Thursday, 19 Sep 2024

ഗുരുവായൂർ ഞായറാഴ്ച 354 കല്യാണം; ബുക്ക് ചെയ്തത് റെക്കോഡ് എണ്ണം

റെക്കോർഡ് നമ്പർ വിവാഹങ്ങൾക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ അമ്പലനട. സെപ്തംബർ എട്ടിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത് 354 വിവാഹങ്ങളാണ്. വെള്ളിയാഴ്ച പകൽ 3:20 വരെ ഇത്രയും വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ അന്ന് ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങൾ ദേവസ്വം ഏർപ്പെടുത്തി. 227 എന്ന റെക്കോഡാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്.. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള ആറ് കല്യാണ മണ്ഡപങ്ങളിലാണ് വിവാഹങ്ങൾ നടക്കുക.

വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ
സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ നാലു മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ആറ് ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം 2 മംഗളവാദ്യസംഘത്തെ നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ദർശന ക്രമീകരണം
ക്ഷേത്രത്തിൽ അന്നേ ദിവസം ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ, പടിഞ്ഞാറേ കോർണർ വഴി ക്യൂ കോംപ്ളക്സിന കത്തേക്ക് കയറ്റി വിടും. ദർശന ശേഷം ഭക്തർക്ക് ക്ഷേത്രം പടിഞ്ഞാറേ നടവഴി, തെക്കേ തിടപ്പളളി വാതിൽ (കൂവളത്തിന് സമീപം) വഴി മാത്രമേ പുറത്തേക്ക് പോകാൻ പാടുള്ളു.. ഭഗവതി ക്ഷേത്രപരിസരത്തെ വാതിൽ വഴി ഭക്തരെ പുറത്തേക്ക് വിടുന്നതല്ല.

കിഴക്കേ ഗോപുരം വഴി ജനറൽ ക്യൂ

ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സ് വഴി മാത്രം കടത്തിവിടും.വിവാഹ തിരക്ക് പരിഗണിച്ച് കിഴക്കേ നടയിലും മണ്ഡപ ങ്ങളുടെ സമീപത്തേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

പുറത്ത് നിന്നുള്ള ദർശന സൗകര്യം
ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നിന്നു തൊഴാനെത്തുന്ന ഭക്തർ ക്യൂ കോംപ്ളക്സിൽ പ്രത്യേകം ഏർപ്പെടുന്ന ലൈൻ വഴി കിഴക്കേ ഗോപുര സമീപം വന്ന് ദീപസ്തംഭത്തിന് സമീപമെത്തി തൊഴുത് തെക്കേ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ശയനപ്രദക്ഷിണം ഉണ്ടാകില്ല
ഭക്തർക്ക് സുഗമമായ ദർശനമൊരുക്കുന്നതിനായി സെപ്റ്റംബർ എട്ട് ഞായറാഴ്ച ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

സുരക്ഷയ്ക്ക് കൂടുതൽ പോലീസ്
ക്ഷേത്ര ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരും സെപ്റ്റംബർ എട്ടിനു ഉണ്ടാകും.. തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങൾക്ക് സുരക്ഷയൊരുക്കാനും അവർ സേവന സജ്ജരായി രംഗത്തുണ്ടാകും.

വാഹനങ്ങൾ സ്കൂൾ മൈതാനത്തും പാർക്ക് ചെയ്യാം സെപ്റ്റംബർ എട്ടിന് , ഗുരുവായൂരിൽ എത്തുന്ന ഭക്തജനങ്ങളുടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിന് പുറമെ, മമ്മിയൂർ ജംഗ്ഷന് സമീപത്തെ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ഭക്തജനങ്ങൾ സഹകരിക്കണം

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version