Monday, 20 May 2024

കരി പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം; രാമായണ കഥകൾ ജീവിത സന്ദേശം

ജ്യോതിഷരത്നം വേണുമഹാദേവ്

ഭാരതത്തിന്റെ മഹത്തായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നായ രാമായണം രാമന്റെ അയനമാണ് ; അതായത് രാമന്റെ ധർമ്മ യാത്ര. ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിക്കാൻ അയോദ്ധ്യാപതിയുടെ സിംഹാസനം പോലും ഉപേക്ഷിച്ച രാമൻ. ജ്യേഷ്ഠന്റെ പാദുകം പൂജിച്ച് അദ്ദേഹം വനവാസം കഴിഞ്ഞ് തിരിച്ചു വരും വരെ മാത്രം രാജ്യഭാരം നിർഹിച്ച ഭരതൻ. ഇങ്ങനെയുള്ള അതുല്യ മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരംക്ഷണത്തെ കുറിച്ചുള്ള മഹത്തായ സന്ദേശമാണ് വാല്മീകി രാമയണം നൽകുന്നത്. ജീവിത പാഠങ്ങളാണ് ഈ കൃതിയുടെ സാരസംക്ഷേപം.

രാമായണത്തിൽ നിന്നും ആദ്ധ്യാത്മികത മാറ്റി വച്ച് പരിശോധിച്ചാൽ ഈ കാലഘട്ടത്തിനു പോലും ഏറ്റവും അനുയോജ്യമായ അത്യുജ്ജ്വല സന്ദേശങ്ങൾ അനവധി ലഭിക്കും. അതിന് ഉദാഹരണങ്ങൾ പരിശോധിക്കാം.

ശാസ്ത്രവും നിയമവും ലംഘിച്ച ദശരഥൻ
ദശരഥൻ ചെയ്ത ആദ്യ തെറ്റ് ശാസ്ത്രവും നിയമവും ലംഘിച്ചതാണ്. ഒന്നാമത് : സൂര്യാസ്തമയത്തിനു ശേഷം നായാട്ടിനു പോവരുത്; അപകടകരമാണ്. രണ്ടാമത് ഹിംസ്രജന്തുക്കളെയല്ലാതെ ആനയെ അമ്പെയ്യാൻ ധർമ്മ ശാസ്ത്രം അനുവാദം നൽകുന്നില്ല. രാജാവ് വേട്ടയ്ക്ക് പോകുന്നത് ഹിംസ്രജന്തുക്കളെ പോലും കൈകാര്യം ചെയ്യാനുള്ള പരിശീലനത്തിനാണ്. ഇത് യുദ്ധ ചങ്കൂറ്റത്തിന് പ്രയോജനപ്പെടും. ഇത്തരം തെറ്റുകൾ നിയമ ലംഘനത്തിലൂടെ ജീവിതത്തിൽ നമുക്കും സംഭവിക്കാം. അങ്ങനെ പാടില്ല. എപ്പോഴെല്ലാം നിയമ ലംഘനം നടക്കുന്നുവോ, അപ്പോഴെല്ലാം പ്രശ്നം ഉണ്ടാകും.

ദശരഥാസ്ത്രമേറ്റ് ശ്രവണകുമാരന്റെ മരണവും അതിന്റെ പരിണത ഫലവും

തനിക്കും പുത്ര ദുഖത്തിലൂടെയുള്ള മരണം നിശ്ചയമാണെന്ന തീരാദുഖം ഇതിലൂടെ ദശരഥന് വന്നു ചേർന്നു. തെറ്റ് ചെയ്യുന്നത് ആരായാലും എന്നെങ്കിലും ശിക്ഷ അനുഭവിച്ചിരിക്കും എന്ന പ്രകൃതി നിയമമാണ് ഇതിലൂടെ കാണിച്ചു തരുന്നത്.

ഇന്നലെ ചെയ്തത് ഇന്നത്തെ ദുഖത്തിന് കാരണം

കാലം എത്ര കഴിഞ്ഞിട്ടും, ആധിയുടെ നടുക്കയത്തിൽ ജീവിക്കുമ്പോഴും കർത്തവ്യത്തിൽ നിന്നും വ്യതിചലിക്കാതെ ഒരു യുദ്ധ യാത്രയിൽ കൈകേയി കൂടെ വരുന്നു. ഭാര്യയെ എന്തിനു യുദ്ധത്തിന് കൊണ്ടു പോയി? യുദ്ധവിജയത്തിനു അത് കാരണമായി. തന്നെ സഹായിച്ചതിന്, അത്യാഹ്ലാദത്താൽ നിർഭാഗ്യവശാൽ ഭാര്യയ്ക്ക് രണ്ട് രണ്ടു വരം കൊടുത്തു. അതു വേണ്ടിയിരുന്നോ? ആവശ്യമില്ലാത്ത വാഗ്ദാനം! കൂടാതെ അതെപ്പോൾ വേണമെങ്കിലും സ്വീകരിച്ചു കൊള്ളാൻ അനുമതിയും! സ്വയം സ്വന്തം കുഴി തോണ്ടാൻ ഇതിൽ കൂടുതൽ എന്തു വേണം? എല്ലാവരും എപ്പോഴും ഒരേ പോലെ ആകണമെന്നില്ല. മാറ്റം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നറിയേണ്ടേ. ആർക്കും എന്തു വാഗ്ദാനം ചെയ്യമ്പോഴും അതു പിന്നീട് എപ്പോൾ വേണമെങ്കിലും സ്വീകരിക്കാൻ അനുമതി നൽകുമ്പോഴും, വരും വരായ്ക അറിയണം. ഭാവിയെയും മാനസിക മാറ്റങ്ങളെയും വിലയിരുത്താതെ മുന്നോട്ടു പോയാൽ എന്തു പറ്റുമോ
അതാണ് ദശരഥന് സംഭവിച്ചത്. ചുരുക്കിപ്പറഞ്ഞാൽ തനിക്കുള്ള ശാപവും താൻ കൊടുത്ത വരങ്ങളും എന്നെന്നും ഓർത്തുകൊണ്ട്, വേദനിച്ചു കൊണ്ട് ദശരഥന് ദിനങ്ങൾ തള്ളി നീക്കേണ്ടി വന്നു. ഇന്നലെ ചെയ്തതും, പറഞ്ഞതും ഇന്നത്തെ ദുഖത്തിന് കാരണമാകരുത് എന്നോർക്കണം. ഇതു ഏവർക്കും ബാധകമാണ്.

നല്ലവരെയും കൂട്ടുകെട്ട് പലപ്പോഴും നശിപ്പിക്കും
കൈകേയി വളരെ ബുദ്ധിമതിയാണ്, നല്ലവളും. മന്ഥരയുടെ കൂട്ടുകെട്ട് അവരിൽ മാറ്റമുണ്ടാക്കി. കരി പറ്റിയാൽ സ്വർണ്ണത്തിനും പ്രഭ കെടും. വ്യക്തികൾ എത്ര നല്ലവരാണെങ്കിലും കൂട്ടുകെട്ട് പലപ്പോഴും അവരെ നശിപ്പിക്കും. അത് പ്രശ്നങ്ങൾക്ക് കാരണമായേക്കും. മന്ഥര കൈകേയിയെ ഉപദേശിക്കുന്നതും മനസ് മാറ്റുന്നതും ഒരു മാനേജ്മെന്റ് രീതി തന്നെയാണ്. ഒരോ മനസിലും മാറ്റമുണ്ടാകുന്ന രീതി ഇതിൽ നിന്നും മനസിലാക്കാം. എത്ര നല്ല വ്യക്തിയാണെങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ചതിയിൽ നാമിൽ പലരും വീഴുന്നത് ഇതുപോലെയാണ്.

വിനാശ കാലേ പട്ടാഭിഷേക ബുദ്ധി
വളരെ ധൃതിയിലായിരുന്നു ദശരഥന്റെ തീരുമാനങ്ങൾ. പലതും ഭയന്നും പലരെയും സംശയിച്ചും ചിന്തിക്കാതെ, ആരുമായും ആലോചിക്കാതെ ഒറ്റക്കെടുത്ത തീരുമാനം

വിനാശ കാലേ വിപരീത ബുദ്ധിയായി തീർന്നു. എത്ര സങ്കീർണ കാര്യമായാലും ധൃതിപിടിച്ച് തീരുമാനം എടുക്കരുത്. അടുത്തുള്ളവരോട് ചോദിക്കാതെയും ചർച്ച ചെയ്യാതെയും വലുതോ ചെറുതോ ആയ കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ സങ്കീർണമായ പ്രശ്നങ്ങളിൽ ചെന്നവസാനിക്കും. പലപ്പോഴും പരിഹരിക്കാൻ പറ്റാത്ത അവസ്ഥയിൽ ചെന്നെത്തും. പിന്നീട് തിരിച്ചു വരാനും തിരുത്താനും ബുദ്ധിമുട്ടാകും എന്ന് നാമറിയണം. ഇതാണ് ദശരഥന് സംഭവിച്ചത്. ഏതു കാര്യത്തിലും തീരുമാനം എടുക്കും മുൻപ് ബന്ധപ്പെട്ടവരുമായി ആലോചിക്കണം. ആരെയെങ്കിലും മറച്ചുവെക്കാനോ, ഒളിച്ചു വെക്കാനോ ശ്രമിക്കുമ്പോൾ കൂടുതൽ പ്രശ്നം ഉണ്ടാകും. ഭരതനും കൂടി തീരുമാനം എടുക്കുന്ന വേളയിൽ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

കൈകേയിയുടെ സ്വാർത്ഥത
ഇനിയും നമുക്ക് പഠിക്കാം! കൈകേയിയുടെ സ്വാർത്ഥത മൂന്നു സ്ത്രീകളെ വിധവകളാക്കി, നാലു മക്കൾക്ക് അച്ഛനെ നഷ്ടമാക്കി, രാജ്യത്തിനും പ്രജകൾക്കും രാജാവ് നഷ്ടപ്പെട്ടു. മറ്റു രാജാക്കന്മാർക്ക് ചക്രവർത്തി ഇല്ലാതായി. ഈ ഒരു വ്യക്തിയുടെ സ്വാർത്ഥത നമുക്കും പാഠമാകണം.

രാജ്ഞിപട്ടത്തേക്കാൾ വലുത് ഭാര്യാ ധർമ്മം
രാമൻ കാട്ടിലേക്ക് പോകുന്നത്, ഭരതൻ വരുന്നത് വരെ നീട്ടിവെച്ചിരുന്നെങ്കിൽ രാമന്റെ യാത്ര ഉണ്ടാകില്ല, പക്ഷെ രാമായണവും ഉണ്ടാകില്ല. സീതാദേവിയെ രാജ്ഞിയാക്കി വാഴിക്കാൻ വസിഷ്ഠൻ പറഞ്ഞു. സീത തന്നെ അതു തിരസ്കരിച്ചു. രാമൻ അതു നിർബന്ധിച്ചുമില്ല. സീത രാമന്റെ കൂടെയില്ലായിരുന്നെങ്കിൽ ഇതു വെറും ഒരു കാനന യാത്ര മാത്രമാകുമായിരുന്നു. സീത, തന്റെ ഭാര്യാ ധർമ്മം വിവരിച്ചുകൊണ്ട് പറഞ്ഞു, ഭർത്താവ് എവിടെയുണ്ടോ അവിടെ ഭാര്യ ഉണ്ടാകണം. എനിക്കു രാജ്ഞിപട്ടത്തേക്കാൾ വലുതാണ് ഭർത്താവിന്റെ സാന്നിദ്ധ്യം എന്ന് .

വികാരത്തെക്കാൾ മഹത്വം വിചാരത്തിന്
ലക്ഷ്മണൻ രാമനെ ഉപദേശിച്ചു, ധർമ്മ ശാസ്ത്രപ്രകാരം രാജാവിന്റെ മൂത്ത പുത്രനാണ് രാജാവാകേണ്ടത്. അതിനാൽ പിതാവ് പറയുന്നത് അനുസരിക്കാതെ തന്നെ സിംഹാസനത്തിൽ ഇരിക്കൂ എന്ന്. ലക്ഷ്മണനെ രാമൻ ഭംഗിയായി ഉപദേശിക്കുന്നു. വികാരത്തെക്കാൾ മഹത്വം വിചാരത്തിനാണ്, വിചാരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. വികാരത്തിന് അടിമയാകരുത്. നടക്കേണ്ടതിൽ നിന്നു ഭിന്നമായി പലതും പെട്ടെന്ന് മാറി നടക്കുമ്പോൾ അതിനെയാണ് ഈശ്വരേച്ഛ എന്ന് പറയുന്നത്. തന്റെ ദൗത്യം രാജ്യം ഭരിക്കലാകില്ല, അതിലും വലുത് ചെയ്യാനുണ്ട്; അതിനാൽ താൻ യാത്രക്ക് പുറപ്പെടുന്നു.

ലക്ഷ്മണരേഖ ലംഘിച്ചാൽ സർവനാശം
ലക്ഷ്മണനും കൂടെ കാനനയാത്രയായി. ലക്ഷ്മണൻ കൂടെ ഇല്ലായിരുന്നെങ്കിൽ, രാമായണമില്ല. 13 വർഷം നീണ്ട വന വാസം. ബുദ്ധിമതിയായ മന്ഥര 14 വർഷമാക്കിയത് ഒരുപക്ഷേ ഭരതന്റെ കൈവശാവകാശം ചോദ്യം ചെയ്യപ്പെടാതിരിക്കാനാകും. തീരുമാനങ്ങൾ ചിലത് പ്രകൃതിക്ക് വിട്ടുകൊടുക്കാനും ആവാം. വനയാത്രാ അന്ത്യത്തിൽ, സീതയെ രാമന് നഷ്ടപ്പെടുന്നു. കാരണം സീത ലക്ഷ്മണരേഖ ലംഘിച്ചു. എല്ലാവർക്കുമുണ്ട്, ലക്ഷ്മണരേഖ. അതു ലംഘിക്കിച്ചാൽ സർവനാശമാണ് പരിണിത ഫലം.

ജ്യേഷ്ഠാനുജന്മാർ തമ്മിൽ യുദ്ധം ചെയ്താൽ
ബാലി സുഗ്രീവന്മാർ യുദ്ധം ചെയ്തു, പുറത്തുനിന്നു വന്ന രാമൻ സുഗ്രീവസഹായത്തിനായി ബാലിയെ വധിച്ചു. ശ്രദ്ധിക്കുക: നമ്മുടെ ഗൃഹത്തിൽ ജ്യേഷ്ഠാനുജന്മാർ തമ്മിൽ യുദ്ധം ചെയ്താൽ, നഷ്ടം നമുക്കായിരിക്കും. ഒരു സ്ത്രീ ചെയ്ത തെറ്റിനു ഒരു വലിയ ജനത യുദ്ധത്തിലൂടെ കടന്നു പോകേണ്ടി വന്നു. ഒരു തിന്മയുടെ പ്രതീകം നശിക്കുകയും ചെയ്തു. അതിലൂടെ സമൂഹത്തിന് നന്മയുണ്ടായി എങ്കിലും കുറെ പേർക്ക് നഷ്ടം ഉണ്ടായി.

ഇങ്ങനെ രാമായണത്തിലെ ഒരോ കാര്യങ്ങളും പരിശോധിക്കുക. അതിലെല്ലാം പഠിക്കാൻ ഓരോ പാഠങ്ങളുണ്ട്. തെറ്റു ചെയ്തവരും കൂടെ നിന്നവരും മരിച്ചു. ശരി ചെയ്തവർ കുറെ കാലം രാഷ്ട്രഭാരം നടത്തി. വിഭീഷണനും, ഭരതനും രാജ്യം ഭരിച്ചു.

മനുഷ്യനായി ഈശ്വരൻ അവതരിച്ചാലും, മനുഷ്യരെ പോലെ ദുഃഖം ഈശ്വരനും അനുഭവിക്കും. ജീവിതം സുഖവും ദുഖവും ചേർന്നതാണ്. അനുഭവങ്ങളിലൂടെ കടന്നു പോകുന്നതാണ് ജീവിതം. അല്ലാതെ ജീവിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പല്ല ജീവിതം.

ബന്ധം വേണം ബന്ധനം വേണ്ട
രാമായണം ദുഃഖപൂർണമാണ്. അതാണ് സത്യം. എന്നാൽ വായിക്കുന്നവർക്ക് അതു തോന്നില്ല. അതാണ് രാമായണ മഹത്വം. ബന്ധം വേണം ബന്ധനം വേണ്ട, അതും നാമറിയണം. അതും രാമായണത്തിൽ നിന്നും പഠിക്കണം.

രാമായണത്തിലെ ഒരോ വരിയിലുമുള്ളത് ജീവിത സന്ദേശങ്ങളാണ്. അത് മാർഗ്ഗദർശകമാക്കിയാലേ രാമായണ മാസം വിജയിക്കൂ. രാമായണ പഠനത്തിന് ഫലസിദ്ധി ഉണ്ടാകൂ. ഓരോ തവണ വായിക്കുമ്പോഴും രാമായണം നമുക്ക് പുതിയ പുതിയ പാഠങ്ങളാണ് നൽകുന്നത്. അത് പഠിക്കുക, സ്വയം വിലയിരുത്തുക, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക. ഇന്നത്തെ കാലഘട്ടത്തിന് യോജിക്കുന്ന വിധത്തിൽ പഠിപ്പിക്കുക.

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559

Story Summary: Lessons we can learn from Ramayanam

error: Content is protected !!
Exit mobile version