Friday, 20 Sep 2024

തൃക്കാർത്തിക വിളക്കും വെള്ളിയാഴ്ചയും ഒന്നിച്ച്; പ്രാർത്ഥനയ്ക്ക് ഇരട്ടിഫലം

ജ്യോതിഷി പ്രഭാസീന സി.പി

വൃശ്ചിക മാസത്തിലെ പൗര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്‌. തമിഴ്നാട്ടിലാണ് തൃക്കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും പരക്കെ ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിര നിരയായി മണ്‍ചെരാതുകള്‍ കൊളുത്തി പ്രാർത്ഥിക്കും. അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യ സുന്ദരമായൊരു ദൃശ്യമാണ്.

തൃക്കാർത്തിക സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്. അതിലൊന്ന് പാലാഴി മഥനത്തിൽ ലക്ഷ്മീ ദേവിയുടെ അവതാരവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ കേരളത്തില്‍ ലക്ഷ്മിദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. ഇവിടെ ചില ദേവീക്ഷേത്രങ്ങളില്‍ വളരെ വലിയ ഉത്സവമായാണ് ഇത് ആഘോഷിക്കുന്നത്.

മഹിഷാസുര നിഗ്രഹം കഴിഞ്ഞു വരുന്ന ദേവിയെ ദീപം തെളിച്ച് ആഘോഷപൂർവം വരവേൽക്കുന്ന ഉത്സവമാണ് തൃക്കാർത്തിക എന്ന് ദേവി പുരാണത്തില്‍ മറ്റൊരു സങ്കല്‍പം ഉണ്ട്. ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഒരു ഉപായം കാണാനാകാതെ ദേവകള്‍ ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് പരിഹാരം സാധ്യമാകാത്തത് കാരണം എല്ലാവരും കൂടി മഹാവിഷ്ണുവിനെയും പരമശിവനെയും കാണാന്‍ പോയി. അങ്ങനെ ത്രിമൂർത്തികൾ ഒന്നിച്ച് മഹിഷാസുരനെ വധിക്കാന്‍ ഒരു നാരി രൂപം സൃഷ്ടിച്ചു. ത്രിമൂർത്തികൾ ഓരോരുത്തരുടെയും ചൈതന്യം ദേവിയുടെ ഓരോ അവയവമായി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും പ്രസരിച്ച തേജസും പരമശിവനില്‍ നിന്നും പുറപ്പെട്ട ഘോരാകൃതി പൂണ്ട ശക്തിയും ജനിച്ചു, വിഷ്ണുവില്‍ നിന്നും പരന്ന നീല നിറത്തിലുള്ള പ്രകാശവും എല്ലാം കൂടി ചേർന്ന് പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി അവതരിച്ചു. ആ രൂപം കണ്ടു ദേവകള്‍ സന്തുഷ്ടരായി. മഹിഷന്റെ ഉപദ്രവത്തില്‍ നിന്നും ദേവലോകത്തെ മോചിപ്പിക്കാൻ അവതരിച്ച മഹാമായയെ അവര്‍ നിസ്തുലമായി വാഴ്ത്തി. ഭക്തർ ഈ പുണ്യ ദിനം ദീപം തെളിച്ച് തൃക്കാർത്തികയായി ആഘോഷിച്ചു.

തമിഴ്നാട്ടില്‍ കാർത്തിക ദീപത്തെ ഭരണിദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശൈവരും വൈഷ്ണവരും ശാക്തേയരും അതായത് ശിവഭക്തരും വിഷ്ണു ഭക്തരും ദേവീ ഭക്തരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണിത്. തമിഴകത്ത് തൃക്കാര്‍ത്തിക സുബ്രഹ്മണ്യന്റെ ജന്മദിവസമായും തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ അവതരിച്ചത് ഈ ദിവസമാണ് എന്ന വിശ്വാസം ഉണ്ട്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണ് ആഘോഷങ്ങളിൽ പ്രധാനം. വൈക്കത്തഷ്ടമി പോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ തൃക്കാർത്തിക ആഘോഷമാണ്. പുരാണങ്ങളില്‍ തൃക്കാര്‍ത്തികയെ കുറിച്ച് വേറെയും പല കഥകളും ഉണ്ട് .

ദേവീ പ്രീതിക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർത്ഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യദുഃഖ ശമനത്തിനും കാരണമാകുന്നു. തൃക്കാർത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയിൽ ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇത്തവണ ദേവീ പ്രാധാന്യമുള്ള വെളളിയാഴ്ച ദിനത്തിൽ തൃക്കാർത്തിക വരുന്നതിനാൽ ഈ പുണ്യ ദിനത്തിലെ പ്രാർത്ഥനയ്ക്ക് ഇരട്ടിഫലം ലഭിക്കും. അന്ന് ദേവീ ക്ഷേത്രങ്ങളിൽ നാരങ്ങാ വിളക്ക്, നെയ് വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.

ജ്യോതിഷി പ്രഭാസീന സി.പി.

+91 9961442256

Story Summary: Myths and Significance Of Thrikkarthika


error: Content is protected !!
Exit mobile version