Friday, 20 Sep 2024

ജയരാജ് പോറ്റി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് രജികുമാർ

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തൃശ്ശൂർ കൊടുങ്ങല്ലൂർ വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. എറണാകുളം അങ്കമാലി മൈലക്കോടത്ത് മനയിൽ എം.എൻ.രജികുമാർ ആണ് അടുത്ത മാളികപ്പുറം മേൽശാന്തി. തുലാമാസ പുലരിയിൽ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇവരെ മേൽശാന്തിമാരായി തിരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു. ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുകൾ സ്പെഷ്യൽ കമ്മീഷണർ വായിച്ചു. ശേഷം യോഗ്യതാ പട്ടികയിൽ ഇടം നേടിയവരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസുകൾ, വീണ്ടും വായിച്ച് നറുക്കെടുപ്പിന് സാക്ഷിയായവരെ അത് ഉയർത്തി കാട്ടി. തുടർന്ന് അത് ഓരോന്നായി ചുരുളുകളാക്കി ഒന്നാമത്തെ വെള്ളി പാത്രത്തിൽ നിക്ഷേപിച്ചു.രണ്ടാമത്തെ വെള്ളി പാത്രത്തിൽ മേൽശാന്തി എന്ന് എഴുതിയ ഒരു തുണ്ടും, 8 ഒന്നും എഴുതാത്ത തുണ്ടും നിക്ഷേപിച്ചു. പിന്നീട് രണ്ടു പാത്രങ്ങളും ശ്രീഅയ്യപ്പൻ്റെ പാദാരവിന്ദങ്ങളിൽ വച്ച് പൂജിക്കുന്നതിനായി തന്ത്രി കണ്ഠരര് രാജീവരർക്ക് കൈമാറി. പൂജയ്ക്ക് ശേഷം തന്ത്രി തട്ടം പുറത്തേക്ക് നൽകി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്.

പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ കൗശിക് വർമ്മ ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.ഏഴാമത്തെ നറുക്കിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി
തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തിയായിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അംഗങ്ങളായ ഡ്വ.എൻ.വിജയകുമാർ, അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിയോഗിച്ച നറുക്കെടുപ്പ് നിരീക്ഷകൻ റിട്ട. ജസ്റ്റിസ് പത്മനാഭൻ നായർ തുടങ്ങിയവർ നറുക്കെടുപ്പിന് സാക്ഷികളായി. പിന്നാലെ മാളികപ്പുറം ക്ഷേത്രത്തിന് മുന്നിൽ ശബരിമല മേൽശാന്തി നറുക്കെടുപ്പ് രീതിയിൽ മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നു. അഞ്ചാമത്തെ നറുക്കാണ് രജികുമാറിന് ലഭിച്ചത്. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ ഋഷികേശ് വർമ്മയാണ് നറുക്കെടുത്തത്. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. പുറപ്പെടാശാന്തിമാരായ ഇരുവരും നവംബർ 15 ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും. തുലാം ഒന്ന് ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീ കോവിൽ തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്ക് തുടക്കമായി. 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി. തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ആദ്യ ദിനം ദർശനത്തിന് മല ചവിട്ടിയത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിൽ പ്രതിദിനം 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിയിൽ ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.


മലകയറി അയ്യപ്പദർശനം പൂർത്തിയാക്കിയ അയ്യപ്പഭക്തർക്ക് പ്രസാദം വിതരണം ചെയ്യാനും അപ്പം, അരവണ, ആടിയശിഷ്ടം നെയ്യ് എന്നിവ ലഭ്യമാക്കാനും സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് – 19 സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് അയ്യപ്പ ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് അന്നദാനവും നൽകുന്നുണ്ട്.

സുനിൽ അരുമാനൂർ

error: Content is protected !!
Exit mobile version