Sunday, 6 Oct 2024

ദോഷ , ദുരിത മുക്തിയേകാൻ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്

പി.എം ബിനുകുമാർ
ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് അവർക്ക് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി . ഫെബ്രുവരി 9 ന് രാവിലെ 10:50 ന് ക്ഷേത്രമുറ്റത്തെ പച്ചോലപ്പന്തലിൽ കൊടുങ്ങല്ലൂർ ദേവിയെ ആവാഹിച്ചു കൊണ്ടുവന്ന് കണ്ണകീ ചരിതം തോറ്റം പാട്ടുപാടി കാപ്പു കെട്ടി കുടിയിരുത്തിയതോടെയാണ് പത്തു ദിവസത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്.

പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ നയിച്ച ഗാനമേളയും എൻ.ജെ നന്ദിനിയുടെ കച്ചേരിയും ആയിരുന്നു ഒന്നാം ഉത്സവ നാളിലെ പ്രധാന കലാപരിപാടികൾ മൂന്നാം ഉത്സവ ദിവസമായ ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 8:30 മണിക്ക് കുത്തിയോട്ട ബാലന്മാരുടെ വ്രതം തുടങ്ങും. ഒൻപതാം ഉത്സവ ദിവസമായ ഫെബ്രുവരി 17 ന് രാവിലെ 10.50നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. തോറ്റം പാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുമ്പോൾ ശംഖനാദം മുഴങ്ങും. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പണ്ടാര അടുപ്പിൽ കൊളുത്താനുള്ള ദീപം പകർന്ന് മേൽശാന്തിക്ക് നൽകും. അദ്ദേഹം അത് തിപ്പള്ളിയിലെ അടുപ്പിൽ കൊളുത്തിയിട്ട് സഹമേൽശാന്തിമാർക്ക് നൽകും. അവരാണ് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നത്. ഇതേ സമയം ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിൽ അഗ്നിജ്വലിക്കും. ആശ്രയിക്കുന്ന മക്കളെ ഒരിക്കലും കൈവിടാത്ത ആറ്റുകാലമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല തിളച്ചു തൂവും.

ഉച്ചയ്ക്ക് 1.20 ന് നിവേദ്യം നടക്കുന്നതോടെ ലക്ഷക്കണക്കിന് ഭക്തരുടെ ഒരാണ്ടത്തെ പ്രാർത്ഥനകൾ സഫലമാകും. അന്ന് രാത്രി 10.30 മണിക്ക് ദേവിയുടെ ഭടന്മാരായ കുത്തിയോട്ട ബാലന്മാരുടെ അകമ്പടിയോടെ ആറ്റുകാൽ അമ്മയെ സഹോദരനായ മണക്കാട് ശാസ്താ സന്നിധയിലേക്ക് എഴുന്നള്ളിക്കും. പിറ്റേന്ന് പുലർച്ചെയാണ് തിരിച്ചെഴുന്നള്ളത്ത്. രാവിലെ 8 മണിക്ക് ദേവിയെ ക്ഷേത്രത്തിന് അകത്തെഴുന്നള്ളിച്ച് പൂജകൾ നടത്തും. രാത്രി 9.45 ന് കാപ്പഴിക്കും. രാത്രി 01.00 ന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.

ഉത്സവകാലത്ത് ഏഴാം ഉത്സവം ദിനം ഒഴികെ എല്ലാ ദിവസവും പുലർച്ചെ 4.30 ന് ഭഗവതിയെ പള്ളി ഉണർത്തും. 5 മണിക്കാണ് നിർമ്മാല്യ ദർശനം. ഓരോരോ പൂജകൾക്കൊപ്പം ഉച്ചയ്ക്ക് 12 .30 വരെ ദർശനം ലഭിക്കും. വൈകിട്ട് 5 ന് വീണ്ടും തുടങ്ങുന്ന ദർശനം രാത്രി ഒരു മണി വരെ തുടരും. ഇടയ്ക്ക് പൂജകൾക്കായി നിയന്ത്രണം കാണും. ഏഴാം ഉത്സവമായ ഫെബ്രുവരി 15 ന് രാവിലെ 7 മണി മുതലാണ് ദർശനം.

ചുടുകട്ട കൊണ്ട് അടുപ്പുതീർത്ത് അതിൽ കൊതുമ്പ് , ചൂട്ട് എന്നിവകളാൽ അഗ്‌നിതെളിച്ച് മൺകലം വച്ച് അരി, ശർക്കര, നാളികേരം എന്നിവ കൊണ്ട് നിവേദ്യമുണ്ടാക്കി സ്ത്രീകൾ സ്വയം ദേവിക്ക് സമർപ്പിക്കുന്ന പൊങ്കാല വ്രതനിഷ്ഠയോടെ ഉളള അതി മഹത്തായ ആത്മസമർപ്പണമാണ്.

വ്രത ദിവസങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ വർജ്ജിക്കണം. സാധാരണ വ്രത നിയമങ്ങൾ എല്ലാം പാലിക്കണം. പൊങ്കാല ദിവസം പൊങ്കാല തിളച്ച ശേഷമേ ജലപാനം പോലും പാടുള്ളൂ. കരിക്കോ, പഴമോ, കഴിച്ച് വ്രതം അവസാനിപ്പിക്കാം. പൊങ്കാല വഴിപാട് സമർപ്പിച്ചാൽ ആഗ്രഹസിദ്ധി, വിവാഹലബ്ധി, രോഗശമനം, ഉദ്യോഗലബ്ധി, കുടുംബഭദ്രത, സന്താനാഭിവൃദ്ധി തുടങ്ങി എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും.

പി.എം ബിനുകുമാർ, +919446750927

Story Summary: Attukal Ponkala Festival inaugurated

error: Content is protected !!
Exit mobile version