Friday, 30 Aug 2024

സന്താന ഭാഗ്യം, ദുഃഖമുക്തി, സൗഭാഗ്യം തുടങ്ങിവ തരുന്ന രാമായണ സ്തുതികൾ

ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്ര ഭഗവാനാണ് രാമായണത്തിന്റെ ഹൃദയം. മാതൃകാ പുരുഷോത്തമൻ എന്ന് പുകൾപെറ്റ രാമനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമാണ് രാമായണം. ഭഗവാന്റെ അവതാര ശേഷം വിശ്വരൂപം കണ്ട് അമ്മ കൗസല്യ നടത്തുന്ന സ്തുതിയാണ് രാമായണത്തിലെ ആദ്യ സ്തുതി. അതാണ് ബാലകാണ്ഡത്തിലെ കൗസല്യാ സ്തുതി. തുടർന്ന് അഹല്യാസ്തുതി, പരശുരാമസ്തുതി ആരണ്യ കാണ്ഡത്തിലെ സുതീഷ്ണസ്തുതി, ജഡായു സ്തുതി, കിഷ്‌കിന്ധാകാണ്ഡത്തിലെ സ്വയംപ്രഭാസ്തുതി, യുദ്ധകാണ്ഡത്തിലെ വിഭീഷണസ്തുതി, നാരദസ്തുതി, ഇന്ദ്രസ്തുതി തുടങ്ങി 9 സ്തുതികൾ മുഖ്യമായും രാമായണത്തിൽ ഉണ്ട്. ഈ സ്തുതികൾ ഓരോന്നും ദേവശരീരത്തിലെ ഒമ്പത് അവയവങ്ങളാണ്. രണ്ട് പാദങ്ങൾ, രണ്ട് കൈകൾ, രണ്ട് ചെവികൾ, മൂക്ക് ഒന്നേ ഉള്ളൂ എങ്കിലും രണ്ട് ദ്വാരങ്ങൾ. ഒരു വായ് അങ്ങനെ ഒമ്പത് അവയവങ്ങൾ.

കുഞ്ഞ് ജനിക്കാൻ
കൗസല്യാ സ്തുതി

ശ്രീരാമചന്ദ്രന്റെ അവതാരം കഴിയുമ്പോൾ ആ ദിവ്യരൂപം കണ്ട് അമ്മ കൗസല്യാദേവി നടത്തുന്ന
സ്തുതി മൊത്തം 44 വരികളുണ്ട് :
”നമസ്‌തേ ദേവ ദേവ! ശംഖചക്രാബ്ജധര എന്നു ആരംഭിച്ച് പുത്രവാത്സല്യ അവ്യാജമായോരു പരിചരണത്താലേ കടക്കേണം ദു:ഖസംസാരാർണ്ണവം” എന്നതു വരെയുള്ള 44 വരികൾ. ഗർഭിണി ആകുന്ന സമയം മുതൽ പെൺകുട്ടികൾ ഇത് വായിച്ചാൽ കുട്ടി ജനിക്കുമെന്ന് തലമുറകളായി വിശ്വസിക്കപ്പെടുന്നു.

ശാശ്വത ദുഃഖമോചനത്തിന്
അഹല്യാസ്തുതി

ഞാനഹോ കൃതാർത്ഥയായേൻ എന്നു തുടങ്ങി പുരുഷോത്തമം കൂപ്പി സ്തുതിച്ചാൾ ഭക്തിയോടെ എന്നു വരെയുള്ള 112 വരികളാണ് അഹല്യാസ്തുതി. ഇത് എല്ലാ ദിവസവും വായിക്കുന്നവർക്ക് തലമുറകളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും ദു:ഖത്തിൽ നിന്നും ശാശ്വത മോചനം ലഭിക്കും. ആ കുലത്തിൽ ദാരിദ്ര്യദു:ഖം ഒരിക്കലും ഉണ്ടാവില്ല.

ചിന്തിച്ചതെല്ലാം തരും
പരശുരാമസ്തുതി

ശ്രീരാമവചനം കേട്ടനേരം ഭാർഗ്ഗവനും ആരൂഢാനന്ദമതിനുത്തരം അരുൾ ചെയ്തു എന്നു തുടങ്ങി സ്വർഗതിക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യമൊക്കെ നിൻ ബാണത്തിനു ലക്ഷ്യമായ്
ഭവിക്കണം എന്നുവരെയുള്ള 89 വരികൾ ആണ് പരശുരാമസ്തുതി. ഇതിന്റെ ഫലശ്രുതി അവാച്യമാണ്, അപ്രമേയമാണ്, അനുഭൂതി ദായകമാണ്. എന്താണോ ആഗ്രഹിക്കുന്നത് അത് ശ്രീരാമചന്ദ്രഭഗവാൻ നൽകും എന്നതാണ് പ്രത്യേകത. ആരോട് ചോദിച്ചാലും കിട്ടാത്തതും സ്‌നേഹം കൊണ്ടോ ബന്ധുത്വം കൊണ്ടോ ആർക്കും തരാൻ പറ്റാത്തതുമായ കാര്യം സങ്കല്പിച്ചു വേണം പരശുരാമസ്തുതി വായിക്കാൻ. മഹാവിഷ്ണു ഭഗവാന്റെ ആറാമത്തെ അവതാരമായ പരശുരാമൻ, ഏഴാമത്തെ അവതാരമായ ഏഴാമത്തെ നക്ഷത്രത്തിൽ (പുണർതം) ജനിച്ച ഒമ്പതാമത്തെ തിഥിയിൽ (നവമി) പിറന്ന- ശ്രീരാമചന്ദ്രനെ സ്തുതിക്കുന്ന മനോഭിരാമമായ സ്തുതിയാണിത്. ‘നിന്തിരുവടി ഉള്ളിൽ എന്തോന്നു ചിന്തിച്ചത് എന്നാൽ അവയെല്ലാം തന്നേൻ’ എന്ന് പരശുരാമനോട് ശ്രീരാമചന്ദ്രൻ പറയുന്നത് ഭക്തജനങ്ങൾക്കും പ്രാപ്യമാണെന്നാണ് ആചാര്യമതം.

സജ്ജനസംഗമത്തിന്
സുതീഷ്ണസ്തുതി

ശ്രീരാമഭഗവാനെ കണ്ടുകൊണ്ട് രോമാഞ്ചമണിഞ്ഞ് കണ്ണുനീരോടെ സുതീഷ്ണമുനി സ്തുതിക്കുന്നത് 51 വരികൾ ആണ്. ”നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ എന്നുതുടങ്ങി മറ്റൊരു വരം അപേക്ഷിക്കുന്നില്ല ഞാൻ” എന്ന ഭാഗംവരെ വായിക്കുന്ന ആളിന് ഈശ്വരസാമീപ്യം എപ്പോഴും അനുഭവിക്കാനും സജ്ജനസംഗമം എപ്പോഴും ലഭിക്കാനും കാരണമാകും എന്നാണ് ഫലശ്രുതി.

മന:ശുദ്ധിക്ക്
ജഡായുസ്തുതി

ആരണ്യകാണ്ഡത്തിലെ ജഡായു സ്തുതി 44 വരികളാണ്. അഗണ്യഗുണമാദ്യമവ്യയമപ്രമേയമഖില ജഗത് സൃഷ്ടി സ്ഥിതി സംഹാരമൂലം എന്നു തുടങ്ങി നിർമ്മലം ധർമ്മ കർമ്മാധാരമപ്യനാധാരം നിർമ്മമമാരമാരാമം പ്രണതോ സ്മ്യഹം രാമം എന്ന് വരെയുള്ള ഈ സ്തുതി രാമായണ മാസത്തിൽ മാത്രമല്ല ദിവസവും വായിക്കാം. ഭക്തർക്ക് ഭഗവാൻ ശ്രീരാമചന്ദ്രൻ ജഡായുവിനോട് അരുളിയ അനുഗ്രഹം ലഭിക്കും. ഈ സ്‌തോത്രം എഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ ഭക്തർ വിഷ്ണു സാരൂപ്യം പ്രാപിക്കും. നിർമ്മല രാമനാമം ചൊല്ലുന്ന ജനം പോലെ ബ്രഹ്മപൂജിതമായ പദവും പ്രാപിക്കും .

ദു:ഖങ്ങളില്ലാതെ ജീവിക്കാൻ
സ്വയംപ്രഭാസ്തുതി

ദാസീ തവാഹം രഘുപതേ രാജേന്ദ്രാ എന്നു തുടങ്ങി രാമായ രാമഭദ്രായ നമോ നമോ രാമചന്ദ്രായ നമസ്‌തേ നമോ നമ എന്ന വരികൾ വരെയാണ് സ്വയംപ്രഭാ സ്തുതി. 86 വരികൾ ആണിത്. ഇത് വായിക്കുന്ന ഒരാളിന് ഭക്തിയോഗം തനിയേ ലഭിക്കുമെന്നാണ് വിശ്വാസം. സ്തുതിയിൽ സന്തുഷ്ടനായ ഭഗവാൻ ശ്രീരാമചന്ദ്രൻ മനസിലെ ആഗ്രഹം പറയൂ നൽകാം എന്നു പറയുമ്പോൾ അങ്ങയുടെ പാദ ഭക്തിക്ക് ഇളക്കമുണ്ടാകാതിരിക്കണം എന്നും അങ്ങയുടെ പാദഭക്തരുമായുള്ള സംഗമം എപ്പോഴും ഉണ്ടാകണമെന്നുമാണ് സ്വയംപ്രഭ ഭഗവാനോട് അപേക്ഷിക്കുന്നത്. ബദര്യാശ്രമത്തിൽ പോയി എന്നെ ധ്യാനിച്ച് ജനന മരണ ദു:ഖങ്ങളില്ലാതെ ജീവിക്കുവാനാണ് ഭഗവാൻ സ്വയം പ്രഭയെ അനുഗ്രഹിക്കുന്നത്. ഇത് നമുക്കൊക്കെ ഭഗവാനിൽ നിന്ന് ലഭിക്കേണ്ടുന്ന വരമാണ്. ബാലമരണത്തിൽ അകപ്പെടാതെ, വൈധവ്യദു:ഖം സ്ത്രീകൾക്കു വരാതെ, ഭാര്യാവിയോഗം പുരുഷന്മാർക്കു വരാതെ, അകാല ദുരന്തങ്ങൾ കുടുംബത്തെ ബാധിക്കാതെ ദുരിത ദു:ഖങ്ങൾ അനുഭവിക്കാൻ ഇടയാകാതെ ജീവിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിന് ഈശ്വരകൃപ മാത്രമാണ് വേണ്ടത്. അതിലൂടെ കുടുംബജീവിതം ധന്യമാക്കാമെന്ന് ലോകത്തിനുകാട്ടിക്കൊടുത്ത മഹാത്മാവാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ.

മുക്തി ലഭിക്കാൻ
വിഭീഷണസ്തുതി

ശ്രീരാമ സീതാ മനോഹര രാഘവാ എന്നു തുടങ്ങി പാദാംബുജം നമസ്‌തേ ഭവ സാഗര ഭീതനാമെന്നെ രക്ഷിച്ചു കൊള്ളേണമേ എന്നു വരെയുള്ള വിഭീഷണസ്തുതി 70 വരികൾ ആണ്. ഈ ഭാഗം വായിച്ചാൽ ഭഗവാനോട് ചേർന്ന് മുക്തിപദത്തിൽ എത്താം എന്നതാണ് ഫലശ്രുതി എന്നെ കണ്ടുകിട്ടിയാൽ പിന്നെ ഒരു ദു:ഖവും ആ ആളിന് ഉണ്ടാകയില്ല എന്നു ഭഗവാൻ വിഭീഷണനോട് പറയുന്നത് നമ്മുടെ ജീവിതത്തിലും അനുഭവവേദ്യമാകും. എല്ലാ ദിവസവും ജപിച്ചാൽ മുക്തി ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട എന്ന് രാമായണത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

അറിവ് ലഭിക്കാൻ
നാരദസ്തുതി

രാമം ദശരഥ നന്ദനം ഉല്പലശ്യാമളം കോമളം ബാണധനുർദ്ധരം എന്ന് തുടങ്ങി ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു മാനവവീര ജയിക്ക ജയിക്ക നീ എന്നു വരെയുള്ള നാരദ സ്തുതി വായിക്കുന്ന ആൾ ഭഗവാന് പ്രിയപ്പെട്ടവനായി അറിവു നൽകുന്ന നാരദനായി- (നാരം- അറിവ്, നാരദൻ- അറിവ് ദാനം ചെയ്യുന്നവൻ) മാറുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് രാമായണം ഉറപ്പു തരുന്നു. 60 വരികൾ ആണിത്.

ജീവിത സൗഭാഗ്യങ്ങൾക്ക്
ഇന്ദ്രസ്തുതി
ഈരേഴുപതിനാലു ലോകങ്ങൾ നിയന്ത്രിക്കുന്ന മഹാവിഷ്ണുവിനെ ഇന്ദ്രസ്തുതിയിലെ 14 വരികളിലൂടെയാണ് ദേവേന്ദ്രൻ സ്തുതിക്കുന്നത്. ഈ സ്തുതി യോടെയാണ് രാമായണത്തിലെ സ്തുതികൾ പൂർണ്ണമാകുന്നത്.
”രാമചന്ദ്രാപ്രഭോ പാഹിമാം പാഹിമാം എന്നു തുടങ്ങി ത്വൽപാദതീർത്ഥം ശിരസി വഹിക്കുന്നിതെപ്പോഴും ആത്മശുദ്ധിക്ക് ഉമാ വല്ലഭൻ” എന്ന് വരെയുള്ള വരികൾ രാമായണത്തിന്റെ ജീവനാണ്. മരിച്ച വാനരന്മാരെയെല്ലാം ജീവിപ്പിക്കണമെന്നു പാകമായ ഫലമൂലങ്ങളെല്ലാം അവർ കഴിക്കുമ്പോൾ മധുരമാക്കിക്കൊടുക്കണമെന്നും അവർക്കു കുടിക്കാൻ നദികൾ തേനായൊഴുകണമെന്നും ഭഗവാൻ ദേവേന്ദ്രനോട് അരുളി ചെയ്തു. എല്ലാം അങ്ങ് അരുളി ചെയ്തപോലെ വരുമെന്ന് ദേവേന്ദ്രനും പറഞ്ഞു. ഇത് എല്ലാ ഭക്തരുടെയും ജീവിതത്തിലും ഉണ്ടാവട്ടെ.

ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ,
+91 9447310712

Story Summary Significance and Benefits of Nine Sthuthies in Ramayana

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version