Wednesday, 12 Mar 2025

ഗുരുവായൂരിൽ നാളെ തൃക്കൊടിയേറ്റ് ; ഭൂലോക വൈകുണ്ഠത്ത് ഉത്സവം തുടങ്ങുന്നു

മംഗള ഗൗരി

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രം പത്ത് ദിവസം നീളുന്ന ഉത്സവത്തിനൊരുങ്ങി. കുംഭ മാസത്തിലെ പൂയം നാളിൽ, 2025 മാർച്ച് 10 ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ 6 മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ടുയരും. ശുക്ലപക്ഷ ഏകാദശിയിൽ ഉത്സവം
കൊടിയേറുന്നതിൻ്റെ പുണ്യം ഇത്തവണയും ഗുരുവായൂർ ഉത്സവത്തിന് തിലകക്കുറിയാകുന്നു.

തിങ്കളാഴ്ച പകൽ 3 മണിക്ക് മഞ്ജുളാൽ പരിസരത്തു നിന്നും ക്ഷേത്രത്തിലേക്കുള്ള ആനയോട്ടമാണ് ഒന്നാം ഉത്സവത്തിലെ സുപ്രധാന ആകർഷണങ്ങളിലൊന്ന്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം 6:30 മണിക്ക് ആചാര്യ വരണ്യവും കൊടിപൂജയും നടക്കും. കൊടിയേറ്റ ചടങ്ങ് നടത്തുന്നതിന് തന്ത്രിക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണം. രാത്രി 8 മണിക്ക് തുടങ്ങുന്ന കൊടിയേറ്റ് ചടങ്ങുകൾ അത്താഴ പൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയോടെ 12 മണി വരെ നീളും. ഈ ദിവസത്തെ വിളക്കിനാണ് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നത്.

ഒറ്റക്കയറാണ് കൊടിയേറ്റിന് ഉപയോഗിക്കുന്നത്. ഏച്ചുകൂട്ടിയത് പാടില്ല. 150 അടി നീളമുണ്ടായിരിക്കും. കൊടിമരത്തിന്റെ ഇരട്ടി നീളം എന്നതാണ് കണക്ക്. സ്വർണ്ണക്കൊടിമരത്തിൽ ഏഴു നിറത്തിലുള്ള കൊടിയാണ് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉയർത്തുക. കൊടിക്കും കയറിനും വരുന്ന ചെലവ് ഒരു ഭക്തന്‍ അതിനായി നിക്ഷേപിച്ച സംഖ്യയുടെ പലിശകൊണ്ടാണ് നിർവ്വഹിക്കുക. ആനയില്ലാ ശീവേലിയും ആനയോട്ടവും കൊടിയേറ്റും കഴിഞ്ഞാൽ അവസാന 3 ദിവസങ്ങളിലെ ഉത്സവബലിയും
പള്ളിവേട്ടയും ആറാട്ടുമാണ് പ്രധാന ആഘോഷങ്ങൾ. ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2025 മാർച്ച് 19 ന് ബുധനാഴ്ച സന്ധ്യയ്ക്ക് തുടക്കുന്ന ആറാട്ടോടെ ഉത്സവം സമംഗളം സമാപിക്കും.
ബ്രഹ്മകലശം ഇന്ന് കഴിയും

കൊടിയേറ്റിന് മുൻപ് 8 ദിവസങ്ങളിൽ നടന്ന താന്ത്രിക ചടങ്ങുകൾ കൊടിയേറ്റിൻ്റെ തലേനാളായ ഞായറാഴ്ച വിശിഷ്ടമായ ബ്രഹ്മകലശത്തോടെ അവസാനിച്ചു. രാവിലെ 7:30 മണിക്ക് തുടങ്ങിയ ബ്രഹ്മകലശ അഭിഷേക ചടങ്ങുകള്‍ തീരാൻ നാല് മണിക്കൂറെടുത്തു. മന്ത്രപുരസ്‌സരം ഒരുക്കിയ 1001 കുടങ്ങളിലെ ദ്രവ്യങ്ങള്‍ ശ്രീ ഗുരുവായൂരപ്പന് അഭിഷേകം നടത്തുന്ന അതി സങ്കീര്‍ണ്ണമായ ഈ ചടങ്ങ് ദേവചൈതന്യ വര്‍ദ്ധനയ്ക്കും ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടിയാണ്. കണക്കനുസരിച്ച് 25 ഭാഗങ്ങളായി 1001 കലശങ്ങള്‍ പത്മമിട്ട് നിരത്തി. 26 എണ്ണം സ്വര്‍ണ്ണക്കുടങ്ങളും; ബാക്കി വെള്ളിക്കുടങ്ങളും. വാദ്യഘോഷങ്ങളോടെ പട്ടുകുട ചൂടി വെണ്‍ചാമരം വീശി എഴുന്നള്ളിക്കുന്ന ബ്രഹ്മകലശം ഭഗവാന് അഭിഷേകം ചെയ്ത് ഉച്ചപൂജയ്ക്ക് നടയടച്ചു. നാളെ ആനയില്ലാ ശീവേലിയോടെ കൊടിയേറ്റ് ഉത്സവം ആരംഭിക്കും.


മുളയിടല്‍
കൊടിയേറ്റിന് മുമ്പ് നാലമ്പലത്തിനകത്ത് മണിക്കിണറിന് സമീപം വടക്കുഭാഗത്ത് മുളയറയില്‍ മുളംപാനികളില്‍ ധാന്യങ്ങള്‍ വിതയ്ക്കും. നവര, ഉഴുന്ന്, യവം, തിന, എള്ള്, തൂവര, മുതിര, ചെറുപയര്‍, കടുക്, അമര, ചാമ വലിയുപയര്‍ എന്നിങ്ങനെ പന്ത്രണ്ട് തരം വിത്തുകളാണ് മുളദ്രവ്യം. മുള ഐശ്വര്യ സൂചകമാണ്. രാവിലെയും വൈകിട്ടും ഇവിടെ പൂജ നടത്തും. പള്ളിവേട്ട ദിവസം വരെ ഈ മുള നില്ക്കും. വേട്ട കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന ഭഗവാന് ഉറങ്ങാൻ ചുറ്റും കാട് ഒരുക്കുക മുളകളാണെന്ന് സങ്കല്പം.

ദിക്കു കൊടികള്‍
രണ്ടാം ഉത്സവനാൾ ശീവേലിക്ക് മുമ്പ് ദിക്കുകൊടികള്‍ സ്ഥാപിക്കും. ഉത്സവചടങ്ങുകള്‍ അഷ്ട ദിക്പാലകരെ ഏല്പിക്കുയാണ് ഇവ സ്ഥാപിക്കുന്നതിലൂടെ ചെയ്യുന്നത്. അഷ്ടദിക് പാലകരെ സങ്കല്പിച്ച് എട്ടും ഊര്‍ദ്ധ്വഅധോ നായകരെ ഉദ്ദേശിച്ച് രണ്ടും സ്ഥാനങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങളിലാണ് ദിക് കൊടികള്‍ സ്ഥാപിക്കുന്നത്. ബലിപീഠത്തിനോടനുബന്ധിച്ച് ചെറിയമുളം കാലുകളിൽ കൊടിയും മണിയും കെട്ടും.

കാഴ്ചശീവേലി
കണ്ണിന് ആനന്ദം പകരുന്ന ചടങ്ങാണ് കാഴ്ച ശീവേലി. ഉത്സവം തുടങ്ങിയാല്‍ ഗുരുവായൂർ ക്ഷേത്ര മതിലകം പഞ്ചാരി നാദത്താല്‍ മുഖരിതമാകും. ഗുരുവായൂരപ്പന്റെ
ഉത്സവശീവേലിക്ക് നൂറോളം വാദ്യക്കാർ പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കും. എഴുന്നള്ളത്തിന് മുമ്പില്‍ മൂന്നുനേരം മേളത്തിന്റെ മാസ്മരിക അകമ്പടി കാണും. രാവിലെ ഏഴിന് തുടങ്ങിയാല്‍ പത്തുവരെ, ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ചാല്‍ വൈകിട്ട് ആറുവരെ. രാത്രി 12 മുതല്‍ ഒരു മണി വരെ പൊടിപാറുന്ന മേളമാണ്. പഞ്ചാരി മേളം മാത്രമേ ഗുരുവായൂർ മതിലകത്ത് പാടുള്ളൂ. രാവിലെ ഒറ്റക്കോല്‍ പഞ്ചാരി; ഉച്ചതിരിഞ്ഞ് ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും. അമ്പതോളം ചെണ്ട, ഇരുപതോളം കൊമ്പ്, പത്തോളം കുഴല്‍, 30 താളം എന്നിവയടങ്ങുന്ന വന്‍മേളം, എട്ടാം ഉത്സവം വരെ ക്ഷേത്രത്തിനകത്ത് കാഴ്ചശീവേലി മേളത്തോടെ നടക്കും. പള്ളിവേട്ട ദിവസം രാവിലെ ക്ഷേത്രമതിലകത്താണ് എഴുന്നള്ളത്തെങ്കില്‍ വൈകിട്ട് പുറത്ത് എഴുന്നള്ളിക്കുമ്പോൾ പാണ്ടിമേളമാണ്. ആറാട്ടിന് തീര്‍ത്ഥക്കുളം പ്രദക്ഷിണത്തിന് പഞ്ചവാദ്യവും മേളവും നടക്കും. രാജകീയ ചിഹ്നങ്ങളോടെയാണ് ഭഗവാന്റെ ക്ഷേത്രപ്രദക്ഷിണം. ഉത്സവം കാലത്ത് മാത്രമേ ഈ ചടങ്ങുള്ളൂ. മുന്നില്‍ രണ്ട് തഴയും അതിനു മുന്നില്‍ പതിന്നാറ് കൊടിക്കൂറയും തൊട്ടടുത്ത് രണ്ട് സൂര്യമറയും താളത്തിനനുസരിച്ച് താഴെ കറങ്ങിക്കൊണ്ടിരിക്കും. സൂര്യമറയുടെ ഒന്നിന്റെ ഒരു ഭാഗത്ത് ഗരുഡനും ശ്രീചക്രവും രണ്ടാമത്തേതിന്റെ ഒരു ഭാഗത്ത് ഹനുമാനും ശംഖും ആലേഖനം ചെയ്തിട്ടുണ്ട്. എഴന്നള്ളിത്തിന് മുന്നില്‍ അതിഗംഭീരമായ പഞ്ചാരിമേളം. പഞ്ചാരിയില്‍ കുലുങ്ങാത്ത തലകളുണ്ടാവില്ല. തലമുറ ഭേദമില്ലാതെ സകലരും ഒത്തുചേര്‍ന്നുള്ള മേളംകാഴ്ചശീവേലിക്ക് ശേഷം ഭഗവാന് പാലഭിഷേകവും പന്തീരടിയും നടക്കും.

Story Summary: Guruvayoor Sree Krishna Temple festival 2025 begins with flage hoisting (Kodiyettam) tomorrow

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version