Friday, 20 Sep 2024

ചെങ്ങന്നൂരമ്മയ്ക്ക് തൃപ്പൂത്താറാട്ട്; ഇനി 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി

പി.എം. ബിനുകുമാർ
മറ്റൊരു ക്ഷേത്രത്തിലും കാണാനാകാത്ത ചടങ്ങാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്. ചെങ്ങന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ് ഈ വിശേഷാല്‍ ആഘോഷത്തിന്റെ അടിസ്ഥാനം. വര്‍ഷത്തില്‍ പലതവണ ദേവി തൃപ്പൂത്താകും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1997 മലയാള വര്‍ഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്ത് നടന്നു. 2022 ജനുവരി 3 ന് ആറാട്ടുകടവില്‍ വച്ച് തൃപ്പൂത്താറാട്ട് നടക്കും.

തൃപ്പൂത്താറാട്ട് ദിവസം മുതല്‍ 12 ദിവസം വരെ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ഇഷ്ടവഴിപാട് ചെങ്ങന്നൂരമ്മയ്ക്കുണ്ട് : ഹരിദ്ര പുഷ്പാഞ്ജലി. 2022 ജനുവരി 15 വരെ ഇത്തവണ ഇത് നടത്താം. ഈ സമയത്ത് ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടും നടത്തുന്നത് വലിയ ഫലസിദ്ധി നല്‍കും. മംഗല്യഭാഗ്യം ലഭിക്കുന്നതിനും ബാധോപദ്രവങ്ങള്‍, ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ ശമിക്കുന്നതിനും ചെങ്ങന്നൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാട് കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.

ശിവപാര്‍വതിമാർ ഒരു ശ്രീ കോവിലിൽ

ഒറ്റ ശ്രീകോവിലില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ദിവ്യ സന്നിധിയാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം. കിഴക്കുവശത്ത് ശ്രീ പരമേശ്വരനെയും പടിഞ്ഞാറ് വശത്ത് ശ്രീപാര്‍വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവനാണ് പ്രധാന മൂര്‍ത്തിയെങ്കിലും പാര്‍വതിക്കാണ് പ്രാധാന്യം. 28 ദേവതകളുടെ പ്രതിഷ്ഠയുള്ള മതിലകത്ത് ശിവന് കിഴക്കോട്ടും ഭഗവതിക്ക് പടിഞ്ഞാറോട്ടും ദര്‍ശനം. ദേവീ വിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. ദിവസവും നിര്‍മ്മാല്യം മാറ്റുന്ന അവസരത്തില്‍ മേല്‍ശാന്തി ദേവിയുടെ ഉടയാടയില്‍ രജസ്വലയായതിന്റെ അടയാളം ശ്രദ്ധിക്കും. അതിന്റെ പാടുകണ്ടാല്‍ മൂന്നു നാളത്തേക്ക് പടിഞ്ഞാറേ നട അടച്ചിട്ട് ബലിബിംബത്തില്‍ ഭഗവതീ ചൈതന്യം മാറ്റിയിരുത്തും. നാലാംദിവസം രാവിലെ ദേവിയെ മിത്രപ്പുഴക്കടവിൽ ആറാട്ടിന് എഴുന്നള്ളിക്കും. സാധാരണ ആറാട്ടുകളുടെ അതേ ചടങ്ങുകളാണ് തൃപ്പൂത്താറാട്ടിനുമുള്ളത്. ആറാട്ട് കഴിഞ്ഞ് പമ്പയുടെ കരയിലെ കുളിപ്പുരയിലേക്ക് ദേവിയെ എഴുന്നെള്ളിച്ച് ഇരുത്തും. ക്ഷേത്രത്തിലേക്കുള്ള തിരിച്ച് എഴുന്നള്ളത്തും ആര്‍ഭാടത്തോടെയാണ്. തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാന്‍ ചെങ്ങന്നൂരപ്പന്‍ ആനക്കൊട്ടിലേക്ക് എഴുന്നള്ളും. കൂട്ടിയെഴുന്നള്ളിപ്പുകള്‍ക്കു ശേഷം പടിഞ്ഞാറേ നട വഴി ദേവിയെ അകത്തേക്കും. അതിന് ശേഷം തേവരെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്കും തിരിച്ചെഴുന്നള്ളിക്കുന്നു.

നാലാം ദിവസം തൃപ്പൂത്താറാട്ട്
ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് തൃപ്പൂത്താറാട്ടിന്. വഞ്ഞുപ്പുഴ തമ്പുരാന്റെ നേതൃത്വത്തില്‍ ആദ്യം ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് ഏതാനും ആഴ്ചകളായപ്പോള്‍ ദേവി ഋതുവായി. ഒരു ദിവസം പൂജാരി ദേവിയെ ഉടുപ്പിച്ചിരുന്ന വസ്ത്രത്തില്‍ രജസ് കാണുകയും അക്കാര്യം സ്വകാര്യമായി കഴകക്കാരനായ വാര്യരോട് പറയുകയും ചെയ്തു. വാര്യര്‍ ഇക്കാര്യം ദേവസ്വക്കാരെ അറിയിച്ചു. അവർ ഉടയാടപൊതിഞ്ഞ് വഞ്ഞിപ്പുഴ മഠത്തില്‍ കൊണ്ടുപോയി വലിയ തമ്പുരാട്ടിയെ കാണിച്ചു. തമ്പുരാട്ടി അത് ദേവി ഋതുവായതിന്റെ ലക്ഷണമാണെന്ന് പറഞ്ഞു. എങ്കിലും താഴമണ്‍ മഠത്തിലെ അന്തര്‍ജ്ജനത്തെക്കൂടി കാണിക്കാൻ ആവശ്യപ്പെട്ടു. അന്തര്‍ജ്ജനവും ഉടയാട പരിശോധിച്ച ശേഷം ഋതുവായ ലക്ഷണമാണെന്ന് വിധിച്ചു. തുടർന്ന് തന്ത്രിയായ താഴമണ്‍ പോറ്റി ഭഗവതീ ചൈത്യനം മൂലവിഗ്രഹത്തില്‍ നിന്നും ആവാഹിച്ച് വായുകോണിലുള്ള മുറിയിലേക്ക് മാറ്റി; ശ്രീകോവില്‍ അടച്ചു. പിന്നെ മൂന്നുദിവസത്തേക്ക് ഭഗവതിക്ക് പൂജ, ദീപാരാധന എന്നിവ എഴുന്നള്ളിച്ച് ഇരുത്തിയ സ്ഥാനത്ത് ആയിരുന്നു. നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിന് അതായത് ഋതുസ്നാനം ചെയ്യുന്നതിന് പിടിയാന പുറത്തുകയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അന്തര്‍ജ്ജനങ്ങളുടെ ഋതുസ്നാന വിധിയനുസരിച്ച് ആറാടിച്ച് പുണ്യാഹം, പൂജ ഇവ ചെയ്ത് എഴുന്നള്ളിച്ചു. ആ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പതിവ് ശീവേലിയോടൊപ്പം ശിവനെയും എഴുന്നള്ളിച്ചു. പിന്നെ രണ്ട് എഴുന്നള്ളത്തും കൂടി മൂന്ന് പ്രദക്ഷിണം ചെയ്ത് ശിവനെ ശിവന്റെ ശ്രീകോവിലിലേക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേക്കും എഴുന്നള്ളിച്ചു. പിന്നീട് വര്‍ഷത്തില്‍ പല തവണ ദേവി തൃപ്പൂത്താക്കുകയും മുന്‍പ് പറഞ്ഞ വിധത്തിലുള്ള ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ആദ്യം തൃപ്പൂത്തായപ്പോള്‍ ചെയ്ത അതേ ചടങ്ങുകളാണ് ഇപ്പോഴും നടക്കുന്നത്. എല്ലാ ദിവസവും പൂജാരിയും കഴകക്കാരനും ദേവിയെ ചാര്‍ത്തിയ ഉടയാട പരിശോധിക്കുന്നു. എന്തെങ്കിലും സംശയം തോന്നിയാല്‍ അക്കാര്യം താഴമണ്‍ മഠത്തിലെ അന്തര്‍ജ്ജനങ്ങളെ അറിയിക്കും. കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് അവടുത്തെ അന്തര്‍ജ്ജനങ്ങളാണ്.

കേണല്‍ മണ്‍ട്രോയ്ക്ക് കിട്ടിയ ശിക്ഷ
ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂര്‍ ദിവനായിരുന്ന കേണല്‍ മണ്‍ട്രോ തൃപ്പൂത്ത് ആറാട്ടിനുള്ള ചെലവ് തടസപ്പെടുത്താന്‍ നോക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യക്ക് അമിതമായ രക്തസ്രാവം ഉണ്ടായി. എന്തെല്ലാം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കേണല്‍ ക്ഷേത്രത്തില്‍ പ്രായശ്ചിത്തകര്‍മ്മങ്ങള്‍ നടത്തി. തൃപ്പൂത്താറാട്ടിനുള്ള എല്ലാ ചെലവും സ്വന്തം കൈയില്‍ നിന്ന് വഹിക്കുമെന്ന് പ്രതിഞ്ജയെടുത്തു. അതോടെ അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖം പൂര്‍ണ്ണമായി മാറി. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സംഭവമാണിത്.

വിവാഹതടസവും രോഗവും ഒഴിയും
വിവാഹതടസം അകലാന്‍ സ്വയംവാരാര്‍ച്ചന, വിവാഹം നടക്കുന്നതിനും ദാമ്പത്യ ക്ലേശങ്ങള്‍ പരിഹരിക്കാനും ഉമാമഹേശ്വര പൂജ, ആര്‍ത്തവ പ്രശ്‌നങ്ങൾ ഉദരരോഗം ഇവ പരിഹരിക്കാൻ മീനൂട്ട് , ദേവിക്ക് മഞ്ഞള്‍പ്പൊടിയാൽ അഭിഷേകം, അര്‍ച്ചന ശിവന് ധാര, മുഴുക്കാപ്പ് ഇവയാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ഉമാമഹേശ്വര പൂജ മുന്‍കൂട്ടി ബുക്ക് ചെയ്യണം. 10000 രൂപയോളം ചെലവാകും. ബാധോപദ്രവം ശമിക്കാൻ ഇവിടെ ഭജനമിരിക്കുക ഫലപ്രദമാണ്. ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ പോലെ ചെങ്ങന്നൂര്‍ ക്ഷേത്രവും ബാധ ദോഷ ശാന്തിക്ക് പ്രസിദ്ധമാണ്.

പി.എം. ബിനുകുമാർ,
+919447694053

Story Summary: Chengannur Mahadeva Temple : The rare menstruation festival ( Thripputhu Aratt) for Bhagavati

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version