Sunday, 29 Sep 2024
AstroG.in

അഞ്ചുപേരില്‍ തുടങ്ങിയ പൊങ്കല അൻപതു ലക്ഷത്തിലേക്ക്

ഗൗരി ലക്ഷ്മി
അഞ്ചുപേരില്‍ തുടങ്ങിയ ആറ്റുകാൽ പൊങ്കല ഇപ്പോൾ അൻപതു ലക്ഷത്തിലേക്ക് അടുക്കാറാകുന്നു. 2024 ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10:30 ന് അഗ്നി പകരുന്ന പൊങ്കലയ്ക്ക് 45 ലക്ഷം ഭക്തരെ പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ
പറയുന്നു.

ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന്‍ മുല്ലുവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമിയാണ് ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തിയത്. അവിടെ ദേവിയുടെ കമനീയ വിഗ്രഹവും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞതും അമ്മയെ സങ്കല്പിച്ച് സ്വാമി ഒരു പുത്തന്‍ മണ്‍കലത്തില്‍ നാഴി ഉണക്കലരി വേവിച്ച് ദേവിക്ക് നേദിച്ചു. ഇതാണ് ആദ്യത്തെ പൊങ്കാല. തുടര്‍ന്ന് നാട്ടുകാരില്‍ അഞ്ചുപേര്‍ പൊങ്കാലനിവേദ്യം സമര്‍പ്പിക്കാന്‍ തുടങ്ങി. ഇത് അമ്പതുപേരിലെത്തിയപ്പോഴാണ് ചട്ടമ്പിസ്വാമി തിരുവടികള്‍ അമ്മ നങ്ങമ്മപിള്ളയുമൊത്ത് ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്. ബാലനായിരുന്ന സ്വാമികള്‍ക്ക് കരപ്പന്‍ മാറിക്കിട്ടിയതിനുള്ള നേര്‍ച്ചയായിട്ടായിരുന്നു പൊങ്കാല. ആറ്റുകാലമ്മയുടെ ദിവ്യചൈതന്യം മനസ്സിലായ സ്വാമികള്‍ ക്ഷേത്രഭാരവാഹികളോടും അമ്മയോടും മറ്റും ആ വിവരം പറഞ്ഞു. അവരിലൂടെ ഈ ദേശവാസികളും ദേവിയുടെ ഭക്തരായി മാറി.

സ്വാമികളില്‍ നിന്ന് ആറ്റുകാല്‍ പൊങ്കാല മാഹാത്മ്യം അറിഞ്ഞ ശ്രീനാരായണഗുരു സ്വാമികള്‍ ശിഷ്യരുമൊത്ത് തിരുനടയില്‍ ഭജനമിരിക്കുകയും പൊങ്കാല സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചതോടെ സ്ത്രീകളുടെ ശബരിമല എന്ന പേരുവന്നു. അങ്ങനെയാണ് പൊങ്കാല സ്ത്രീകളുടേത് മാത്രമായത്.

error: Content is protected !!