Monday, 8 Jul 2024

രാമായണ മാഹാത്മ്യം വേദസംഗ്രഹം,സർവദേവതാ കടാക്ഷം, ഗായത്രി സാന്നിദ്ധ്യം

മംഗള ഗൗരി
അദ്ധ്യാത്മരാമായണത്തിന്റെ പ്രാരംഭമാണ് ശ്രീരാമ
സ്തുതിയോടെ ആരംഭിക്കുന്ന ബാലകാണ്ഡം. തുടർന്ന് ഇഷ്ടദേവതാ വന്ദനം, രാമായണ മാഹാത്മ്യം, ഉമാ മഹേശ്വര സംവാദം ഹനുമാന് തത്ത്വോപദേശം, പുത്ര ലാഭാലാഭാലോചന, പുത്രകാമേഷ്ടി, ശ്രീ രാമാവതാരം, കൗസല്യാ സ്തുതി, ബാല്യവും കൗമാരവും, വിശ്വാമിത്രന്റെ യാഗരക്ഷ, താടകാവധം, അഹല്യാ മോക്ഷം, അഹല്യാ സ്തുതി, സീതാസ്വയംവരം, പരശുരാമ ഗർവ ഭംഗം എന്നിവ വരുന്നു.

ഉമാ മഹേശ്വര സംവാദ രൂപത്തിൽ കിളിയെക്കൊണ്ട് പാടിക്കുന്ന പ്രകാരത്തിലാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രാമകഥ രചിച്ചത്. ബാലകാണ്ഡം ഒഴികെ ഓരോ കാണ്ഡത്തിന്റെ ആരംഭത്തിലും ആചാര്യൻ കിളിയെ കഥ പറയാൻ ആദരപൂർവം ക്ഷണിക്കുന്നുണ്ട്. എന്നാൽ ബാലകാണ്ഡത്തിൽ ശ്രീരാമ സ്തുതിക്ക്
ശേഷമാണ് പൈങ്കിളിപ്പെണ്ണിനെ കവി ശ്രീരാമ ചരിതം ചൊല്ലാൻ ആനയിക്കുന്നത്. ആചാര്യന്റെ അർത്ഥന കേട്ട് കിളി എല്ലാത്തിനും കാരണഭൂതനായ, ഗണനായകനായ, കാരുണ്യത്തിന്റെ ഇരിപ്പടമായ, പാർവതീ പരമേശ്വര പുത്രനായ, ഗജമുഖനായ, ഗണപതി ഭഗവാനെ ഈ കർമ്മത്തിന് സംഭവിക്കാവുന്ന വിഘ്നങ്ങളെല്ലാം തന്നെ മാറ്റിത്തന്ന് അനുഗ്രഹിക്കണേ എന്ന് പറഞ്ഞ് വന്ദിക്കുകയാണ്.

ഈ ഗണേശ സ്തുതി കൊണ്ട് മാത്രം കിളി ഇഷ്ടദേവതാ പ്രണാമം പൂർത്തിയാക്കുന്നില്ല. രാമകഥാ കഥനം മംഗളകരമായി പൂർത്തിയാക്കാൻ വൃഷ്ണി വംശത്തിൽ കൃഷ്ണനായി പിറന്ന വിശ്വാത്മാവ് മഹാവിഷ്ണുവിന്റെ പ്രത്യേകമായ അനുഗ്രഹം തുടർന്ന് തേടുകയാണ്. പിന്നെ വ്യാസനെ വണങ്ങി, നാല് വേദങ്ങൾക്കും തുല്യമായ രാമായണ രചിച്ച വാത്മീകിയെ സ്തുതിച്ച്, കാമനെ ദഹിപ്പിച്ച, എപ്പോഴും രാമനാമം ജപിക്കുന്ന, ഉമാപതിയോട്
തന്റെ ഹൃദയത്തിൽ വന്ന് വസിച്ച് കഥാലാപനം പൂർത്തിയാക്കാൻ സഹായിക്കുതിന് പ്രണമിക്കുകയാണ്.

താമരസംഭവനായ ബ്രഹ്മാവിനെയും കാമനെ നിഗ്രഹിച്ച ശിവപത്നി പാർവതിയെയും വാരിജ പുത്രിയായ മഹാലക്ഷ്മിയെയും നാരദൻ തുടങ്ങിയ മുനിമാരെയും തുടർന്ന് നമിക്കുന്നു. ശേഷം മനോമാലിന്യങ്ങളെല്ലാം അകറ്റി എല്ലാത്തിനും കാരണമായ, ഭഗവാന് തന്നെ ആധാരമായ വേദങ്ങളിൽ പറയുന്ന എല്ലാ വിദ്യകളും
സ്വന്തം മനസ്സിൽ തെളിഞ്ഞ് പ്രകാശിക്കാനും അത് ഈ രാമകഥയിലുടെ സാധാരണക്കാർക്ക് പകരാനും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുകയാണ്. പിന്നീട് ഗ്രഹനാഥനായ സൂര്യനോടും ഇന്ദ്രനോടും ചന്ദ്രനോടും പഞ്ചഭൂതങ്ങളോടും സകല ചരാചരങ്ങളോടും എല്ലാ ദേവന്മാരോടും ദേവസേനാപതി സുബ്രഹ്മണ്യനോടും ഇത് ആവർത്തിക്കുന്നു. അങ്ങനെ എല്ലാവരെയും സ്തുതിച്ച് സംപ്രീതിരാക്കി വന്ദിച്ചിട്ട് രാമായണ മാഹാത്മ്യം കേട്ടാലും എന്ന് ഭക്തരോട് പറയുകയാണ് കിളി.

പണ്ട് ബ്രഹ്മദേവൻ നൂറു കോടി ശ്ലോകങ്ങളുള്ള ഒരു
രാമായണം സൃഷ്ടിച്ചത് ഇന്ന് ഭൂമിയിലില്ല. എന്നാൽ ഒരു കാട്ടാളൻ രാമനാമം ജപിച്ച് മഹാ മഹർഷിയായി മാറി. മരാ മരാ എന്ന് ചൊല്ലി നടന്ന കാട്ടാളൻ വാല്മീകി മുനിയായത് കണ്ട് ബ്രഹ്മാവ് ആ മുനിയോട് ഭൂമിയിലുള്ള ഭക്തരെ മോക്ഷലബ്ധിക്ക് സഹായിക്കാൻ രാമായണം രചിക്കാൻ കല്പിക്കുകയായിരുന്നു. വീണാധാരിയായ നാരദരാണ് തുടർന്ന് വാല്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ച് നൽകിയത്. സാക്ഷാൽ വാഗ് ദേവതയായ സരസ്വതിദേവി വാല്മീകിയുടെ നാവിന്മേൽ പ്രവേശിച്ചു പിന്നീട് വിളങ്ങി.

വേദ വിദ്യകളുടെ സംഗ്രഹവും മന്ത്രരാജനായ പ്രണവ
മന്ത്രമായ ഗായത്രിയുടെ ദിവ്യമായ സാന്നിദ്ധ്യവും സകല ദേവതകളുടെയും പ്രീതിയും അനുഗ്രഹ കടാക്ഷങ്ങളും ആണ് രാമായണ കൃതിയുടെ മാഹാത്മ്യം എന്ന് ഇതിൽ നിന്നും സുവ്യക്തമാണ്.

പക്ഷേ രാമായണം മാത്രമല്ല രാമനാമം തന്നെ ശ്രേഷവും ദിവ്യവുമാണ്. ഏതൊരു മന്ത്രവും ആരംഭിക്കുന്നതിന് ഓംങ്കാര ശബ്ദം വേണം. എന്നാല്‍ താരകമന്ത്രമായ രാമനാമത്തിന്‌ മുന്നിലായി ഓം എന്ന് ചേര്‍ക്കേണ്ടതില്ല. ഓം നമോ നാരായണായ മന്ത്രവും ഓം നമഃ ശിവായ മന്ത്രവും സംയോജിച്ചാണ്‌ താരകമന്ത്രമായ രാമമന്ത്രം ആവിര്‍ഭവിച്ചത്‌. ഓം നമോ നാരായണയായില്‍ നിന്ന്‌ ‘ രാ ‘ എന്ന ജീവാക്ഷരവും നമഃ ശിവായയില്‍ നിന്ന്‌ ‘മ’യും ചേര്‍ന്നാണ്‌ ‘രാമ’ മന്ത്രം ഉണ്ടായിരിക്കുന്നത്‌. ‘രാമാ’ എന്നത് തിരിച്ചു വായിച്ചാല്‍ കാട്ടാളനായിരുന്നപ്പോൾ വാല്മീകി പറഞ്ഞ ‘മാരാ’ എന്നാകും. ജീവിതാസക്തികൾ അവസാനിപ്പിക്കാനുള്ള പ്രാര്‍ത്ഥനയാണിതെന്നാണ് ഇതിൽ അര്‍ത്ഥമാക്കുന്നത്‌.

ര + അ + മ എന്ന രീതിയിലാണ് രാമമന്ത്രം വിഭജിക്കുന്നത്. ര പരമാത്മാവിനെയും അ പ്രകൃതിയെയും മ ജീവാത്മാവിനെയും സൂചിപ്പിക്കുന്നു. പ്രണവ മന്ത്രമായ ഓംകാരത്തിന് തുല്യമാണ് രാമമന്ത്രം എന്ന് കരുതുന്നു
Story Summary : Significance of Stuties in the prelude of
Adhayatma Ramayanam balakandam

error: Content is protected !!
Exit mobile version