Friday, 20 Sep 2024

ദുരിതം ഒഴിയാൻ വാനരസദ്യ

ഭഗവാൻ ശ്രീ ഹനുമാന്റെ പ്രീതിക്കായി വാനരയൂട്ട് നടത്തുന്ന ഒരു കാവ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിലുണ്ട്.
 
999 മലകള്‍ക്ക് അധിപനെന്ന് വിശ്വസിക്കുന്ന  കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലാണ് ഈ വിശേഷം. ഈ കാവിൽ ദിവസവും  രാവിലെ വാനരന്‍മാര്‍ സദ്യയുണ്ണാൻ എത്താറുണ്ട്. പ്രകൃതിയാണ് ദൈവം എന്നതാണ്  കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ഇവിടുത്തെ  പ്രധാന വഴിപാട്. എല്ലാ വിഷമങ്ങളും പ്രത്യേകിച്ച് രോഗ ദുരിതങ്ങളും ശത്രുദോഷവും ശനിദോഷവും അകറ്റാൻ   ഇവിടെ  വാനരയൂട്ട് നടത്തി ഹനുമാനെ പ്രീതിപ്പെടുത്തിയാൽ മതി. ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു. ദിവസവും വാനരന്മാര്‍ക്കും, മീനുകള്‍ക്കും കല്ലേലി കാവിൽ സദ്യയുണ്ട്. 
 
എല്ലാദിവസവും രാവിലെ 8.30  മണിയോടെ വനത്തില്‍ നിന്ന് വാനരന്‍മാര്‍ ഇവിടെസദ്യയുണ്ണാന്‍ എത്തും. അച്ചടക്കത്തോടെ ഇരുന്ന് വാനരപ്പട സദ്യ അകത്താക്കും. 501 രൂപയാണ് വാനര സദ്യയ്ക്ക് വഴിപാട് തുകയായി ഭക്തര്‍ നല്‍കേണ്ടത്. വാനര സദ്യയ്ക്കായി പ്രത്യേക കലവറ ക്ഷേത്രത്തിലുണ്ട്. മീനുകള്‍ക്കും ഇവിടെ സദ്യ നല്‍കാറുണ്ട്.
 
ഭക്തർ വഴിപാടായി എന്നും വാനരന്മാര്‍ക്ക് സദ്യ നല്‍കുന്നു. പഴങ്ങളും ചോറും കറികളും  അടങ്ങിയതാണ് വാനരസദ്യ. തേക്കിലയില്‍ ആണ് സദ്യ നല്‍കുന്നത്.  ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുള്ള പഴമയുടെ ആചാരവും അനുഷ്ഠാനവും പ്രകൃതി സംരക്ഷണ പൂജയുമാണ്  ഇവിടെ നടക്കുന്നത് . 
 
ജപ്പാനില്‍ നിന്നുള്ള നരവംശ ശാസ്ത്രഞ്ജര്‍ കാവിലെ സദ്യ ഉണ്ണാന്‍ എത്തുന്ന വാനരന്മാരെ പഠന വിഷയമാക്കിയിട്ടുണ്ട്. ഭൂമി പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ , തേന്‍ അഭിഷേകം തുടങ്ങിയ ദ്രാവിഡ പൂജകളും ഇവിടെ ദിവസവും ഉണ്ട് .  ദ്രാവിഡ കലകളായ കുംഭ പാട്ട് , തലയാട്ടം കളി , ഭാരതകളി, മന്നാന്‍ കൂത്ത് , കമ്പു കളി തുടങ്ങിയവ പ്രധാന ഉല്‍സവ ദിനങ്ങള്‍ നടക്കും . ദിവസവും കുംഭ പാട്ട്  നടക്കുന്ന ഏക കാവാണ് ഇത് . 

error: Content is protected !!
Exit mobile version