Monday, 8 Jul 2024

സ്കന്ദഷഷ്ഠി വ്രതം തിങ്കളാഴ്ച തുടങ്ങാം; സന്താന സൗഖ്യം, രോഗനാശം, ദാമ്പത്യ വിജയം ഫലം

മംഗള ഗൗരി
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് സ്കന്ദഷഷ്ഠി വ്രതം. കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ കഴിഞ്ഞ്‌ വരുന്ന ആറാം തിഥിയിലാണ് സ്കന്ദഷഷ്ഠി ആചരണം. ഇത്തവണ നവംബർ 18, വൃശ്ചികം 2 ശനിയാഴ്ചയാണ് ഇത്.
ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതീയുടെയും പുത്രനായി
അവതരിച്ച മുരുകൻ വരബലത്താൽ അഹങ്കരിച്ച് ലോകത്തെ മുഴുവൻ ദ്രോഹിച്ച ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമായതിനാലാണ് സ്കന്ദ ഷഷ്ഠിക്ക് ഇത്ര വലിയ പ്രാധാന്യം വന്നത്. താരകാസുരനെ നിഗ്രഹിച്ച ദിനമായും നാഗരൂപം വെടിഞ്ഞ് പാര്‍വ്വതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദിനമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ക്ഷിപ്ര ഫലസിദ്ധിയാണ് സ്കന്ദഷഷ്ഠി വ്രത ഫലം.

സ്കന്ദഷഷ്ഠി വ്രതം വിവിധ രീതിയിൽ

ആചാര പ്രകാരം ശൂരസംഹാരം നടന്ന
കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കേണ്ടത്. തുലാം 27 ന് കറുത്തവാവ് കഴിഞ്ഞ് (2023 നവംബർ 13 ) അടുത്ത ദിവസമായ പ്രഥമയിലാണ് നമ്മുടെ രീതിയനുസരിച്ച് കാർത്തിക മാസം തുടങ്ങുക. അതിന്റെ ആറാമത്തെ ദിവസമാണ് സ്കന്ദ ഷഷ്ഠി വരുക. എന്നാൽ ഇത്തവണ അന്ന് ഷഷ്ഠി തിഥി 2:42 നാഴിക മാത്രം ഉള്ളതിനാൽ തലേന്ന് സ്കന്ദഷഷ്ഠി വരും. അതിനാലാണ് സാധാരണ തുലാം മാസത്തിൽ വരുന്ന സ്കന്ദഷഷ്ഠി ഇത്തവണ വൃശ്ചികത്തിൽ ആചരിക്കുന്നത്.
ആറു ദിവസമായും 3 ദിവസമായും തലേദിവസവും സ്‌കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം എടുക്കാം. ആറു ദിവസം വിധിപ്രകാരം സ്കന്ദഷഷ്ഠി വ്രതം നോറ്റാൽ ആറു ഷഷ്ഠി വ്രതം അനുഷ്ഠിച്ച ഫലം
ലഭിക്കും. ഈ വ്രതം നോൽക്കുന്നവർ മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം. ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍ തലേന്ന് ഒരിക്കലും അന്ന് ഉപവാസവും അനുഷ്ഠിക്കണം. ആറു ദിവസം വ്രതമെടുക്കുന്നവര്‍ക്ക് എന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങൾ മാത്രവും കഴിക്കാം. തലേന്നും സ്കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം നോൽക്കുന്നവർക്ക് അവരവരുടെ ആരോഗ്യസ്ഥിതി പോലെ ലഘുഭക്ഷണം ആകാം.

സ്കന്ദഷഷ്ഠിനാളിൽ ചെയ്യേണ്ടത്

സ്കന്ദഷഷ്ഠിനാൾ രാവിലെ ഉണർന്ന് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തണം. ലഘു വഴിപാടുകൾ കഴിക്കുകയും ഏറെ നേരം പ്രാർത്ഥിക്കണം. രാവിലെ ആവശ്യമെങ്കിൽ പഴവർഗ്ഗങ്ങൾ കഴിക്കാം. ക്ഷേത്രത്തിൽ നിന്ന് വന്നിട്ടേ കഴിക്കാവൂ. ആവശ്യമെങ്കിൽ ക്ഷേത്രത്തിൽനിന്ന് വാങ്ങാൻ കിട്ടുന്ന ഉണക്കലരി ചോറു വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉള്ളി ചേർക്കാതെ മുളകും പുളിയും ഉപ്പും ചേർത്ത് തൈരു കൂട്ടി കഴിക്കാം. പകൽ ഉറങ്ങരുത്. വൈകിട്ട് വീണ്ടും ക്ഷേത്രദർശനം നടത്തണം. സന്ധ്യയ്ക്ക് മുമ്പ് ഫലമൂലാദികൾ ഭക്ഷിച്ച്, 8 മണിയോടെ ഉറങ്ങാം. കഴിയുന്നതും ഈ ദിവസം യാത്ര പോകരുത്. അഥവാ പോകേണ്ടിവന്നാൽ പുറത്തുനിന്ന് ജലപാനം പോലും പാടില്ല.

ശൂരസംഹാരം
ശിവതേജസില്‍ നിന്നും അവതാരമെടുത്ത സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു. ഒടുവിൽ ആ ഘോരയുദ്ധം സംഭവിച്ചു. യുദ്ധം മുറുകുന്നതിനിടയിൽ അസുരൻ മായാശക്തിയാൽ മുരുകനെയും തന്നെയും അദൃശ്യമാക്കി. മകനെ കാണാഞ്ഞ് ദു:ഖിതയായ പാര്‍വതിയും ദേവന്മാരും അന്നപാനാദികൾ ഉപേക്ഷിച്ച് ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. തുടർന്ന് സ്കന്ദഷഷ്ഠി നാളില്‍ ഭഗവാന്‍ ശൂരപദ്മനെ നിഗ്രഹിച്ചു. ശൂരസംഹാരം നടന്ന ദിവസമായത് കൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം കൈവന്നത്.

സ്കന്ദഷഷ്ഠി ഫലം
ശത്രുദോഷമുക്തിയും സന്താനലാഭവും സന്താനങ്ങൾക്ക് ശ്രേയസ്സുമാണ് സ്കന്ദഷഷ്ഠി അനുഷ്ഠിച്ചാലുള്ള ഫലം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് സ്കന്ദഷഷ്ഠി വ്രതത്തിന്റെ മുഖ്യ ഫലങ്ങള്‍. സന്തതികളുടെ ശ്രേയ‌സിന് മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. സ്കന്ദ ഷഷ്ഠി ആചരിക്കുന്നത് ആറു ഷഷ്ഠി വ്രതമെടുക്കുന്നതിന് തുല്യമാണ്. ഭർത്തൃ – സന്താന ദുഃഖവും രോഗ ദുരിതങ്ങളും കാര്യസിദ്ധിക്കും ആചരിക്കണം. ജാതകത്തിലെ ചൊവ്വാദോഷശാന്തിക്ക് ആ ദശാകാലത്ത് സുബ്രഹ്മണ്യഭജനമാണ് നടത്തേണ്ടത്. ഇങ്ങനെയുള്ളവര്‍ സകന്ദഷഷ്ഠിവ്രതമനുഷ്ഠിക്കുന്നത് അത്യധികം ഫലപ്രദമായിരിക്കും.

സ്കന്ദഷഷ്ഠിക്ക് ജപിക്കേണ്ട മന്ത്രങ്ങൾ
മൂലമന്ത്രവും സുബ്രഹ്മണ്യ ഗായത്രിയും തുടങ്ങിയ ധാരാളം മന്ത്രങ്ങൾ, കീർത്തനങ്ങൾ എന്നിവ സ്കന്ദ ഷഷ്ഠിക്ക് ജപിച്ചാൽ തടസങ്ങൾ അകന്ന് സർവ്വകാര്യ വിജയം ഉണ്ടാകും. വീഡിയോ കാണുക:

സ്കന്ദഷഷ്ഠിക്ക് നടത്തേണ്ട വഴിപാടുകൾ
സുബ്രഹ്മണ്യക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ദിവസം പാൽ, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം, പായസം എന്നിവ നേദ്യമായും സമർപ്പിക്കാം. ഭഗവാന് പ്രിയങ്കരമായ പുഷ്പങ്ങൾ അർച്ചിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യപ്രദമാണ്. ഇവയെക്കുറിച്ച് വിശദമായി അറിയാൻ വീഡിയോ കാണുക:

Story Summary: Significance, Rituals and Benefits of Skanda Shasthi Vritham

error: Content is protected !!
Exit mobile version