Friday, 5 Jul 2024

വർണ്ണ വിസ്മയത്തിന് കെടിയേറി;തൃശൂർ പൂരം വെള്ളിയാഴ്ച

മംഗള ഗൗരി
കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കണക്കാക്കുന്ന വടക്കുംനാഥന്റെ മുമ്പിൽ വർഷന്തോറും മേടത്തിലെ പൂരത്തിന് നടക്കുന്ന വർണ്ണവിസ്മയമാണ് തൃശൂർ പൂരം. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നുള്ള ഈ ആഘോഷത്തിന് ആറ് ഭാഗങ്ങളാണുള്ളത്: മഠത്തിൽ വരവ്, പൂരപ്പുറപ്പാട്,
ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, കരിമരുന്ന് പ്രയോഗം എന്നിവയാണ് മദ്ധ്യകേരളത്തിന്റെ
മഹാമഹം എന്ന് വിശേഷിപ്പിക്കുന്ന തൃശൂർ പൂർത്തിന്റെ മഹിമ. ഈ ദേശത്തിന്റെ സ്വന്തം ശക്തൻ തമ്പുരാന്റെ
രണ്ട് നൂറ്റാണ്ട് മുൻപത്തെ സമ്മാനമാണ് ഉത്സവം.

തൃശൂർ പൂരം 2024: സമയക്രമം

ഏപ്രിൽ 13 രാവിലെ 11 30 ന് കൊടിയേറ്റം
ഏപ്രിൽ 17 വൈകിട്ട് 7 സാമ്പിൾ വെടിക്കെട്ട്
ഏപ്രിൽ 18 രാവിലെ 10 ന് പൂര വിളംബരം
ഏപ്രിൽ 18 രാവിലെ 10 ന് ആനച്ചമയ പ്രദർശനം
ഏപ്രിൽ 19 രാവിലെ 6 ന് ചെറുപൂരങ്ങൾ
ഏപ്രിൽ 19 രാവിലെ 11 ന് മഠത്തിൽ വരവ്
ഏപ്രിൽ 19 ഉച്ചയ്ക്ക് 2 ന് ഇലഞ്ഞിത്തറമേളം
ഏപ്രിൽ 19 വൈകിട്ട് 5 ന് തെക്കോട്ടിറക്കം കുടമാറ്റം
ഏപ്രിൽ 20 പുലർച്ചെ 3 ന് വെടിക്കെട്ട്
ഏപ്രിൽ 20 രാവിലെ 6 ന് പകൽ പൂരം
ഏപ്രിൽ 20 ഉച്ചയ്ക്ക് 12 ന് ഉപചാരം ചൊല്ലിപ്പിരിയൽ
തുടർന്ന് പകൽ വെടിക്കെട്ട്

ശക്തൻ തമ്പുരാന്റെ സമ്മാനം
ആയിരം വർഷം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപം കൊണ്ടതാണ് തൃശൂർ പൂരം.
അന്ന് നൂറോളം പൂരങ്ങൾ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നു. ഇന്ന് അൻപത്തിയാറോളം പൂരങ്ങൾ മാത്രമാണുള്ളത്. ഇതിൽ പ്രധാനം തൃപ്രയാർ ശ്രീരാമ സ്വാമിയുടെ എഴുന്നള്ളത്താണ്. അക്കാലത്ത് തൃശൂരിലെ ക്ഷേത്രങ്ങൾ ആറാട്ടുപുഴയിലായിരുന്നു പൂരം കൂടിയത്. എന്നാൽ ശക്തൻ തമ്പുരാന്റെ കാലത്ത് ഒരിക്കൽ പെരുമഴ കാരണം തൃശൂരിൽ നിന്നു പോയ പൂരങ്ങൾക്ക് ചക്കാലിയപ്പുരയിൽ ഇറക്കി എഴുന്നള്ളിക്കേണ്ടി വന്നു. ഇതിന് പ്രായശ്ചിത്തമായി പുണ്യാഹം നടത്തണമെന്ന് ആറാട്ടുപുഴ തന്ത്രി വിധിച്ചു. എന്നാൽ തൃശൂരിലെ പൂരങ്ങൾ അതിന് വഴങ്ങാതെ തിരിച്ചു പോയി. അവർ ശക്തൻ തമ്പുരാനെ വിവരം ധരിപ്പിച്ചു. ഇനി മുതൽ തൃശൂരെ പൂരങ്ങൾ വടക്കുംനാഥന്റെ മുന്നിൽ മതിയെന്ന് തമ്പുരാൻ കല്പിച്ചു. അങ്ങനെയാണ് തൃശൂർ പൂരത്തിന്
തുടക്കം.

10 ക്ഷേത്രങ്ങൾ പങ്കാളികൾ
വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലുള്ള 10 ക്ഷേത്രങ്ങളെ രണ്ട് വശമായി തിരിച്ച് കിഴക്കേകരക്കാർ പാറമേക്കാവ് ഭദ്രകാളിയുടെയും പടിഞ്ഞാറേകരക്കാർ തിരുവമ്പാടി ശ്രീകൃഷ്ണന്റെയും നേതൃത്വത്തിൽ പൂരങ്ങൾ ഒരുക്കുന്നു. തിരുവമ്പാടി കൃഷ്ണക്ഷേത്രം, കുറ്റൂർ നെയ്തലക്കാവിലമ്മ, ലാലൂർ ഭഗവതിക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി എന്നിവരാണ് പടിഞ്ഞാറൻ സംഘമായ തിരുവമ്പാടി വശത്ത്. പാറമേക്കാവ് ഭഗവതി, ചെമ്പുക്കാവ് കാർത്ത്യായനി, പനമുക്കമ്പിള്ളി ശ്രീ ധർമ്മശാസ്താവ്, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ചൂരക്കോട്ടു കാവ് ഭഗവതി, കണിമംഗലം ശാസ്താവ് എന്നീ ക്ഷേത്രങ്ങളാണ് കിഴക്കൻ സംഘമായ പാറമേക്കാവ് വശത്ത്. തൃശൂർപൂരത്തിലെ പങ്കാളികളായ ഈ 10 ക്ഷേത്രങ്ങൾ ഘോഷയാത്രകൾ അയയ്ക്കുന്നത് വടക്കുംനാഥനെ വണങ്ങാനാണ്. ഈ പൂരങ്ങൾ തമ്മിലാണ് സൗഹൃദ മത്സരം. പൂരം നാൾ പുലർച്ചെ മുതൽ പിറ്റേന്ന് മദ്ധ്യാഹ്നം വരെ പൂരാഘോഷം നീണ്ടു നിൽക്കും.

ഏഴ് ദിവസം മുമ്പ് തൃക്കൊടിയേറ്റ്
പൂരത്തിന് ഏഴ് ദിവസം മുമ്പ് പങ്കാളികളായ 10 ക്ഷേത്രങ്ങളിൽ നടക്കുന്ന കൊടിയേറ്റത്തോടെയാണ് തൃശൂർ പൂരത്തിന് തുടക്കം കുറിക്കുന്നത്. പൂരം നാൾ പുലർച്ചെ കണിമംഗലം ശാസ്താവ് എഴുന്നെള്ളിപ്പിന്റെ സമയത്താണ് പ്രധാന ഉത്സവം ആരംഭിക്കുന്നത്, തുടർന്ന് മറ്റ് ആറ് ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പും നടക്കും.

പൂരവിളംബരം അഞ്ചാം നാൾ
അഞ്ചാം ഉത്സവത്തിന് പൂരവിളംബരം എന്നൊരു ആചാരമുണ്ട്. നെറ്റിപ്പട്ടം, മനോഹരമായ കോലം, അലങ്കാര മണികൾ, ആഭരണം എന്നിവയാൽ അലങ്കരിച്ച ഗജവീരൻ വടക്കുംനാഥൻ ക്ഷേത്രത്തിന്റെ തെക്കേ വശത്തെ പ്രവേശന കവാടം നെയ്ത്തിലക്കാവിലമ്മയുടെ വിഗ്രഹവും ശിരസ്സിലേറ്റി തള്ളി തുറക്കുന്നതാണ് ഈ ആചാരം.

പൂരം നാളിലെ വർണ്ണക്കാഴ്ചകൾ
ഒന്നിനൊന്ന് തലയെടുപ്പുള്ള അനേകം ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മദ്ദളം, ഇടക്ക, തിമില, ചെണ്ട, കൊമ്പ് തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങൾ അടങ്ങുന്ന പഞ്ചവാദ്യ മേളം , കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് 300-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോട് കൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോട് അനുബന്ധിച്ചു ഒരു മണിക്കൂർ വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാസമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട്‌ എന്നിവയെല്ലാം ആബാലവൃദ്ധം ജനങ്ങളുടെ മനം നിറയ്ക്കുന്ന കാഴ്ചകളാണ്.

ഉച്ചയ്ക്ക് കുടമാറ്റം
പൂരം നാളിൽ ഉച്ചയ്ക്ക് 12.15 നാണ് 15 ആനകൾ പങ്കെടുക്കുന്ന പുറത്തേക്ക് എഴുന്നള്ളത്ത്. ഗുരുവായൂർ നന്ദൻ ഇതിന് തിടമ്പേറ്റുന്നു. തുടർന്ന് കുടമാറ്റം, ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കുന്നു. 2 മണിക്കാണ് ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം – കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കുന്നു. 4.30ന് മേളം സമാപനം, തുടർന്ന് തൃപുടമേളത്തിൻ്റെ അകമ്പടിയോടുകൂടി പ്രദക്ഷിണമായി തെക്കേഗോപുരത്തിലെത്തി അവിടെ വച്ച് തൃപുടകലാശിച്ച് വീണ്ടും പാണ്ടിമേളത്തിന്റെ അകമ്പടിയോടുകൂടി തെക്കേഗോപുരം വഴി തെക്കോട്ടിറങ്ങി വടക്കുന്നാഥൻ്റെ വലിയ പ്രദക്ഷിണ വഴിയിൽ പാണ്ടി കലാശിക്കുന്നു. തുടർന്ന് തൃപുടമേളത്തോടെ കോർപ്പറേഷൻ ഓഫീസ്സ് റോഡിലെ കൊച്ചിമഹാരാജാവിൻ്റെ പ്രതിമവരെ പോയി തൃപുട കലാശിച്ച് കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവയ്ക്കു ശേഷം പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടുകൂടി പ്രദക്ഷിണ വഴിയിലേക്ക് മടങ്ങി എത്തുന്നതോടെ ശ്രീ തിരുവമ്പാടി ഭഗവതിയുമായുള്ള കൂടിക്കാഴ്‌ച 5.30ന് കുടമാറ്റവും നടക്കും. ദേവസംഗമം കഴിഞ്ഞ് 7 ആനകളുടെ അകമ്പടിയോടെ തെക്കേ പ്രദക്ഷിണ വഴിയിലൂടെ നാദസ്വരത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു, തുടർന്ന് ദീപാരാധന 7 മണിക്ക്.

പാറമേക്കാവ് ആദ്യം തിരികൊളുത്തും
രാത്രി 11.00ന് 7 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളത്ത്, പഞ്ചവാദ്യം, ചോറ്റാനിക്കര നന്ദപ്പൻ മാരാർ, കലാമണ്ഡലം കുട്ടിനാരായണൻ എന്നിവർ പ്രമാണം വഹിക്കുന്നു. നാദസ്വരം, കിഴക്കേ പ്രദക്ഷിണ വഴിയിലൂടെ നീങ്ങി മണികണ്ഠനാൽ പന്തലിൽ പുലർച്ചെ 2.30ന് പര്യവസാനിക്കുന്നു. തുടർന്ന് 3 മണിക്ക് ബ്രാഹ്മ മുഹൂർത്തത്തിൽ ഭഗവതി മണികണ്ഠനാൽ പന്തലിൽ എഴുന്നള്ളി നിൽക്കുമ്പോൾ പ്രധാനവെടിക്കെട്ട് പുലർച്ചെ 5.30 വരെ നടക്കും. പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തും.

വർണ്ണക്കുടകളിലെ രഹസ്യം
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അനവധി കൗതുകങ്ങൾ ഒളിപ്പിച്ച കുടകളാണ് കുടമാറ്റത്തിൽ നിവർത്താനായി അതീവ രഹസ്യമായി ഒരുക്കുന്നത്. ഏഴാം ദിവസമായ പൂരത്തിന്റെ അവസാന ദിവസത്തെ പകൽ പൂരം എന്ന് വിളിക്കുന്നു. പകൽപ്പൂരം കഴിഞ്ഞ് വെടിക്കെട്ട് കാണും. തുടർന്ന് തിരുവമ്പാടി ശ്രീകൃഷ്ണനും, പാറമേക്കാവ് ഭഗവതിയും ഉപചാരം ചൊല്ലിപ്പിരിയും.

Story Summary: Welcome to Thrissur Pooram 2024: All you need to know about the unique festival

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version