Sunday, 6 Oct 2024

ശ്രീ ഗുരുവായൂരപ്പന് സ്വർണ്ണക്കോലം
എഴുന്നള്ളത്ത് ; ശ്രീഭൂതബലിക്ക് ഓട്ടപ്രദക്ഷിണം

ബാലകൃഷ്ണന്‍ ഗുരുവായൂര്‍
ശ്രീ വൈകുണ്ഠനാഥന്റെ ഭൂലോക സന്നിധിയായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവ ലഹരിയിലായി. സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തിൽ ദർശനം, സ്വര്‍ണ്ണക്കോലത്തിൽ എഴുന്നള്ളുന്നത് എന്നിവയാണ് ഇപ്പോഴത്തെ വിശേഷക്കാഴ്ചകൾ. അവസാനത്തെ മൂന്ന് ദിവസങ്ങളിലെ ഉത്സവബലിയും പള്ളിവേട്ടയും ആറാട്ടുമാണ് ഗുരുവായൂർ ഉത്സവത്തിലെ ഇനിയുള്ള സുപ്രധാനമായ ആഘോഷങ്ങൾ.

ആറാംവിളക്ക് ഉത്സവമായ ഇന്ന് ബുധനാഴ്ച (മാർച്ച് 8 ) മുതല്‍ ശ്രീ ഗുരുവായൂരപ്പൻ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുക. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെന്നാണ് സ്വർണ്ണക്കോലം എഴുന്നള്ളിച്ചത്. മുരളി ഊതി നില്ക്കുന്ന ഉണ്ണികൃഷ്ണൻ, 191 സ്വർണ്ണപ്പൂക്കൾ, തുറന്ന ഭാഗത്ത് മരതകപ്പച്ച, ചുറ്റുഭാഗത്ത് വീരശൃംഖല എന്നിവ ചാർത്തിയതാണ് ഭഗവാന്റെ സ്വര്‍ണ്ണക്കോലം. അഷ്ടമിരോഹിണി, ഏകാദശി എന്നീ വിശേഷങ്ങൾക്ക് മാത്രമാണ് ലക്ഷങ്ങൾ വിലപിടിപ്പുള്ള സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുക. ഉത്സവത്തിന് വളരെ മാറ്റ് കൂട്ടുന്ന ഒരു ഇനമാണ് സ്വര്‍ണ്ണക്കോലമെഴുന്നള്ളത്ത്.

ശ്രീഭൂതബലിക്ക് ക്ഷേത്രത്തിനകത്ത് തെക്കെ മുറ്റത്ത് പ്രത്യേകമായി അലങ്കരിച്ച സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തില്‍ ഭഗവാന്റെ ശീവേലിത്തിടമ്പ് എഴുന്നെള്ളിച്ച് വയ്ക്കുന്നു. ഈ സമയം തെക്കുവശം സപ്തമാതൃകളുടെ ബലിക്കല്ലുകളില്‍ ഹവിസ്സ് തൂവുകയും ചെയ്യുന്നു. ഈ അവസരത്തില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ ഭഗവാനെ ആരാധന നടത്തുന്നു എന്നാണ് സങ്കല്‍പം. ഭക്തരുടെ വൻ തിരക്ക് ഈ സമയം അനുഭവപ്പെടാറുണ്ട്. വൈകിട്ട് പതിവിലും നേരത്തെ ശ്രീഭൂതബലി വടക്കേ നടയിലാണ് എഴുന്നെള്ളിച്ച് വയ്ക്കുക. വിളക്കിന്റെ ആചാരക്രമം അനുസരിച്ച് പാണി പ്രദക്ഷിണത്തോടെ ആണ് ശ്രീഭൂതബലി എഴുന്നെള്ളിച്ച് വയ്ക്കുന്നത്. ഇതിനു മുന്നില്‍ തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കുന്നു. തുടര്‍ന്ന് പാണിപ്രദക്ഷിണത്തിന് ശേഷം വിളക്കിന് എഴുന്നെള്ളിക്കുന്നു. സാധാരണ ദിനങ്ങളിലെ തൃപ്പുക ഉത്സവകാലത്ത് പതിവില്ല. പതിവിലും നേരം വൈകി എഴുന്നെള്ളിപ്പ് അവസാനിക്കുന്നതിനാലാണിത്.

ഉത്സവദിവസങ്ങളിലെ ശ്രീഭൂതബലിക്ക് ഭഗവാനോടൊപ്പം ഓടാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നത് മറ്റൊരു വിശേഷമാണ്. ഉത്സവ ദിസങ്ങളില്‍ രാവിലെയും രാത്രിയും ശ്രീഭൂതബലിക്ക് ഓട്ടപ്രദക്ഷിണമുണ്ട്. ഓടുന്ന ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന ഭഗവാനോടൊപ്പമാണ് ഭക്തര്‍ ഓടുന്നത്. രാവിലെ 11 മണിക്കാണ് ശ്രീഭൂതബലി. രാത്രി 8 മണിക്കും. ഇതിന്റെ നാലാം പ്രദക്ഷിണത്തിനാണ് ഓട്ടം. ഭൂതഗണങ്ങള്‍ക്ക് അന്നം നല്കുമ്പോള്‍ മേല്‍നോട്ടം വഹിക്കുവാന്‍ ഭഗവാൻ എഴുന്നെള്ളുന്നു എന്നാണ് സങ്കല്പം. ഒറ്റശ്വാസത്തില്‍ ക്ഷേത്രം പ്രദക്ഷിണം വച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം. ഹവിസുമായി ഓതിക്കൽ ശരവേഗത്തിലോടും, പിന്നാലെ ആനപ്പുറത്ത് ഭഗവാനും. ആനയുടെ മുമ്പിലും പിന്നിലും നാരായണ മന്ത്രം ഉരുവിട്ട് നിരവധി ഭക്തരും ഓടും.

രണ്ടാം ഉത്സവനാൾ മുതൽ ശ്രീഭൂതബലിക്ക് സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ദര്‍ശനം ലഭിക്കുന്നത് അവാച്യമായ അനുഭൂതിയാണ്. വീരാളിപ്പട്ട് വിരിച്ച സ്വര്‍ണ്ണമണ്ഡപത്തില്‍ ശ്രീ ശങ്കരാചാര്യര്‍ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച സ്ഥാനത്താണ് രാത്രിയില്‍ ഭഗവാനെ എഴുന്നെള്ളിച്ച് ഇരുത്തുന്നത്. ചുറ്റും കര്‍പ്പൂരദീപം തെളിയിച്ച് അഷ്ടഗന്ധ പ്രപഞ്ചത്തില്‍ 3 മണിക്കൂര്‍ തായമ്പകയുടെ തരംഗങ്ങള്‍ നിറവ് തീർക്കും. രാവിലത്തെ ശ്രീഭൂതബലിക്ക് നാലമ്പലത്തിൽ സപ്തമാതൃകകള്‍ക്ക് ബലിതൂവുന്ന സമയത്ത് സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ ഉപവിഷ്ടനായി വണങ്ങാനെത്തുന്ന ദേവഗണങ്ങള്‍ക്ക് ഭഗവാന്‍ ദര്‍ശനം നല്കുന്നു എന്നാണ് വിശ്വാസം. എട്ടാം വിളക്ക് ദിവസം , മാർച്ച് 10 വരെ ഗുരുവായൂരപ്പന്റെ ഈ ദര്‍ശനം ദേവഗണങ്ങള്‍ക്കും ഭക്തര്‍ക്കും ഒരുപോലെ ലഭിക്കും.

ഉത്സവത്തിന് 8 ദിവസം മുന്നേ കലശം തുടങ്ങിയാല്‍ പിന്നെ ഗുരുവായൂരപ്പന് പൊന്നുരുളിയിലാണ് നിവേദ്യം സമര്‍പ്പിക്കുന്നത്. ഉത്സവം കഴിയുന്നതുവരെ പൂജാപാത്രങ്ങള്‍ മുഴുവനും സ്വര്‍ണ്ണത്തിലുള്ളതാണ്. പൂപ്പാലിക, രണ്ട് കിണ്ടി, കൊടിവിളക്ക്, ധൂപക്കുറ്റി, ചന്ദനയോടം, ശംഖ് എന്നിവ ഇതില്‍പ്പെടുന്നു.

Story Summary: Guruvayoor Temple Festival 2023


error: Content is protected !!
Exit mobile version