Saturday, 21 Sep 2024

മേടപ്പത്തിന് സൂര്യ, നാഗ പ്രീതി മന്ത്ര ജപത്തിന് ക്ഷിപ്രഫലം; ഈ നക്ഷത്രക്കാർ ജപം മുടക്കരുത്

അനിൽ വെളിച്ചപ്പാടൻ
പത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. എന്നാൽ മലബാർ ഭാഗത്ത് തുലാപ്പത്ത് വിശേഷമായി കൊണ്ടാടുന്നു. ഈ വർഷം പത്താമുദയം ഏപ്രിൽ 24 ന്, 1198 മേടം 10 തിങ്കളാഴ്ചയാണ്. കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിച്ച കാലത്തെ ആളുകളുടെ അനുഷ്ഠാനം ആണ് പ്രധാനമായും പത്താമുദയം. മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പത്ത് സൂര്യപ്രീതികരവുമാകുന്നു.

കടുത്ത വേനൽ കഴിഞ്ഞ്, സൂര്യൻ ഉച്ചരാശിയിലെ പരമോച്ചത്തിൽ എത്തിനിൽക്കുന്ന ദിനം: പത്താമുദയം. വേനൽമഴ ലഭിക്കുന്ന കാലമായതിനാൽ കാർഷിക, ഭൂമി സംബന്ധമായ കാര്യങ്ങൾക്കും ഭവന സംബന്ധമായ ശുഭകർമ്മങ്ങൾക്കും ഏറ്റവും ഉത്തമമാണ് പത്താമുദയം. മേടവിഷുവിന്റെ അതിപ്രാധാന്യം മേടപ്പത്തുവരെയാണ്.

വിഷുവിന് ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങൾ പാകമാക്കും. സൂര്യപ്രീതി കർമ്മങ്ങളോടെ മേടപ്പത്തിന് അതിൽ വിത്തിറക്കും. ഇതാണ് ആചാരം. ചില പ്രത്യേക സമുദായങ്ങളിൽ ആയോധനകല, മത്സരം, മത്സര പ്രദർശനങ്ങൾ നടത്തിയിരുന്നത് പത്താമുദയ ദിവസം ആയിരുന്നു. മേടവിഷുപോലെ പത്താമുദയത്തിനും പുലർച്ചെ ഉണർന്ന് കണികാണുന്ന രീതി പണ്ടുകാലത്ത് നിലവിലുണ്ടായിരുന്നു. ഇന്ന് അപൂർവ്വം ചില കർഷക കുടുംബങ്ങളിൽ മാത്രമായി ഈ ആചാരം തുടരുന്നു.

സർപ്പപ്രീതി കർമ്മങ്ങൾക്ക് ഉത്തമം
പത്താമുദയം അഥവാ മേടപ്പത്ത് സർപ്പപ്രീതി കർമ്മങ്ങൾക്ക് ഏറ്റവും ശ്രേയസ്ക്കരമാകുന്നു. മിക്ക സർപ്പകാവുകളിലും ആയില്യത്തിനോ അല്ലെങ്കിൽ പത്താമുദയത്തിനോ സർപ്പങ്ങൾക്ക് അഭിഷേകവും പൂജാദികർമ്മങ്ങളും ‘തളിച്ചുകുട’ പോലുള്ള കർമ്മങ്ങളും ചെയ്തുവരുന്നു. പത്താമുദയം ഉത്തമസർപ്പങ്ങൾക്ക് പൂജാദികർമ്മങ്ങൾ ചെയ്യാൻ ഏറ്റവും അനുയോജ്യമായ ദിവസമാകുന്നു. മേടപ്പത്ത് മുതൽ ഇടവപ്പത്ത് വരെ തെയ്യങ്ങളുടെ കാലം കൂടിയാണ്.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരും ഇപ്പോൾ രാഹുവിന്റെ ദശയോ അപഹാരമോ ഛിദ്രകാലമോ വരുന്നവരും, രാഹു ചാരവശാൽ ഏറ്റവും ദോഷപ്രദമായി നിൽക്കുന്നവരും പത്താമുദയ ദിവസം സർപ്പങ്ങൾക്ക് യഥാശക്തി അഭിഷേകവും മറ്റ് ഇഷ്ടവഴിപാടുകളും സർപ്പക്ഷേത്ര ദർശനവും ചെയ്യുന്നത് ഏറ്റവും ഉത്തമം ആയിരിക്കും. ക്ഷേത്രദർശനം ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ “ഓം രാഹവേ നമഃ” എന്ന മന്ത്രം 108 തവണ ജപിച്ച് സർപ്പപ്രീതിക്കായി പ്രാർത്ഥിക്കേണ്ടതാണ്.

രാഹു ഗുണപ്രദമായി നിൽക്കുന്നവർ
മിഥുനക്കൂറുകാരായ മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ, വൃശ്ചികക്കൂറുകാരായ വിശാഖം നാലാംപാദം, അനിഴം, കേട്ട, കുംഭക്കൂറുകാരായ അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1,2,3 പാദങ്ങൾ എന്നിവർക്ക് മാത്രമാണ് ചാരവശാൽ ഇപ്പോൾ രാഹു അനുകൂലമായി നിൽക്കുന്നത്.

ബാക്കിയുള്ള 9 കൂറുകാരും സർപ്പപ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അത്യുത്തമം തന്നെയായിരിക്കും. മേടമാസത്തിലെ ജനനമെങ്കിൽ സൂര്യൻ ഉച്ചരാശിയിൽ നിൽക്കുന്നതിന്റെ ഗുണങ്ങൾ ലഭിക്കുന്നതാണ്. അപ്പോൾ മേടം ഒന്നിനും പത്തിനും മധ്യേ ജനിക്കുന്നവർക്ക് സൂര്യൻ പരമോച്ചത്തിൽനിൽക്കുന്ന ഗുണങ്ങൾ ലഭിക്കാൻ പര്യാപ്തമാക്കും. ഇത് അതിവിശേഷം തന്നെയാകുന്നു.

പത്താമുദയത്തിന് ചെയ്യേണ്ടത്
പത്താമുദയത്തിന് പുലർച്ചെ കുളിച്ച് ശുദ്ധമായി നെയ് വിളക്ക് കൊളുത്തി സൂര്യന്റെ ശാന്തിമന്ത്രവും തുടർന്ന് സൗന്ദര്യലഹരിയിലെ സർപ്പദോഷശാന്തി മന്ത്രവും ജപിക്കുന്നത് അത്യുത്തമമാണ്. ശിവക്ഷേത്രദർശനവും രുദ്രസൂക്താർച്ചനയും രുദ്രസൂക്തമന്ത്ര സഹിതം അഭിഷേകം നടത്തിയ അഭിഷേകജലം കൃഷിസ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലും ഗൃഹത്തിലും തളിക്കുന്നതും ശ്രേയസ്ക്കരം തന്നെയാകുന്നു.

പത്താമുദയത്തിൽ വാഹനങ്ങൾ ഗ്രാമക്ഷേത്രത്തിൽ നിന്നും പൂജിച്ചുവാങ്ങുന്ന ആചാരവും ചില സ്ഥലങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇവയൊക്കെയും അത്യുത്തമമാണ്.

വെള്ളിമുറം അനുഷ്ഠാനം
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി പത്താമുദയനാൾ സൂര്യോദയശേഷം വീടിന്റെ മുറ്റത്ത് കൊളുത്തിയ നിലവിളക്കിനുമുന്നിൽ വച്ച് വെയിൽ കൊള്ളിച്ചശേഷം ആ അരിമാവുകൊണ്ട് സൂര്യ – ശിവപ്രീതികരങ്ങളായ പലഹാരങ്ങളുണ്ടാക്കി അത് നിവേദ്യമായി സങ്കല്പിച്ച് മറ്റ് കുടുംബങ്ങൾക്ക് നൽകുന്ന ആചാരം ഇപ്പോഴും തുടരുന്ന സ്ഥലങ്ങളുണ്ട്. അടുത്ത ഒരു കൊല്ലം ആ

കുടുംബത്തിൽ സർവ്വൈശ്വര്യമുണ്ടാകുന്നതിന് സൂര്യന്റെ അനുഗ്രഹം അവർക്ക് ലഭിക്കുന്നതുമാണ്. ഈ ചടങ്ങിന് “വെള്ളിമുറം” എന്നാണ് പറയുന്നത്. ഇത് ചെയ്യുന്നത് വീട്ടിലെ സ്ത്രീകൾ ആയിരിക്കും. സൂര്യക്ഷേത്രങ്ങളിലും സ്ത്രീകൾ ഇതേ ചടങ്ങ് പത്താമുദയത്തിന് അനുഷ്ഠിക്കാറുണ്ട്.

കൃഷിയിറക്കാൻ മുഹൂർത്തം വേണ്ട
പത്താമുദയത്തിൽ കൃഷിയിറക്കാൻ ശുഭപ്രദമായ ദിവസമായതിനാൽ അന്ന് കൃഷി ആരംഭിക്കുന്നത് പോലെ സൂര്യനെ നോക്കി ഭജിച്ചശേഷം തെങ്ങിൻ തൈകൾ നടുന്നത് ഇപ്പോഴും തുടർന്നു വരുന്ന ആചാരമാണ്.
അതായത്, പത്താമുദയത്തിൽ കൃഷി ആരംഭിക്കാൻ മറ്റൊരു മുഹൂർത്തം നോക്കേണ്ടതില്ലെന്ന് സാരം. അന്ന് രാവിലെ 09.18 മുതൽ 09.34 വരെ ഇടവം രാശി, വാസ്തു പുരുഷ മുഹൂർത്തം, അമൃതഘടികാ ശുഭമുഹൂർത്തം എന്നിവ ചേർന്നു വരുന്ന ഏറ്റവും ഉത്തമമായ മുഹൂർത്തം ലഭിക്കുമെന്നതിനാൽ വീടിന് കല്ലിടാനും പാലുകാച്ചൽ /ഗൃഹപ്രവേശം നടത്താനും, വൃക്ഷലതാദികൾ നടാനും വളരെ നല്ലതാകുന്നു. നക്ഷത്രമോ മറ്റ് മുഹൂർത്തമോ നോക്കാതെ അന്ന് ഈ കർമ്മങ്ങൾ സധൈര്യം ചെയ്യാം.

ഗൃഹ കർമ്മങ്ങൾക്ക് ഗംഭീരം
മേടപ്പത്ത് പുലർച്ചെ സൂര്യോദയം തുടങ്ങി ആറാം നാഴിക മുതൽ (രണ്ട് മണിക്കൂർ നാല്പ്പത് മിനിറ്റ് മുതൽ) ഒന്നര മണിക്കൂർ നേരം വാസ്തുപുരുഷൻ ഉണർന്നിരിക്കും. അതിനാൽ ഗൃഹസംബന്ധമായ മുഹൂർത്തങ്ങൾക്കും ഇത് ശുഭപ്രദമായിരിക്കും. എന്നാൽ പത്താമുദയത്തിനും രാശിപ്രകാരമുള്ള മുഹൂർത്തം നോക്കണമെന്ന് മറ്റ് പല ജ്യോതിഷ പണ്ഡിതരെപ്പോലെ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വർഷം മേടപ്പത്ത് വരുന്ന ഏപ്രിൽ 24 ന് സൂര്യോദയം 06:13:35 ന് ആകുന്നു (ഗണനം: കൊല്ലം ജില്ല). അപ്പോൾ മുതൽ 6 നാഴിക നീക്കിയെടുത്താൽ 08:37:35 സെക്കന്റ് എന്നാകും. അതിന് ശേഷം ഒന്നര മണിക്കൂർ എന്നാൽ 10:07:35 സെക്കന്റ് വരെ. രാഹുകാലം ഒഴിവാക്കിയോ അത്യുത്തമ രാശി ലഭിക്കുമെങ്കിലോ അതിനുള്ളിൽ നിന്ന് ഏറ്റവും ഉത്തമമായ സമയം എടുക്കാം. അന്നത്തെ കൃത്യം രാഹുകാലം 07:45 മുതൽ 09:17 വരെയാകുന്നു. ഇടവം രാശി 09:34:49 സെക്കന്റ് വരെയാണ്. അതുകൊണ്ടാണ് രാവിലെ 09:18 മുതൽ 09:34 വരെ ഏറ്റവും ഗംഭീരമായ മുഹൂർത്തം എന്ന് പറഞ്ഞിരിക്കുന്നത്.

പത്താമുദയത്തിന് മുഹൂർത്തം നോക്കണമെന്ന് പറയാനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്: അന്ന് ഭരണി, തിരുവാതിര, ആയില്യം, പൂരം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി എന്നീ ഏഴ് നക്ഷത്രങ്ങളിൽ ഒന്നിലാണ് പത്താമുദയം വരുന്നതെങ്കിൽ യാതൊരു ശുഭകർമ്മവും ചെയ്യരുത്. എന്നാൽ ആചാരപരമായി ചെയ്തുവരുന്ന കർമ്മങ്ങൾ തടസ്സമില്ലാതെ ചെയ്യേണ്ടതുമാണ്. അതുകൊണ്ടാണ് കൃഷിയും മറ്റും മുടക്കംകൂടാതെ മേടപ്പത്തിന് ആരംഭിക്കുന്നത്.

സൂര്യശാന്തിമന്ത്രം
ഓം ആസത്യേന രജസാ വർത്തമാനോ
നിവേശയന്നമൃതം മർത്ത്യഞ്ച.
ഹിരണ്യയേന സവിതാ രഥേനാ
ദേവോയാതി ഭുവനാ വിപശ്യൻ
അഗ്നിം ദൂതം വൃണീമഹേ ഹോതാരം
വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.
യേഷാമീശേ പശുപതി: പശൂനാം
ചതുഷ്പദാമുത ച ദ്വിപദാം
നിഷ്ക്രീതോഅയം യജ്ഞിയം ഭാഗമേതു
രായസ്പോഷാ യജമാനസ്യ സന്തു.
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ആദിത്യായ നമ: ശംഭവേ നമ:”

സർപ്പദോഷശാന്തി മന്ത്രം

ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൗ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം.

പത്താമുദയത്തിൽ സൂര്യദേവൻ ഉദിച്ചുയരുന്നതും നോക്കി അഞ്ചുതിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച നിലവിളക്കും, വാലറ്റം കിഴക്കോട്ട് തിരിച്ചുവെച്ച കിണ്ടിയിൽ നിറച്ച ജലവും, വാഴയിലയിലോ നിറപറയിലോ ഉണക്കലരിയുമായി വീട്ടുകാർ കാത്തിരിക്കും. പത്താമുദയത്തിൽ, പരമോച്ചത്തിൽ സൂര്യദേവൻ ഉദിച്ചുയരുമ്പോൾ സൂര്യമന്ത്രത്താൽ കിണ്ടിയിലെ ജലം ഇ രുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞ്, പിന്നെ ഉണക്കലരി ഇരു കൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞ് പിന്നെയാ നിലവിളക്കുമായി വീട്ടിലേക്ക് പത്താമുദയത്തെ ആനയിക്കുന്നതാണ് യഥാർത്ഥ ആചാരം. ഇപ്രകാരം അനുഷ്ഠിക്കുന്നവർക്ക് ആ ഒരുകൊല്ലം വിഭവങ്ങളുടെ കൂമ്പാരമായിരിക്കുമെന്ന് വിശ്വസിച്ചുവരുന്നു. സമ്പത്സമൃദ്ധിയും ശത്രുദോഷശമനവും കുടുംബൈശ്വര്യവും സൂര്യദേവന്റെ അനുഗ്രഹത്താൽ ലഭിക്കുന്നതുമാണ്. ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രിമന്ത്രം ജപിക്കുന്നതും അത്യുത്തമം ആകുന്നു.

ഗായത്രിമന്ത്രം

ഓം ഭുർ ഭുവ:സ്വ:
തത് സവിതുർ വരേണ്യം
ഭർഗോദേവസ്യ ധീമഹി
ധിയോയോന: പ്രചോദയാത്.

(ഒമ്പത് അല്ലെങ്കിൽ ഒമ്പതിന്റെ ഗുണിതങ്ങളായി ജപിക്കുന്നത് അത്യുത്തമം.)

പത്താമുദയത്തിൽ സർവ്വൈശ്വര്യം ലഭിക്കാൻ ശിവക്ഷേത്രത്തിലും സർപ്പക്ഷേത്രത്തിലും ഇഷ്ടവഴിപാടുകൾ അത്യുത്തമം ആകുന്നു. സർപ്പപ്രീതി പ്രാർത്ഥനകൾ സ്വവസതിയിലും ചെയ്യാവുന്നതാണ്. സ്വന്തമായി ചെയ്യുന്ന കർമ്മങ്ങൾക്ക് നൂറിരട്ടി ഫലസിദ്ധിയുണ്ടാകും. പ്രാർത്ഥിക്കാൻ നമുക്കൊരു മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല.

നിത്യപൂജയില്ലാത്ത സർപ്പക്കാവുകളിൽ പത്താമുദയത്തിന് അഭിഷേകവും പൂജാദികർമ്മങ്ങൾ ചെയ്യുന്നതും ആ ഗ്രാമത്തിനുതന്നെ ഐശ്വര്യം നൽകും. ശിവക്ഷേത്രദർശനവും രുദ്രസൂക്താർച്ചനയും അവരവർക്കും നാടിനും ഏറ്റവും ശ്രേയസ്ക്കരുവുമാണ്. ഈ വർഷത്തെ പത്താമുദയത്തിൽ ഇവയൊക്കെ ചെയ്യാൻ സാധിക്കാത്ത ക്ഷേത്രങ്ങളിൽ അടുത്ത പത്താമുദയത്തിന് വളരെ ഗംഭീരമായി ഇവയൊക്കെ ചെയ്ത് പ്രീതിപ്പെടുത്തേണ്ടതാണ്.

അനിൽ വെളിച്ചപ്പാടൻ

+91 94971 34134
Uthara Astro Research Center
www.uthara.in

Story Summary: Significance and rituals of Pathamudayam


error: Content is protected !!
Exit mobile version