ശിവലോക ദര്‍ശന പുണ്യം പകരും വൈശാഖോത്സവം ഞായറാഴ്ച തുടങ്ങും
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ജോതിഷി പ്രഭാ സീന സി പി
നൂറ്റാണ്ടുകളുടെ പഴക്കവും വിശ്വാസത്തിന്റെ പെരുമയും നിറഞ്ഞ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ വൈശാഖോത്സവം ജൂൺ 8 ഞായാറാഴ്ച ആരംഭിക്കും. ബാവലിപുഴ കടന്നെത്തുന്ന ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തില്‍ ഇടവ മാസത്തിലെ ചോതി മുതല്‍ അടുത്ത ചിത്തിര വരെ, ജൂലൈ 4 വരെ 28 ദിവസമാണ് പ്രസിദ്ധമായ വൈശാഖോത്സവം. ചോതി മുതല്‍ ഉത്രാടം വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം, മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം – ഇതാണ് ക്രമം.
പണ്ട് ദക്ഷപ്രജാപതി യാഗം നടത്തിയ പുണ്യഭൂമിയാണ് കൊട്ടിയൂർ. കണ്ണൂര്‍, തലശ്ശേരിയിൽ മലനിരകളുടെ പടിഞ്ഞാറെ ചെരുവില്‍ ബാവലിപുഴയുടെ തീരത്ത്,
കൊട്ടിയൂര്‍ പെരുമാള്‍ വാണരുളുന്നു. ദക്ഷിണ കൈലാസമെന്ന് പ്രശസ്തമാണ് ഈ ക്ഷേത്രം.
മുപ്പത്തിമുക്കോടി ദേവതകളും ശിവഭൂത ഗണങ്ങളും ശിവപഞ്ചാക്ഷരീമന്ത്രം ജപിക്കുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ വൈശാഖ ഉത്സവകാലത്ത് ദര്‍ശനം നടത്തിയാല്‍ ശിവലോക ദര്‍ശന പുണ്യം നേടാം. മേട വിഷുപ്പുലരി മുതലാണ് പെരുമാളിനെ തൊഴാൻ ഓരോ ഭക്തരും വ്രതശുദ്ധിയോടെ തയ്യാറെക്കുന്നത്. അതിരാവിലെ കുളി കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ലഭിച്ച അഷ്ടബന്ധം ശുദ്ധമായി സൂക്ഷിച്ച് വച്ചിരുന്നത് ചാലിച്ച് നെറ്റിയില്‍ ധരിച്ച് വ്രത നിഷ്ഠകൾ പാലിച്ച് കഴിയും.
മറ്റ് ക്ഷേത്രങ്ങളിലെ പോലെ കൊടിയേറ്റ്, വെടിക്കെട്ട്, ക്ഷേത്ര കലാപരിപാടികളൊന്നും കൊട്ടിയൂരിലില്ല. ശീവേലി എഴുന്നള്ളത്ത് പാണികൊട്ട്, കൊട്ടിപ്പാടിസേവ, പാഠകം, കൂത്ത്, എന്നിവയാണ് നടത്തുന്നത്. ശ്രീ പരമേശ്വരന്‍ വാഴുന്ന സ്വയംഭൂവായ മണിത്തറ അക്കരെ കൊട്ടിയൂരിലാണ്. മണിത്തറയ്ക്ക് അരികെ അമ്മാറയ്ക്കല്‍ തറ ശ്രീപാര്‍വ്വതീ സങ്കല്‍പ്പമാണ്.
ക്ഷേത്രങ്ങൾ അടച്ചിടും
വൈശാഖ ഉത്സവം ആരംഭിച്ചാല്‍ പല ക്ഷേത്രങ്ങളും അടച്ചിടും. വൈശാഖ ഉത്സവം തുടങ്ങിയാല്‍ എല്ലാ ദേവീ ദേവന്മാരും ഭൂതഗണങ്ങളും കൊട്ടിയൂരിലാണ് എത്തും
എന്ന സങ്കല്പമാണ് ഇതിന് കാരണം. അടിയന്തിരക്കാരില്‍ രണ്ടു തരക്കാരുണ്ട്. ഒന്ന് കുടുംബപരമായും രണ്ടാമത് വ്യക്തി പാരമ്പര്യക്കാരും. കുടുംബപാരമ്പര്യക്കാരെ പ്രത്യേകം അവരോധിക്കേണ്ടതില്ല. കണ്ണൂര്‍, കോട്ടയം സ്വരൂപത്തിലുള്ളവര്‍ക്ക് അവകാശമുണ്ടായിരുന്നു. അതിനു മുമ്പ് കടത്തനാടിനും അവകാശം ഉണ്ടായിരുന്നു. അടുത്ത കാലം വരെ ”ഉള്ളാട്ടു മനുഷ്യന്‍” എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന കോട്ടയത്തു തമ്പുരാന്റെ പ്രതിനിധികള്‍ ഉത്സവകാലം മുഴുവൻ ഇവിടെ ഉണ്ടാകുമായിരുന്നു. ഇതുപോലെ കൊട്ടിയൂരില്‍ സ്വയം ഭൂശിവലിംഗം ഇരിക്കുന്ന മണിത്തറ ഉള്‍പ്പടെ, ഊരാണ്മ അവകാശികള്‍ക്കു കൂടിയുള്ള പ്രത്യേക കയ്യാലകളും, ഇരുപത്തിഏഴു ദിവസത്തെ ഉത്സവത്തിനു വേണ്ടിയുള്ള ശ്രീകോവില്‍, തിടപ്പള്ളി ഭണ്ഡാരത്തറ, കൂത്തരങ്ങ് ഇവ കെട്ടി മേയുന്നതിന് മുളയും ഞെട്ടിപനയോലയാണ് വേണ്ടി വരുന്നത്. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളായ ശ്രീകോവിലും തിടപ്പള്ളിയും വനവിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കണമെന്നും പച്ചപ്പ് വേണമെന്നും പണ്ട് നിശ്ചയിച്ചത് പ്രകാരം കൊട്ടിയൂരിലെ വനത്തില്‍ മാത്രം കാണുന്ന ഞെട്ടിപനയോല മാത്രം ഉപയോഗിച്ചാണ് ഈ ഭാഗങ്ങള്‍ മേയുന്നത്. മനോഹരമായി തയ്യാറാക്കുന്ന ഈ പര്‍ണ്ണശാലകള്‍ ഉത്സവശേഷം നശിപ്പിക്കുക പതിവാണ്.
64 സമുദായങ്ങളുടെ ഉത്സവം
ഈ മഹോത്സവത്തില്‍ 64 വിഭാഗത്തില്‍പ്പെട്ട സ്ഥാനികള്‍ (ഊരാണ്മക്കാര്‍) സ്വന്തം തൊഴിലുകളുമായി ബന്ധപ്പെട്ട് ഉത്പ്പാദിപ്പിക്കുന്ന കാര്‍ഷിക വസ്തുക്കളായ ഉല്‍പ്പന്നങ്ങളും സേവനങ്ങളോ ഉത്സവച്ചടങ്ങുകളുടെ ഭാഗമായി സമര്‍പ്പിക്കുന്ന ആചാരം തന്നെയുണ്ട്.
പരശുരാമന്‍ വീണ്ടെടുത്ത കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഗ്രസ്ഥാനം വഹിക്കുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം ഇല്ലാ ക്ഷേത്രത്തില്‍ ശങ്കരനാരായണ പ്രീതിക്ക് നടത്തുന്ന വൈശാഖ ഉത്സവം വിവിധ സമുദായങ്ങളില്‍പ്പെട്ടവരുടെ ഒരുമയുടെ ഉത്സവം കൂടിയാണ്.
11 ദിവസം ശിവൻ കോപാകുലൻ
ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവൻ കോപാകുലനായിരിക്കും. കോപം തണുക്കാൻ നീരഭിഷേകം, ഇളനീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്തു കൊണ്ടിരിക്കും. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കിൽ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകൻ ഇരു കൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തിൽ തല ചേർത്തു നില്ക്കും. സതി നഷ്ടപ്പെട്ട ശ്രീ പരമേശ്വരനെ ബ്രഹ്മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രെ ഈ ചടങ്ങ്.
മകം മുതൽ സ്ത്രീകൾക്ക് ദർശനമില്ല
മകം മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്മാതർ കൊട്ടിയൂരിലേക്ക് കലങ്ങൾ തലയിൽ എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ കലശം നിറയ്ക്കുന്നത് ഈ കലങ്ങളിലാണ് . ഈ കലങ്ങൾ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഡ കർമ്മങ്ങൾ നടക്കുന്നത് ഇത് കഴിഞ്ഞ് അത്തം നാളിൽ 1000 കുടം അഭിഷേക പൂജയും കലശപൂജയും ചിത്തിര നാളിൽ കലശലാട്ടവും നടക്കും. അതിനു മുൻപായി ശ്രീകോവിൽ പൊളിച്ച് മാറ്റുന്നു. അത് കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു.
പിന്നെ അക്കരെ കൊട്ടിയൂരിൽ അടുത്ത വർഷം ഉത്സവം വരെ ആർക്കും പ്രവേശനമില്ല. മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.
ഓടപ്പൂവ്
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവർ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗ ചരിതവുമായി ബന്ധമുണ്ട് വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്. ദീക്ഷ വീരഭദൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലും എല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിട്ടുന്നത് സർവ്വൈശ്വര്യകരം എന്നാണ് വിശ്വാസം.
വഴിപാടുകൾ
വലിയ വട്ടളം പായസമാണ് കൊട്ടിയൂരിലെ പ്രധാനവഴിപാട്. പുഷ്പാഞ്ജലി, ആയിരം കുടം, സ്വർണ്ണക്കുടം സമർപ്പണം, വെള്ളിക്കുടം സമർപ്പണം, എന്നിവയുമുണ്ട്.
ഇവിടെ ശയനപ്രദക്ഷിണം നടത്തുന്നത് അത്യുത്തമം ആയി കരുതപ്പെടുന്നു.
ക്ഷേത്രത്തിലെത്താൻ
തലശ്ശേരിയിൽ നിന്ന് 58 കി.മീ. കിഴക്കാണ് ക്ഷേത്രം. കണ്ണൂരും തലശ്ശേരിയും ആണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. സംസ്ഥാനത്തിന്റെ വടക്കു ഭാഗത്ത് നിന്നുള്ളവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കണ്ണൂർ – മട്ടന്നൂർ – പേരാവൂർ- കേളകം- കൊട്ടിയൂർ വഴിയും കണ്ണൂർ-കൂത്തുപറമ്പ്-നിടുംപൊയിൽ- പേരാവൂർ-കേളകം വഴിയും പ്രധാനമായും കൊട്ടിയൂരിൽ എത്താം. റോഡ് മാർഗ്ഗം ശരാശരി 65 കി മീ ദൂരവും രണ്ടു മണിക്കൂർ യാത്രയും വേണ്ടി വരും. തെക്ക് ഭാഗത്ത് നിന്നും വരുന്നവർ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം. തലശ്ശേരി – കൂത്തുപറമ്പ് – നെടുംപൊയിൽ – പേരാവൂർ – കേളകം വഴി കൊട്ടിയൂരിൽ എത്താം.. ദൂരം കി.മീ. കണ്ണൂർ എയർപോർട്ടിൽ നിന്നും 45 കി.മീ ആണ് കൊട്ടിയൂർക്കുള്ള ദൂരം.
2025 യാഗോത്സവം വിശേഷ ദിവസങ്ങൾ
നെയ്യാട്ടം ………………………… ജൂൺ 8
ഭണ്ഡാരം എഴുന്നള്ളത് ….. ജൂൺ 9
തിരുവോണം ആരാധന …. ജൂൺ 15
ഇളനീർ വെപ്പ് …………………..ജൂൺ 17
ഇളനീരാട്ടം അഷ്ടമി ആരാധന …. ജൂൺ 18
രേവതി ആരാധന…………..ജൂൺ 20
രോഹിണി ആരാധന …. …ജൂൺ 24
തിരുവാതിര ചതുശ്ശതം.…. ജൂൺ 26
പുണർതം ചതുശ്ശതം ….. ജൂൺ 27
ആയില്യം ചതുശ്ശതം …… ജൂൺ 28
മകം കലം വരവ് കലം പൂജ………..ജൂൺ30
അത്തം ചതുശ്ശതം വളാട്ടം
കലശപൂജ ……………………….ജൂലായ് 3
തൃക്കലശാട്ട് …………………….ജൂലായ് 4
(ജൂൺ 9 നു രാത്രി ഭണ്ഡാരം എഴുന്നള്ളത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്നു മുൻപും 30 ജൂൺ മകം നാൾ ഉച്ചശീവേലിക്കു ശേഷവും സ്ത്രീകൾക്ക് പ്രവേശനം ഇല്ല.)
ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)
Story Summary: All you need to know about Kottiyoor Vishakolsavam (28 days Temple Festival 2025) Important Poojas And Rituals Starting on June 8
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved