Monday, 1 Jul 2024

രാമരാമനാമ ജപം ഭക്തഹനുമാന്റെ ശക്തി

വേദാഗ്നി അരുൺ സുബ്രഹ്മണ്യം

ഭക്തഹനുമാൻ എന്നാണ് ആഞ്ജനേയനെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ പേരിനോട് ഭക്തൻ ചേർത്തു പറയുന്നത് ഭക്തപ്രഹ്ളാദനെയാണ്. രാവണൻ ശിവഭക്തനാണ്, പക്ഷേ ഭക്തരാവണൻ എന്ന് പറയാറില്ല.

ഹനുമാൻ ശ്രീരാമഭക്തനായ വാനരശ്രേഷ്ഠനാണ്‌. അതീവബലശാലി. അതീവ പരാക്രമശാലി, കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. ശ്രീരാമൻ പോലും സമ്മതിച്ച പണ്ഡിതനുമാണ്.‌ ഹനുമാനില്ലാത്ത രാമായണം സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാൻ വന്നെത്തുന്നു. ഭക്തനില്ലെങ്കിൽ സ്വാമിയില്ല.

രാമായണത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഹനുമാന്‍. ശ്രീരാമന്
മേൽ കളങ്കം ആരോപിക്കുന്നവർക്ക് പോലും ഹനുമാനിൽ കളങ്കം ചാർത്താൻ കഴിയില്ല. അത്ര പൂർണ്ണതയാണ് ഹനുമാൻ. ഇവിടെ ശക്തി എന്നത് പാത്രസൃഷ്ടിയുടെ ശക്തി മാത്രമല്ല. ഹനുമാന്‍ പലയിടത്തും ശ്രീരാമനെപ്പോലെ തന്നെ ശക്തനാണ്. രാമനാമത്തിന്റെ മഹത്വം വിളിച്ചുപറയാന്‍ എന്നും ഉദാഹരണമായി എടുക്കുന്നത് ഹനുമാനെയാണ്.
രാമനാമത്തിലൂടെ രാമനെപ്പോലും പരാജയപ്പെടുത്തിയ ഭക്തനുമാണ്. രാമനോളം
തന്നെ പ്രാധാന്യം ഹനുമാനും കല്പിക്കുന്നു.

രാമനാമം ജപിച്ചുകിട്ടിയ ശക്തി മാത്രമാണ് ഹനുമാനുള്ളത്. ഇന്ന് തിഥി ഏതാണെന്ന ചോദ്യത്തിന്
ഹനുമാന്‍ പറഞ്ഞു: എനിക്ക് ആഴ്ചയോ, മാസമോ, തിഥിയോ അറിയില്ല. എനിക്കറിയാവുന്നത്
രാമ നാമം മാത്രമാണ്. സമര്‍പ്പണബുദ്ധിയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് ഹനുമാന്‍. സീതാദേവി അനുഗ്രഹിച്ചു നല്‍കിയ മുത്തുമാല കടിച്ചുനോക്കിയ ഹനുമാന്‍ അതിനകത്ത് രാമനെ തിരയുകയായിരുന്നു. ഹൃദയം പിളര്‍ന്നാലും കാണുന്നത് രാമനെ മാത്രമാണ്.

ഭാരതീയ ചിന്താധാര അനുസരിച്ച് ഹനുമാനെ
സുന്ദര ഹനുമാന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ജന്മം കൊണ്ട് ഒരു വാനരന്‍ ആണെങ്കിലും. ആ
വര്‍ഗ്ഗത്തില്‍പ്പെട്ട ഹനുമാനെ എന്തുകൊണ്ട് സുന്ദരന്‍ എന്ന് വിളിക്കുന്നു ? രാമനാമം ജപിച്ചു തപശക്തി നേടിയ ആരും സുന്ദരനാണ് എന്നത് തന്നെ കാരണം. സൗന്ദര്യം മനസ്സിലാണ്.

ഭക്തി – കർമ്മ – ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ കാണാം. അതാണ്‌ ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ്‌ ഹനുമാൻ നമുക്കായി എന്നുമെന്നും നൽകിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ എന്തെങ്കിലും നേടാനുള്ള പ്രാർത്ഥനയോ അല്ല.

തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവും
ആണ്‌ ഹനുമാൻ എന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകി രാമായണത്തിലുണ്ട്. ആത്മീയ തത്വചിന്തകളെ എന്ത്രമാത്രം തെളിമയോടെയാണ്‌ ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക:

ഒരിക്കൽ വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു: വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യ സാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്‌ ? എന്താണു നാം തമ്മിലുള്ള ബന്ധം ? ഹനുമാന്‌ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:

ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:

(ദേഹബുദ്ധിയിൽ ഞാനവിടുത്തെ
ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ
ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ
സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും
നിത്യമേകമാം സത്തതൊന്നല്ലോ)

ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങ് സ്വാമി,
ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം

ദേഹബുദ്ധ്യാ വീക്ഷിച്ചാല്‍ രാമന്‍ എന്റെ യജമാനാണ്. ഞാന്‍ രാമന്റെ ദാസനുമാണ്. യഥാര്‍ത്ഥത്തില്‍ എല്ലാ ജീവാത്മാക്കള്‍ക്കും ഹനുമാന്‍ ഒരു ഗുണപാഠം തരുന്നു. നാമെല്ലാം പരമാത്മാവിന്റെ ദാസന്മാരാണ്.
ഈ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിന് ഉള്ളതാണ്. ദൈവത്തിന്റെ ആജ്ഞ ശിരസാവഹിക്കുക എന്നതല്ലാതെ ഒരു ജീവാത്മാവിനും ഒന്നും ചെയ്യുവാനില്ല. ആര്‍ക്കും ഒന്നും ആവശ്യപ്പെട്ടിട്ടല്ല കിട്ടിയിരിക്കുന്നത്,.

ജീവബുദ്ധ്യാ ചിന്തിച്ചാല്‍ താൻ രാമന്റെ സ്നേഹിതൻ ആണെന്ന് ഹനുമാന്‍ പറയുന്നു. പരമാത്മാവായ രാമന്‍ ഇപ്പോള്‍ ജീവാത്മാവായിട്ടാണ് ഹനുമാന്റെ മുമ്പില്‍ നില്‍ക്കുന്നത്. രാമന്‍ നമ്മുടെയെല്ലാം സ്നേഹിതനാണ്. സ്നേഹിതനോട് നമുക്കെന്തും തുറന്നുപറയാം. സാധാരണ ഒന്നും ഒളിച്ചുവയ്ക്കാതെ സത്യങ്ങള്‍ വെളിപ്പെടുത്തുന്നത് സ്നേഹിതരുടെ മുമ്പിലാണ്. രാമന്‍ നമ്മെ സഹായിക്കുന്ന സ്നേഹിതനാണ്. കരുണാവാരിധിയാണ്. ഹനുമാന്‍ ശ്രീരാമന്റെ ആജ്ഞനുവര്‍ത്തിയായിരിക്കെ തന്നെ ജീവബുദ്ധിയോടെ ചിന്തിക്കുമ്പോള്‍ സ്നേഹിതനും ആയിരുന്നു.

ആത്മബുദ്ധിയോടെ സങ്കല്പിച്ചാലോ ? താനും രാമനും ഒന്നുതന്നെ എന്ന് ഹനുമാന്‍ വെളിപ്പെടുത്തുന്നു. ഹനുമാന്‍ എന്നത് നമ്മുടെ എല്ലാം ഒരു അവസ്ഥയാണ്. അഹങ്കാരമില്ലാത്ത അവസ്ഥ. അഹത്തിന് ആകാരമുണ്ടാകുന്നതാണ് അഹങ്കാരം.

സകലതും രാമനില്‍ അര്‍പ്പിച്ചു ഹനുമാന്‍ ശക്തി
നേടി. കര്‍മ്മങ്ങളുടെ കര്‍ത്തൃത്വം ഹനുമാന്‍ സങ്കല്പ്പിക്കുന്നില്ല. എല്ലാം ചെയ്യുന്നത് രാമനാണ്. അതിനാല്‍ ഹനുമാന്‍ ഏറ്റവും ചെറിയവനാണ്. അതേസമയം ഏറ്റവും വലിയവനാകാനും ഹനുമാന് കഴിയും.

സൂക്ഷ്മജഞാനവും സ്ഥൂലജഞാനവും സമര്‍പ്പണത്തില്‍ നിന്ന് നേടാന്‍ കഴിയും എന്ന അര്‍ത്ഥം മനസിലാക്കുക. ആത്മബുദ്ധ്യാ ചിന്തിച്ചാല്‍ ഞാനും രാമനും ഒന്നാണെന്ന് ഹനുമാന്‍ പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു.

അവിടെ ഞാനും നീയുമില്ല. വാസ്തവത്തിൽ എല്ലാവരും ഒരോ ദിവസവും പലതവണ ഈ മൂന്ന് അവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും ചിലപ്പോഴെങ്കിലും നമുക്ക് അതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണ് ഞാൻ എന്ന തോന്നലും ഉണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞു ചേരുന്ന ചില നിമിഷങ്ങളും നമുക്കുണ്ടാവും – ഇതാണ്‌ ഹനുമാൻ പറയുന്ന മൂന്നാമത്തെ തത്ത്വമസി എന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്നറിവ്.

ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിലെ മൂന്ന് ആത്മീയ ചിന്താസരണികളുമായി താരതമ്യപ്പെടുത്താം.

ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതും ആകണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. പലപ്പോഴും ഈ തലത്തിൽ നിന്ന് മാറാൻ പല ഭക്തർക്കും കഴിയാറില്ല.

രണ്ടാമത്തേത് വിശിഷ്ട – ദ്വൈതമാണ്‌. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്‌. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്‌ ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗ മാർഗ്ഗം ഇതിൽ ദർശിക്കാം.

എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം –
രണ്ടില്ല എന്ന അവസ്ഥയാണ്‌. വേദാന്തികൾ പറയുന്ന തത്ത്വമസി. ഹനുമാന്‌ ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്‌ ഹനുമാൻ പറയുന്നത് – ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ്‌ പരമസാക്ഷാത്കാരത്തിലേയ്ക്ക് നയിക്കുന്നത് എന്നുറപ്പിക്കുന്ന യോഗവാസിഷ്ഠ പ്രോ‍ക്തമായ വിജ്ഞാനത്തിന്റെ നേരറിവാന്‌ ഹനുമാൻ പറയുന്ന ഈ ആത്മഭാവം.

അങ്ങനെ ഹനുമാൻ ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ച് ഒരു ഉജ്ജ്വല മാർഗ്ഗദീപമായി നിലകൊള്ളുന്നു. പലർക്കും അദ്വൈത പാതയിലേയ്ക്ക് നേരേ പ്രവേശിക്കാൻ കഴിയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ് ഉറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർക്കു പോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗിക തലത്തിൽ സമഗ്രമായി ഒരു ‘ഇന്റഗ്രേറ്റഡ് പ്രാക്ടീസ്’ ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ്‌ ഹനുമാൻ ദൃഢതയോടെ സുവ്യക്തമായി കാണിച്ചു തരുന്നത്.

ഹനുമാൻ ചിരഞ്ജീവിയാണ്. ദാസനായി പ്രവർത്തിച്ച് ചിരഞ്ജീവിയായി ഭവിച്ച, അങ്ങനെ സാദ്ധ്യമാണ് എന്ന് വിളിച്ചു പറയുന്ന ഒരേ ഒരു മൂർത്തി ഹനുമാൻ സ്വാമിയാണ്. നമുക്കും രാമനാമം ജപിക്കാം :

ജയ് ശ്രീറാം ജയ് ഹനുമാൻ

വേദാഗ്നി
അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

91 9447384985
(തിരുവനന്തപുരം
പാളയം ഹനുമാൻ സ്വാമി ക്ഷേത്രം
മേൽശാന്തി )

error: Content is protected !!
Exit mobile version