Saturday, 21 Sep 2024

പിതൃകോപദോഷം തീരാൻ കർക്കടക വാവുബലി

കർക്കടക വാവുബലിയെക്കുറിച്ചും  ശ്രാദ്ധത്തെക്കുറിച്ചും സാധാരണക്കാർക്ക് എത്ര ചോദിച്ചാലും തീരാത്ത സംശങ്ങളാണ്. എന്തിനാണ് ബലിയിടുന്നത് എന്ന ചോദ്യത്തിൽ ആരംഭിക്കുന്നു ആ സംശയങ്ങൾ.ദോഷങ്ങളിൽ ഏറ്റവും മോശം പിതൃദോഷമാണ്. പ്രശ്നമാർഗ്ഗം പതിനേഴാം അധ്യായം അനുസരിച്ച് വിവാഹത്തിന്റെ മുഖ്യ ലക്ഷ്യം  സന്താനോൽപാദനമാണ്. സന്താനത്തിൽകൂടി മാത്രമേ പിതൃപ്രീതി സാധ്യമാകൂ. തിലഹവനാദികൾ പിതൃപ്രീതികരമാണ്. അതു ചെയ്യേണ്ടത് സന്താനമാണ്. പിതൃപ്രീതി നേടിയില്ലെങ്കിൽ പിതൃദോഷം സംഭവിക്കും.

മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുക, അവരെ ആദരിക്കാതിരിക്കുക, ക്രൂരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. മറ്റുള്ളവരുടെ വാക്ക് കേട്ട് രക്ഷിതാക്കളെ ശ്രദ്ധിക്കാതിരിക്കുക, രക്ഷിതാക്കളെ തള്ളിപ്പറയുക  തുടങ്ങിയവ പിതൃദോഷം വരുത്തും. ജാതകര്‍ ചെയ്യുന്ന മോശം പ്രവൃത്തികൾ മൂലം പരേതാത്മാക്കൾക്ക് ശാന്തി ലഭിക്കാതെ വരും. പരേതാത്മാക്കളെ സാക്ഷി നിർത്തി കുടുംബസ്വത്തിന് തർക്കിക്കുന്നതും പിതൃദോഷത്തിന് കാരണമാകും. ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നതും കടുത്ത പിതൃദോഷമുണ്ടാക്കും. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും.

ഉറ്റബന്ധുക്കൾ മാത്രമല്ല അധ്യാപകർ, അടുത്ത സുഹൃത്തുക്കൾ, ഉപദേശകർ  തുടങ്ങി  നമ്മുടെ വളർച്ചയ്ക്ക്  സഹായിച്ചവരെയെല്ലാം പിതൃക്കളായി കണക്കാക്കണം. ഇവരോടുള്ള ബഹുമാനവും കടപ്പാടും നിലനിർത്തുന്ന പ്രവൃത്തികളും സൽക്കർമ്മങ്ങളും ചെയ്യാതിരുന്നാൽ പിതൃദോഷം ഉണ്ടാകും. ആത്മാവിനു ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃ കോപം  ഉണ്ടാകുന്നത്.

പിതൃകോപം കുലനാശം വരുത്തും. പിതൃദോഷമുള്ളവര്‍ ഈശ്വരനെ പ്രീതിപ്പെടുത്താൻ  എന്ത് വഴിപാടും പൂജയും ചെയ്താലും ഫലം കിട്ടില്ല. ഇല്ലായ്മകളും ദു:ഖങ്ങളും ദുരിതങ്ങളും   ഒഴിയില്ല.
ഇത് പരിഹരിച്ച്  പിതൃപ്രീതി നേടാൻ  കർക്കടകത്തിലെ  അമാവാസി ദിവസം ബലിയിട്ട്  പിതൃപ്രീതി വരുത്തണം. ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും ഒരുപോലെ വിശേഷപ്പെട്ട ദിവസമാണ്  കര്‍ക്കടക അമാവാസി. 

വെളുത്തവാവിന്റെ പിറ്റേന്ന്  മുതൽ കറുത്തവാവ് വരെയുള്ള ദിവസങ്ങളിൽ പിതൃക്കളാണ് നമ്മെ നോക്കുന്നത്. അതുകൊണ്ട് എല്ലാ മാസവും കറുത്തവാവിന് അഞ്ചു ദിവസം മുൻപു മുതൽ പിതൃപ്രീതികരമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ദേവകർമ്മത്തെക്കാൾ ശ്രദ്ധാപൂർവം പിതൃകർമ്മം ചെയ്യണം. കര്‍ക്കടകം പിറക്കുമ്പോൾ  ദക്ഷിണായനം തുടങ്ങും. ഉത്തരായനം ദേവന്മാരുടെ  പകലാണ്;  ദക്ഷിണായനം അവരുടെ രാത്രിയും. ദേവന്മാരുടെ രാത്രി തുടങ്ങുന്ന കര്‍ക്കടകമാസത്തെ ദേവസന്ധ്യയായി കരുതുന്നു. ദേവന്മാരുടെ രാത്രികാലമായ ദക്ഷിണായത്തിൽ  പിതൃക്കളാണ് നമ്മെ നയിക്കുന്നത്. അതിനാലാണ്  ദക്ഷിണായനം പിതൃ പ്രധാനമായത്.

 സ്വക്ഷേത്രമായ കർക്കടകമാസത്തിൽ സൂര്യനോടൊത്ത് ചന്ദ്രൻഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്ന സവിശേഷതയുമുണ്ട്.  കേരളത്തിൽ ബലിക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മലപ്പുറം നാവാമുകുന്ദക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കൊല്ലം തിരുമുല്ലവാരം ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം  
എന്നിവയാണ്.

ത്രിമൂർത്തി സാന്നിധ്യമുള്ള  ക്ഷേത്രമാണ് തിരുവല്ലം. ഇവിടെ ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ് ബലിയിടുന്നത്. തിലഹോമം നടത്തുന്നതും ക്ഷേത്രത്തിനുള്ളിലാണ്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ബലിയിടൽ നടക്കുന്നുണ്ട്. പത്മനാഭസ്വാമിയോടൊപ്പം ശംഖുമുഖത്ത് ആറാട്ടിനു പോകുന്നു എന്ന പ്രത്യേകതയും തിരുവല്ലത്തെ പരശുരാമനുണ്ട്.
ബലിയിടുന്നവർ തലേന്ന് ഒരിക്കലെടുക്കണം. ഒരുനേരം അരിയാഹാരം. രാത്രി ഭക്ഷണം പാടില്ല. പഴവർഗങ്ങൾ കഴിക്കാം. ലഹരി പാടില്ല. ബ്രഹ്മചര്യം പാലിക്കണം. അശുദ്ധിയുള്ളവരെ സ്പർശിക്കരുത്. പകലുറക്കം പാടില്ല. ബലിയിട്ട ശേഷമേ ക്ഷേത്രദർശനം പാടുള്ളൂ.

മരണാനന്തര ചടങ്ങിൽ കാക്കയ്ക്ക് ഏറെ പ്രാധാന്യം വന്നതിന് പിന്നിൽ ഒരു പുരാണ കഥയുണ്ട്.  ബ്രഹ്മാവിൽ നിന്ന് വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമ്മനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമ്മൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ  തന്നെ രക്ഷിച്ച കാക്കയ്ക്ക്  ബലികർമ്മത്തിൽ പ്രാധാന്യം കൊടുത്ത് യമധർമ്മൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുത്തില്ലെങ്കിൽ  ഒഴുക്കുവെള്ളത്തിൽ ഒഴുക്കണം.
അതുപോലെ എള്ളിനും പ്രാധാന്യമുണ്ട്.

കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല്‍ പിതൃക്കളും അഗ്നിയിൽ ദേവതകളും  തൃപ്തിയടയും, ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് പിതൃകർമ്മത്തിനുത്തമം.

ബലിയിടുന്നതിനുള്ള ദർഭയിൽ  സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ  കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും. മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതാണ് കൂർച്ചം. ഇതിന് വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.

അതുപോലെയാണ് പവിത്രത്തിന്റെ പ്രാധാന്യവും. ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.

മരണാനന്തരം ശ്രാദ്ധമുട്ടുന്നത്മരിച്ച വ്യക്തിയെ ഉദ്ദേശിച്ചു ചെയ്യുന്ന കർമ്മമാണ്. ഒരാൾ മരിച്ചാൽ മൃതദേഹം കിടത്തുന്നതിനും ചിട്ടയുണ്ട്. നിലത്ത് പുൽപ്പായ വിരിച്ചു ദർഭ നിരത്തി അതിനു പുറത്തു വേണം കിടത്താൻ. നല്ലെണ്ണയൊഴിച്ചു കത്തിച്ച നിലവിളക്ക് തലയ്ക്കൽ വയ്ക്കണം. തെക്കോട്ടു തലവച്ചു വേണം മൃതദേഹം കിടത്താൻ. വായ്ക്കരി ഇടുംമുൻപ് മൃതദേഹത്തെ കുളിപ്പിക്കണം.  ശുദ്ധജലംകൊണ്ട്  ശുദ്ധി ചെയ്ത് ശുദ്ധമായ വസ്ത്രങ്ങളും ഭസ്മം, ചന്ദനം എന്നിവയും ധരിപ്പിച്ച്, പൂമാല ചാർത്തിച്ചു കിടത്തണം. കിഴക്കുദിക്കിന് അഭിമുഖമായി നിലവിളക്ക് കത്തിച്ചു വയ്ക്കണം.

സംസ്കരിക്കുന്ന സമയത്താണ് പിതൃകർമ്മങ്ങൾ നടത്തേണ്ടത്. ഇതിനെ അന്ത്യയാഗം എന്നു പറയുന്നു. അഗ്നികുണ്ഡത്തിൽ മൃതശരീരം വയ്ക്കുന്നത്  മന്ത്രോച്ചാരണങ്ങളോടെ ആയിരിക്കണം. സന്ധ്യയ്ക്ക് മുമ്പു സംസ്കരിക്കുന്നതാണ് ഉത്തമം. അപ്പോൾതന്നെ ബലികർമ്മങ്ങൾ തുടങ്ങണം. സന്ധ്യയ്ക്ക് ശേഷമാണെങ്കിൽ പിറ്റേദിവസം മുതൽ ബലികർമ്മം തുടങ്ങണം. 16 ദിവസം നിത്യബലി നടത്തണം. മരണത്തിന്റെ 41–ാം ദിവസമാണ് അസ്ഥിനിമജ്ജനമെന്ന ചടങ്ങും ശ്രാദ്ധകർമ്മങ്ങളും നടത്തേണ്ടത്. ഒരു വര്‍ഷം വരെ മാസബലി ഇടേണ്ടതാണ്. നക്ഷത്രമോ തിഥിയോ നോക്കി ഇതു ചെയ്യാം. വാർഷിക ശ്രാദ്ധദിവസം വിപുലമായ ബലി നടത്താം. മരിച്ചയാളിന്റെ ആത്മാവ് ഒരു വർഷം വരെ ഗൃഹാന്തരീക്ഷത്തിൽത്തന്നെ ഉണ്ടാവുകയും ഒരു വർഷം തികയുന്ന ദിവസം ശ്രാദ്ധത്തിലൂടെ വിഷ്ണു പാദത്തിലേക്കോ പിതൃലോകത്തിലേക്കോ എത്തിച്ചേരുകയും ചെയ്യും. ഇങ്ങനെ ഒരു വ്യാഴവട്ടക്കാലം- 12 വർഷം- ചെയ്തശേഷം ഒരു നാരായണബലി നടത്തി ആത്മാവിനു മോക്ഷം നൽകണം.

അപമൃത്യുവിന് നാരായണ ബലിയിടണം.
പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള പിതൃദോഷ പരിഹാരത്തിൽ പ്രധാനമാണ് നാരായണബലി. പക്ഷേ ബ്രാഹ്മണർ മാത്രമേ ഈ ബലി  നടത്താറുള്ളൂ. മറ്റുള്ളവർക്ക് നടത്താറില്ല. ഇതു നടത്തുന്ന ചില ബ്രാഹ്മണർ തിരുവനന്തപുരത്തുണ്ട്. 21 തലമുറയുടെ അംശമാണ് ഒരു മനുഷ്യശരീരം. നാരായണബലി നടത്തിയാൽ അവർക്കെല്ലാം മോക്ഷപ്രാപ്തി ലഭിക്കും. ഇതിനു പുറമെ 21 തലമുറയുടെ ഗുരുനാഥന്മാരെയും ആവാഹിച്ചു നാരായണബലി നടത്തുന്നു. 

മരിച്ചവരുടെ ആത്മാവിനു മോക്ഷം നൽകേണ്ടത് വിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണുവിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ബലിയിടുന്നതാണ് ഉത്തമം. ഇപ്പോൾ പല ക്ഷേത്രങ്ങളിലും ബലി ആചരിക്കുന്നുണ്ട്. അതായത് മനുഷ്യശരീരത്തിൽ 10 പ്രാണനുണ്ട്. ഇവയ്ക്കോരോന്നിനും ഓരോ കർമ്മവുമുണ്ട്. ഇവ ഒരുമിക്കുമ്പോഴാണ് മനുഷ്യൻ ജീവിക്കുന്നത്. അവയിൽ പ്രധാനമായ പഞ്ചപ്രാണൻ (പ്രാണ, അപാന, ഉദാന, സമാന, വ്യാന) ചേർന്നതാണ് സൂക്ഷ്മശരീരം. ശരീരം മരിക്കുമ്പോൾ ജീവൻ സ്ഥൂല ശരീരത്തെവിട്ട് സൂക്ഷ്മ ശരീരമവലംബിച്ച് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയിൽ ജീവന് സ്ഥൂല ശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള കർമ്മബന്ധങ്ങൾ വിട്ടൊഴിയുന്നില്ല എന്നാണ് സങ്കൽപം. അവരുടെ കർമവാസനകളും നിലനിൽക്കുന്നു.

അപ്പോൾ ജീവിച്ചിരിക്കുന്നവരിൽനിന്ന് ആത്മാക്കൾ പലതും പ്രതീക്ഷിക്കുന്നു. സൂക്ഷ്മശരീരമാകയാൽ അതിനു സ്ഥൂലശരീരികളുടെ മേൽ നിഗ്രഹാനുഗ്രഹ ശക്തിയുണ്ട്. മരിച്ചവന്റെ ശരീരം കർമ്മം ചെയ്യുന്നവരുടെ കർമ്മത്തെ ആശ്രയിച്ചു ചലിക്കുന്നെന്നാണ് പ്രമാണം. കർമ്മമാധികാരികളായ പിൻമുറക്കാർ യഥാവിധി ചെയ്യുന്ന കർമ്മങ്ങൾ കൊണ്ടാണ് ആത്മാക്കൾക്കു മേൽഗതി ഉണ്ടാകുന്നത്. മരിച്ചുപോയ പിതൃക്കൾക്ക് അവരുടെ പുണ്യമനുസരിച്ച് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെങ്കിലും സ്വയം കർമ്മം ചെയ്യാനുള്ള സ്ഥൂലശരീരമില്ല. അതിനാൽ അവരുടെ ജീവകലകൾ വഹിക്കുന്ന ആത്മസ്വരൂപികളായ മക്കൾ സുകൃതകർമങ്ങൾ ചെയ്ത് അവരിലേക്ക് എത്തിക്കുന്നു. 

മനുഷ്യ‌ശരീരത്തിൽനിന്ന് ഒൻപതു പ്രാണൻ വിട്ടു പോകുമ്പോഴാണ് മരണമുണ്ടാകുന്നത്. ബാക്കിയുള്ള ഒരു പ്രാണൻ-  ധനജ്ഞയനെന്നു പേരുള്ളത്-  ശരീരം വിട്ടു പോകുന്നില്ല. അതിനെ ബഹുമാനിച്ചു കൊണ്ടാണ് നമ്മൾ മരിച്ച ശരീരത്തെ ദഹിപ്പിക്കുന്നത്. ശരീരം ദഹിക്കുമ്പോൾ പൊക്കിൾ കൊടിയിലൂടെ പുറത്തുകടക്കുന്ന പ്രാണൻ അന്തരീക്ഷത്തിൽത്തന്നെ നിൽക്കും. ഈ പ്രാണൻ ചെയ്ത നന്മയും തിന്മയും അന്തരീക്ഷത്തിലുണ്ടാവും. ഇതാണ് ആത്മാവിന്റെ സാമീപ്യമായി അനുഭവപ്പെടുന്നത്.

മരണാനന്തര കർമങ്ങള്‍ ചിട്ടയോടെ ചെയ്ത് നാരായണബലി നടത്തി ഈ പ്രാണനെ വിഷ്ണുവിൽ ലയിപ്പിക്കുന്നു. ഈ ക്രിയ ചെയ്തില്ലെങ്കിൽ പരേതാത്മാക്കൾ കോപാകുലരാകുകയും പൈശാചിക ഭാവത്തിലായി ജീവിച്ചിരിക്കുന്നവരെ ശല്യം ചെയ്യുകയും ചെയ്യും. ഇത് സന്താനപരമ്പരകളെ ബാധിക്കുന്നു. കുടുംബത്തിൽ സന്താനമില്ലാത്ത അവസ്ഥ, സന്താനത്തിന് രോഗങ്ങളും, കുടുംബത്തിന് ഐശ്വര്യക്ഷയവും വരുത്താം വിഷ്ണുവാണ് ആത്മാവിനു മോക്ഷപ്രാപ്തി നൽകേണ്ടത്. അതിനാൽ വിഷ്ണുവിനു കൂടുതൽ പ്രാധാന്യം വരുന്നു.

ജ്യോത്സ്യൻ വേണു മഹാദേവ്

Mobile: +91 9847475559

error: Content is protected !!
Exit mobile version