Friday, 5 Jul 2024

രണ്ടു കോടിയുടെ പുതു ബ്രഹ്മരഥം ഉരുണ്ടത് 5 ലക്ഷത്തിന്റെ പനിനീർപ്പൂ വഴിയിൽ

അഞ്ചു ലക്ഷം രൂപയുടെ ചുവപ്പും മഞ്ഞയും നിറത്തിലുള്ള പനിനീർപ്പൂക്കൾ നിരത്തിയ വീഥിയിലൂടെ രണ്ടു കോടി രൂപ മുടക്കി ഒരുക്കിയ ബ്രഹ്മരഥത്തിൽ ബുധനാഴ്ച വൈകിട്ട് കൊല്ലൂർ മൂകാംബിക ദേവി എഴുന്നള്ളി പതിനായിരങ്ങൾക്ക് ദർശനപുണ്യമേകി.

10 ദിവസത്തെ മഹാരഥോത്സവത്തിലെ സുപ്രധാന ചടങ്ങാണ് എട്ടാം ഉത്സവ ദിവസം പതിനായിരങ്ങളെ സാക്ഷിയാക്കി നടക്കുന്ന രഥം വലി. ബാംഗ്ലൂരിലെ വ്യവസായിയായ സുനിൽ ആർ ഷെട്ടിയാണ് രണ്ടു കോടി രൂപ മൂല്യമുള്ള പുതിയ രഥം സംഭാവന നൽകിയത്. രണ്ടു വർഷം കൊണ്ട് നിർമ്മിച്ച രഥം കഴിഞ്ഞമാസമാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന കൊടിയിറക്കത്തോടെ 10 നാളായി നടക്കുന്ന ബ്രഹ്മരഥോത്സവത്തിന് സമാപനമാകും.

ബുധനാഴ്ച വൈകിട്ട് രഥം കൊല്ലൂരിലെ റോസാദളങ്ങൾ വിരിച്ച വഴിയിലൂടെ നീങ്ങിയപ്പോൾ ദേവീ വിഗ്രഹവുമായി അതിൽ ഇരുപതോളം പേരുണ്ടായിരുന്നു. മംഗളൂരുവിൽ നിന്നാണ് പനിനീർപ്പൂക്കൾ കൊണ്ടുവന്നത്. വ്യവസായി രാമറെഡ്ഡിയും കൊല്ലൂർ മഹാലക്ഷ്മി റെസിഡൻസിയും കൂടിയാണ് പനിനീർ വീഥി ബ്രഹ്മരഥത്തിന് ഒരുക്കിയത്. ലക്ഷ്മീ നാരായണാചാര്യ, മകൻ രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് ഈ പുതിയ രഥം ഒരുക്കിയത്. അമ്പതോളം ദേവരഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്, 82 വയസ്സുള്ള ലക്ഷ്മീ നാരായണാചാര്യ. കുന്താപുരത്തിനടുത്ത് കോട്ടേശ്വർ എന്ന സ്ഥലത്താണ് ലക്ഷ്മീ നാരായണാചാര്യ താമസിക്കുന്നത്. ദാരുരഥങ്ങളാൽ സമ്പന്നമാണ് കർണാടകത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രാവശ്യങ്ങൾക്ക് വേണ്ടി രഥങ്ങൾ നിർമ്മിക്കുന്നതിൽ ചെറുപ്പത്തിൽ തന്നെ ലക്ഷ്മീ നാരായണാചാര്യ പ്രാവീണ്യം നേടിയിരുന്നു. അച്ഛൻ രാമാചാരി, മുത്തച്ഛൻ ചിക്കാചാരി തുടങ്ങിയ മുൻതലമുറയിലെ രണ്ടു പേരും സഹോദരങ്ങളും മക്കളും എല്ലാം ദാരു ശില്പ നിർമ്മാണത്തിൽ പേരു കേട്ടവരാണ്.

രഥം പല തരത്തിലുണ്ട്. പണ്ട് ചെറിയ രഥമായിരുന്നു വിഗ്രഹം എഴുന്നള്ളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചെറിയ ക്ഷേത്രങ്ങൾ വരെ വലിയ രഥം എഴുന്നള്ളത്തിന് ഉപയോഗിക്കുന്നു. മംഗലാപുരത്തിനടുത്ത കുക്കെ സുബ്രഹ്മണ്യത്തെ രഥം വലിയ രഥങ്ങളിലൊന്നാണ്. തേക്കാണ് നിർമ്മാണത്തിന് കൂടുതൽ ഉപയോഗിക്കുക. ചിതലിൻ്റേയും മറ്റ് കീടങ്ങളുടേയും ഉപദ്രവമുണ്ടാകില്ല. ശില്പ നിർമ്മാണത്തിനു പറ്റിയ മരം പ്ലാവാണ്. വിഗ്രഹം വയ്ക്കുന്ന പീഠവും അലങ്കാരങ്ങളുമൊക്കെ പ്ലാവിലാണ്. രഥചക്രം ഉരുപ്പ് മരം കൊണ്ടാണ് നിർമ്മിക്കുന്നത്.

നൂറ് വർഷത്തിന് മുകളിൽ പ്രായമുള്ള മരങ്ങൾ മാത്രമെ രഥ നിർമ്മാണത്തിന് എടുക്കൂ. കേടുപാടുകളില്ലാത്തതും വെള്ളയില്ലാത്തതുമായ ഭാഗം മാത്രം ഉപയോഗിക്കും. ഏത് ദേവിക്കാണോ ദേവനാണോ സമർപ്പിക്കുന്നത്. ആ ദേവൻ്റെയോ ദേവിയുടേയോ നക്ഷത്രത്തിലാണ് ദേവരഥം പണി തുടങ്ങുന്നത്. അതിനും രഥ സമർപ്പണത്തിനും മുഹൂർത്തം തീരുമാനിക്കുന്നത് ജ്യോതിഷികളാണ്. തന്ത്രി ഡോ. കെ രാമചന്ദ്ര അഡികയുടെ കാർമ്മികത്വത്തിലാണ് രഥ സമർപ്പണവും ബ്രഹ്മ രഥോത്സവവും മറ്റും നടന്നത്.

Story Summary: Annual Car Festival 2023, Kollur Mookambika Temple

error: Content is protected !!
Exit mobile version