗവാൻ രക്ഷിക്കുകയും ചെയ്തു. നരസിംഹമായി അവതരിച്ച ഹിരണ്യകശിപുവിനെ നിഗ്രഹിക്കുമ്പോൾ ഭക്തനായ പ്രഹ്‌ളാദനെ രക്ഷിക്കുകയും ഹിരണ്യകശിപുവിന് ശാപമോക്ഷം നല്കുകയും ചെയ്യുന്നു. ‘ആരുമില്ലാത്തവർക്ക് ദൈവം തുണ’ എന്നത് നരസിംഹാവതാരത്തിന്റെ സന്ദേശം. സൗമ്യനായ വിഷ്ണുവിന്റെ തികച്ചും വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ കണ്ടത്.

വിഷ്ണു ഭഗവാൻ്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദൻ്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായി. ഇടവമാസത്തിലെ ചോതി നക്ഷത്രമാണ് നരസിംഹാവതാരമായി ആഘോഷിക്കുന്നത്. 2021 മേയ് 25 ചൊവാഴ്ചയാണ് ഇത്തവണ നരസിംഹ ജയന്തി. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹ മന്ത്രജപം ഉത്തമാണ്. ഈ മന്ത്രം ദിവസവും മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും കാര്യസിദ്ധി നൽകുമെന്നാണ് വിശ്വാസം. ക്ഷേത്രദര്‍ശന വേളയിൽ നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നതും നല്ലതാണ്.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ നടത്താവുന്ന മറ്റൊരു പ്രധാന വഴിപാടാണ്. നരസിംഹ ഭഗവാന്റെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ഭഗവാന്റെ ജന്മനാളും പഞ്ചഭൂതങ്ങളിൽ വായുദേവൻ്റെ നാളുമായ ചോതി നക്ഷത്രത്തിൽ ഭഗവാനെ പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതി നക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
മൊബൈൽ: +91 094-470-20655

Story Summary: Significance of Narasimha Avatharam and Narasimha Moorthy Jayanthi

error: Content is protected !!
Exit mobile version