Monday, 23 Sep 2024

മൂകാംബികയെ ചോറ്റാനിക്കരയിൽ കൊണ്ടുവന്ന ജഗദ്ഗുരു

അരവിന്ദ് ഗോപാല്‍

ശിവന്‍റെ അംശാവതാരമായി പ്രകീര്‍ത്തിക്കുന്ന ജ്ഞാനസൂര്യന്‍ ജഗദ്ഗുരു ആദിശങ്കരാചാര്യര്‍ അവതാരമെടുത്ത പുണ്യദിനം ഇത്തവണ 2021 മേയ് 17 തിങ്കളാഴ്ചയാണ്. അജ്ഞാനത്തിന്‍റെ ഇരുളില്‍ നിന്നും ഭാരതത്തെ പുനരുദ്ധരിച്ച ആദി ശങ്കരന്‍റെ ജയന്തി ദിവസം കേരളം തത്വജ്ഞാനദിനമായി ആചരിക്കുന്നു.

വ്യാസനും വാല്മീകിക്കും ശേഷം ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് അപാരമായ സംഭാവന നല്കിയ പുണ്യാത്മാവാണ് ജഗദ്ഗുരു ശങ്കരാചാര്യര്‍. ജൈന, ബുദ്ധമതങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ച ശങ്കരന്‍ വേദാന്തത്തിലെ അദ്വൈത ചിന്തയുടെ വക്താവാണ്. അദ്വൈതത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ ശങ്കരാചാര്യര്‍ കേരളത്തില്‍ കാലടിയില്‍ ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ജനിച്ചു. പിതാവിന്‍റെ വിയോഗ ശേഷം സന്ന്യാസിയായി മാറിയ ആചാര്യ സ്വാമികള്‍ 32 വയസ്സു വരെ മാത്രമാണ് ജീവിച്ചതെന്ന് അനുമാനിക്കുന്നു.

ശങ്കരാചാര്യര്‍.

മൂകാംബികയും ഗുരുവായൂരും ചോറ്റാനിക്കരയും ഉള്‍പ്പടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി ശങ്കരനെ ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കുന്നു. ഭാരതമാകെ സഞ്ചരിച്ച് തത്ത്വചിന്തകരുമായി ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെട്ട ജഗദ്ഗുരു മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. വിവേകചൂഢാമണി, മനീഷാപഞ്ചകം, ശിവാനന്ദ- ലഹരി, സൗന്ദര്യ ലഹരി, ഭജഗോവിന്ദം, ഗണേശ പഞ്ചകം, ഹനുമദ് പഞ്ചകം, കനകധാരാ സ്‌തോത്രം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു.

ഇതില്‍ കനകധാരാ സ്‌തോത്ര രചനയെക്കുറിച്ച് ഒരു കഥയുണ്ട്: ഒരിക്കല്‍ ജഗദ്ഗരു ഒരു ദരിദ്രഭവനം സന്ദര്‍ശിച്ച് അവിടെയുണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. ആ വീട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക, വൃദ്ധ സ്വാമിക്ക് നല്‍കി. സംതൃപ്തനായ ശങ്കരാചാര്യര്‍ ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിച്ച് അപ്പോള്‍ രചിച്ചതാണ് കനകധാരാ സ്‌തോത്രം. ഈ സ്തുതിയില്‍ പ്രസന്നയായ സാക്ഷാല്‍ ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേല്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ വര്‍ഷിച്ച് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി എന്നാണ് ഐതിഹ്യം. കുടജാദ്രിയിലെ തപസിനൊടുവില്‍ തന്‍റെ മുന്നില്‍ പ്രത്യക്ഷയായ സരസ്വതി ദേവിയെ ചോറ്റാനിക്കരയിലേക്ക് ആനയിച്ചത് ശങ്കരാചാര്യരാണെന്നാണ് മറ്റൊരു ഐതിഹ്യം. യോഗബലത്തിലൂടെ ആകാശത്തിലൂടെ സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്ന ശങ്കരാചാര്യരാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഒരു മണ്ഡലകാലം ഗുരുവായൂരില്‍ ഭജനമിരുന്ന് ആചാര്യര്‍ ക്രമപ്പെടുത്തിയ ആചാരങ്ങള്‍ തെല്ലും ലോപം വരാതെ ഇന്നും പാലിക്കുന്നതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അനുദിനമുള്ള ചൈതന്യ വര്‍ദ്ധനവിന് കാരണം. ക്ഷേത്രത്തില്‍ വടക്കേ നടയ്ക്ക് സമീപം ഇപ്പോള്‍ ശങ്കരാചാര്യരുടെ പ്രതിമയുണ്ട്. ഇവിടെ വച്ചാണ് ആചാര്യര്‍ ഗോവിന്ദാഷ്ടകം രചിച്ചത്.

അദ്വൈത സിദ്ധാന്തം നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിന് ആദിശങ്കരന്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥില്‍ സ്ഥാപിച്ച ജ്യോതിര്‍മഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയില്‍ സ്ഥാപിച്ച ഗോവര്‍ദ്ധനമഠം, തെക്ക് കര്‍ണാടകയിലെ ശൃംഗേരിയില്‍ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. സ്വാമികള്‍ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങള്‍ നടത്തിപ്പിന് ഏല്‍പ്പിച്ചു. സുരേശ്വരാചാര്യര്‍, ഹസ്താമലകാചാര്യര്‍, പദ്മപാദാചാര്യര്‍, തോടകാചാര്യര്‍ എന്നിവരാണവര്‍.

ശൃംഗേരിമഠത്തിലെ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ഉണ്ടായിരിക്കും. ബ്രഹ്മചാരികള്‍ ചൈതന്യയായി അറിയപ്പെടും. യജുര്‍വേദമാണ് ശൃംഗേരിമഠത്തിലെ മുഖ്യവേദം. അഹം ബ്രഹ്മാസ്മിയാണ് അവിടുത്തെ മഹാവാക്യം. ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിലെ സ്വാമിമാര്‍ തീര്‍ത്ഥന്‍ എന്ന് അറിയപ്പെടുന്നു. ഈ മഠത്തിലെ ബ്രഹ്മചാരികളുടെ പേരില്‍ സ്വരൂപ എന്ന് കാണും. തത്ത്വമസി യാണ് മഹാവാക്യം. മുഖ്യ അദ്ധ്യയന ഗ്രന്ഥം സാമവേദമാണ്. ബദരിയില്‍ സ്ഥാപിച്ചത് ജ്യോതിര്‍മഠം. ശ്രീമഠം എന്നും ഇത് അറിയപ്പെടുന്നു. ഗിരി, പര്‍വ്വത, സാഗര എന്നിവയിലാണ് ഈ മഠത്തിലെ സന്യാസിമാരുടെ പേരുകള്‍ അവസാനിക്കുക. ബ്രഹ്മചാരികള്‍ ആനന്ദന്മാരാണ്. അഭ്യാസ ഗ്രന്ഥം അഥര്‍വ്വവേദം. അയം ആത്മാ ബ്രഹ്മ എന്നതാണ് ഇവിടെ മഹാവാക്യം. കിഴക്ക് പുരിയിലാണ് ഗോവര്‍ദ്ധനമഠം. വനം, അരണ്യ എന്നിവയിലാണ് ഇവിടുത്തെ സന്ന്യാസിമാരുടെ നാമം അവസാനിക്കുക. ബ്രഹ്മചാരികളുടെ പേരില്‍ പ്രകാശം കാണും. മുഖ്യവേദം ഋഗ്വേദം. പ്രജ്ഞാനം ബ്രഹ്മ മഹാവാക്യം.

ഈ നാലു മഠങ്ങള്‍ വഴി ഭാരതത്തിന്റെ അദ്ധ്യാത്മിക ശ്രേയസ്സിന് വേണ്ടതെല്ലാം ശങ്കരാചാര്യര്‍ ചെയ്തു. അതോടെയാണ് ഇവിടെ ഹൈന്ദവ നവോത്ഥാനം സംഭവിച്ചത്.

അരവിന്ദ് ഗോപാല്‍,

+91 8921709017

Story Summary: Jagadguru Shree Shankaracharya Jayanti, Date, Significance

error: Content is protected !!
Exit mobile version