Friday, 5 Jul 2024

തുളസി കതിർ മുടിയിൽ ചൂടരുത്

പ്രസിദ്ധമായൊരു സിനിമാഗാനമുണ്ട്; സുന്ദരീ… നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി കതിരില ചൂടി.. പക്ഷേ, പാടില്ല. അങ്ങനെ ചെയ്യരുതെന്നാണ് ആചാരം പറയുന്നത്. സ്ത്രീകൾ തുളസി കതിർ മുടിയിൽ ചൂടുന്നത് സുഗന്ധംലഭിക്കുവാൻ ആണ്.  എന്നാൽ തുളസി മുടിയിൽ ചൂടുവാൻ പാടില്ല.  ആയുർവേദത്തിൽ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസിക്ക് ഈശ്വര പദമാണു നൽകിയിരിക്കുന്നത്.

ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്,  മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി എന്നു ദേവീഭാഗവതത്തിൽ  പറയുന്നു. തുളസി കണ്ടു മരിക്കുന്നവർക്ക്‌  മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഗംഗയും ലക്ഷ്മിയും സരസ്വതിയും ആദ്യകാലത്ത് മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി.  അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും.

തുളസി നാലു തരമുണ്ട്-  വെളുത്ത തുളസി,  കൃഷ്ണ തുളസി,  രാമതുളസി,  കാട്ടുതുളസി. കാട്ടുതുളസി ഒന്നിനും ഉപയോഗിക്കുകയില്ല. രാമതുളസി പരശുരാമനു പ്രധാനം, സംക്രാന്തിക്കും  ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുർഥി,  അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച സന്ധ്യ രാത്രി സമയങ്ങളിലും അഴുക്കു വസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുളളപ്പോഴും തുളസിദളം ഇറുക്കരുത്.  തുളസിയിൽ നഖം കൊളളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമെന്നു ദേവീഭാഗവതം വ്യക്തമാക്കുന്നു. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.

error: Content is protected !!
Exit mobile version