Monday, 30 Sep 2024

എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് ശംഭു നമ്പൂതിരി

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മാവേലിക്കര തട്ടാരമംഗലം, സ്വദേശിയായ കളീയ്ക്കൽ മഠം നീലിമന പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേൽശാന്തി. തുലാമാസപ്പുലരിയിൽ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം, നെയ്യഭിഷേകം, മഹാഗണപതി ഹോമം, ഉഷപൂജ എന്നിവയ്ക്ക് ശേഷമാണ് പുതിയ മേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടപടികൾ തുടങ്ങിയത്. മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 തുണ്ട് കടലാസുകൾ ഒന്നാമത്തെ വെള്ളി പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത 8 തുണ്ടുകളും ഉൾപ്പെടെ 9 തുണ്ടുകൾ രണ്ടാമത്തെ വെള്ളി പാത്രത്തിലും നിക്ഷേപിച്ച ശേഷം പാത്രങ്ങൾ പ്രത്യേകം തട്ടത്തിൽ വച്ച് പൂജയ്ക്കായി ശ്രീകോവിലിൽ നൽകി. പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നറുക്കെടുപ്പ് നടത്താൻ ഈ പാത്രങ്ങൾ പുറത്തേയ്ക്ക് കൈമാറി. പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമ്മയാണ് ശബരിമല പുതിയ മേൽശാന്തിയെ നറുക്കെടുത്തത്.
നാലാമത്തെ നറുക്ക് വീണ എൻ.പരമേശ്വരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി പ്രഖ്യാപിച്ചു.

ശബരിമല മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി
മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി 

മാളികപ്പുറം മേൽശാന്തി തിരഞ്ഞെടുപ്പിലും നാലാമത്തെ നറുക്കാണ് വീണത്. പന്തളം കൊട്ടാര അംഗമായ നിരജ്ഞൻ ആർ. വർമ്മയാണ് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി നറുക്കെടുത്തത്. പുറപ്പെടാ ശാന്തിമാർ കൂടിയാകുന്ന ഇരുവരും നവംബർ 15ന് ഇരുമുടി കെട്ടുമായി ശബരിമല സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ആചാരാനുഷ്ഠാനപരമായ ചടങ്ങുകൾക്ക് ശേഷം മേൽശാന്തിമാരായി ചുമതല ഏൽക്കും. വിശ്ചികം ഒന്നായ നവംബർ 16 ന് ശബരിമല – മാളികപ്പുറം തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും.

ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജാണ് നറുക്കെടുപ്പിൽ മേൽനോട്ടം വഹിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ.വാസു, അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം.തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ, ശബരിമല അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ ഗണേഷ് പോറ്റി തുടങ്ങിയവർ സംബന്ധിച്ചു.

Story Summary: The selection of the new chief priests of Sabarimala and Malikapuram temples


error: Content is protected !!
Exit mobile version