Monday, 20 May 2024

ശനി ദുരിത മോചനത്തിന് അശ്വത്ഥ പ്രദക്ഷിണം

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

ഏഴരശനി, കണ്ടക ശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങൾക്കും നവഗ്രഹദോഷങ്ങൾക്കും ത്രിമൂർത്തി സ്വരൂപമായ അശ്വത്ഥവൃക്ഷത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമ പരിഹാരമാണെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രതോ ശിവരൂപായ
വൃക്ഷ രാജായതേ നമ:

എന്ന മന്ത്രം ജപിച്ചു കൊണ്ട് 7,12, 24 തവണ അരയാലിന് പ്രദക്ഷിണം ചെയ്യണമെന്നാണ് വിധി. പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ഇനി പറയുന്ന മന്ത്രം ചൊല്ലി അരയാലിനെ നമസ്കരിക്കണം.
അനുഭവിക്കുന്ന ദോഷകാഠിന്യം കണക്കിലെടുത്ത്
പ്രദക്ഷിണ സംഖ്യ സ്വീകരിക്കണം.

അശ്വത്ഥ ഹുതഭൂക് വാസോ
ഗോവിന്ദസ്യ സദാശ്രയ :
അശേഷം ഹരമേ ശോകം
വൃക്ഷ രാജായ നമസ്തുതേ

അസ്തമയ ശേഷം അരയാലിന് പ്രദക്ഷിണ നമസ്കാരാദികൾ ചെയ്യാൻ പാടുള്ളതല്ല. അപ്പോൾ ജ്യേഷ്ഠാ ഭഗവതി അവിടെ വസിക്കാനെത്തും എന്നാണ് വിശ്വാസം. എന്നാൽ ഇതിനു പിന്നിലെ ശാസ്ത്രം വേറെയാകും. നിറയെ ഇലകളുള്ള ആൽമരം രാത്രിയിൽ കൂടുതലായി വിഷമയമായ കാർബൺഡൈയോക്സൈഡ് പുറന്തള്ളും എന്നതാകാം ഈ വിലക്കിന്റെ യഥാർത്ഥ കാരണം.

ആലിന്റെ ചുവട്ടിൽ കുട്ടികളെ കിടത്തിയാൽ അവരുടെ ബുദ്ധിശക്തി വർദ്ധിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നു. വളരെ ചെറുപ്പത്തിൽ ചെവി കേൾക്കാത്ത കുട്ടിയെ
ആലിന്റെ ചുവട്ടിൽ കൊണ്ടുപോയി കിടത്തിയാൽ ചെവി കേൾക്കുമെന്ന് വരെ വിശ്വസിക്കപ്പെടുന്നു. ഇതൊന്നും അത്ഭുതമല്ല.

ഇലകൾ സദാ സമയവും മർമ്മരം പൊഴിക്കുന്ന വൃക്ഷമാണ് അരയാൽ. ആലിന്റെ ചുവട്ടിൽ കിടക്കുമ്പോൾ ഇലകൾ സൃഷ്ടിക്കുന്ന അനുരണനങ്ങൾ കുഞ്ഞിന്റെ ത്വക്കിൽ വരെ സ്പന്ദനങ്ങൾ ഉണ്ടാക്കുന്നു. ഈ സ്പന്ദനങ്ങൾ കുട്ടിയുടെ ടിമ്പാനത്തിൽ, ചെവിയുടെ നാഡിയിൽ വരുത്തുന്ന പരിണാമം ആണ് കേൾവിശക്തി വർദ്ധിക്കാൻ കാരണമത്രേ.

ആസ്ത്മ രോഗമുള്ളവർ അരയാലിന് പ്രദക്ഷിണം വയ്ക്കുന്നതും അതിനെ സ്പർശിച്ച് നമസ്ക്കരിക്കുന്നതും നല്ലതാണെന്നും വിശ്വാസമുണ്ട്. ഭഗവാൻ മഹാദേവൻ ദക്ഷിണാ മൂർത്തിയായി സ്ഥിതി ചെയ്യുന്നത് ആലിൻ ചുവട്ടിലാണ്. ബുദ്ധന് ബോധോദയമുണ്ടായതും ആൽമരച്ചുവട്ടിലാണ്. ഇതെല്ലാം വൃക്ഷരാജന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു.

ദശകൂപ സമാവാപി
ദശവാപീ സമോ ഹ്രദഃ
ദശഹ്രദ സമപുത്രേ
ദശപുത്ര സമോ ദ്രുമ:

ശാർങ്ങ്ധരന്റെ വൃക്ഷായുർവ്വേദം തരുമഹിമയിലെ വരികളാണിവ. പത്ത് കിണറുകൾക്ക് തുല്യമാണ് ഒരു കുളം. പത്ത് കുളങ്ങൾക്ക് തുല്യമാണ് ഒരു തടാകം. പത്ത് തടാകങ്ങൾക്ക് തുല്യമാണ് ഒരു പുത്രൻ. പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം. ഒരു വൃക്ഷത്തെ പത്ത് പുത്രന്മാർക്ക് തുല്യമായി കണ്ട് ആരാധിച്ച് വന്ന പൂർവ്വികർ പരിസ്ഥിതിയെ എത്രയധികം മാനിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നിരുന്നു എന്നതിന് ഇതിലും വലിയ തെളിവ് മറ്റൈന്തു വേണം.

അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണീശ്ച
കപിത്ഥവില്വാമലകത്രയശ്ച
പഞ്ചാമ്രനാളീ നരകം ന യാതി

ഒരു ആൽമരവും, ഒരു വേപ്പും, ഒരു പേരാലും, പത്ത് പുളിയും, മൂന്നു വീതം വിളാർ മരവും, കൂവളവും , നെല്ലിയും, അഞ്ചുവീതം മാവും, തെങ്ങും നട്ടുപിടിപ്പിക്കുന്നയാൾ നരകത്തിൽ പോകുന്നില്ല. ഇതായിരുന്നു നമുക്ക് പൂർവികർ പറഞ്ഞു തന്നത് .

മന്ത്രോപദേശങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക:
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

+91 960 500 20 47
(നാഗമ്പള്ളി സൂര്യഗായത്രിമഠം, ഹനുമൽജ്യോതിഷാലയം,
ഗൗരീശപട്ടം, തിരുവനന്തപുരം)

error: Content is protected !!
Exit mobile version