Sunday, 12 May 2024
AstroG.in

പൈങ്കുനി ഉത്സവത്തിന് കൊടിയേറി;വിഷുക്കണി ശ്രീപദ്മനാഭന്റെ ഉടവാൾ

പി എം ബിനുകുമാർ

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിന് കൊടിയേറി. മൂന്നാം ഉത്സവ ദിവസം വിഷു വരുന്നത് ഇത്തവണ ഉത്സവത്തിൻ്റെ പ്രത്യേകയാണ്. ചുവപ്പ് സാറ്റിൻ തുണിയിൽ ഒരുക്കിയ കൊടിയിൽ വലിപ്പം കൂടിയതിൽ അഞ്ജലി ബന്ധനായി നിൽക്കുന്ന ഗരുഡനെയും ചെറുതിൽ കുമ്പിട്ടു നിൽക്കുന്ന ഗരുഡനെയും ചിത്രീകരിച്ചിട്ടുണ്ട്. വലിയ കൊടി പത്മനാഭസ്വാമിക്കും ചെറിയ കൊടി ശ്രീകൃഷ്ണ സ്വാമിക്കും ഉള്ളതാണെന്ന് സങ്കല്പം. ഉൽസവത്തിന് ഉപയോഗിക്കുന്ന കൊടികൾ എല്ലാവർഷവും പുതുതായി നിർമ്മിക്കുന്നതാണ്. മണികളോട് കൂടിയ കയറുകൾ കൊടികളിൽ കെട്ടി രണ്ടു ദേവന്മാരുടെയും നമ്പിമാർക്ക് കൈമാറുകയുണ്ടായി. ശുദ്ധീകരണ കർമ്മങ്ങൾക്ക് ശേഷം പുരോഹിതരാണ് തൃക്കൊടി ഉയർത്തിയത്.

പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി കിഴക്കേ നടയിൽ പഞ്ചപാണ്ഡവരുടെ പ്രതിമകൾ ഉയർന്നു. ഏപ്രിൽ
14 ന് വിഷുക്കണി ദർശനം നടക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും വലിയ വിഷുക്കണി മഹാരാജാവിന്റെ ഉടവാളാണ്. രാജാധികാരത്തിന്റെ ചിഹ്‌നം വലിയ തമ്പുരാനായ ശ്രീപദ്മനാഭ സ്വാമിക്ക് സമർപ്പിച്ച് മഹാരാജാവും ഭക്തജനങ്ങൾക്കൊപ്പം അത് കണികാണും. വിഷുവിന്റെ തലേന്ന് രാത്രി ശ്രീകോവിലിൽ കണിയൊരുക്കി വയ്ക്കും. ഉരുളിയിൽ അരിയും വെള്ളരിയും നാളികേരവും പൂവുമാണ് ഒരുക്കിവയ്ക്കുക. തെക്കേടം തിരുവമ്പാടി, ശ്രീഅയ്യപ്പൻ, ക്ഷേത്രപാലകൻ ഇവർക്ക് മുന്നിലും കണിയൊരുക്കും. പദ്മനാഭസ്വാമിയെ കാണികാണത്തക്ക രീതിയിലാണ് ഉടവാൾ കണിയായി വയ്ക്കുന്നത്.

വിഷുവിന് വെളുപ്പിന് 3:15 മണിക്ക് നട തുറക്കും. തുടർന്ന് പ്രത്യേകം എഴുന്നള്ളത്തും അതിനുശേഷം പൂജകളും നടക്കും. അഭൂതപൂർവ്വമായ തിരക്കാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് ഉണ്ടാവുക. ഗുരുവായൂരിലെ പോലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലും തലേന്നു തന്നെ വിഷുക്കണി ദർശിക്കാൻ ആയിരങ്ങൾ എത്തി മണ്ഡപങ്ങളിൽ ഉറങ്ങാറുണ്ട്. ഉത്സവകാലത്ത് വൈകിട്ടും രാത്രിയിലും ഉത്സവ ശ്രീബലി ദർശനം നടക്കും.
19 ന് ഏകാദശി പൊന്നും ശ്രീബലിക്കൊപ്പമുള്ള വലിയ കാണിക്കയിൽ ഭക്തർക്കും കാണിക്ക സമർപ്പിക്കാം. 20ന് രാത്രി പള്ളിവേട്ട ചടങ്ങ് നടക്കും 21ന് ശംഖുംമുഖത്ത് ആറാട്ടോടെ ഉത്സവം സമാപിക്കും.

പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൻറെ കിഴക്കേ നടയിലും ക്ഷേത്രത്തിനകത്ത് തുലാഭാരമണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളിലും കലാപരിപാടികൾ അരങ്ങേറും. 19ന് വൈകിട്ട് കിഴക്കേ നടയിൽ വേലകളി ഉണ്ടായിരിക്കും. ഉത്സവത്തിന്റെ ഒമ്പതാം ദിവസത്തിലാണ് പള്ളിവേട്ട നടക്കുന്നത്. പടിഞ്ഞാറേ നടയിൽ നിന്ന് പുറപ്പെട്ട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലുള്ള വേട്ടക്കളത്തിലാണ് പള്ളിവേട്ട നടക്കുന്നത്. ഇവിടെനിന്ന് തിരികെ പുറപ്പെട്ട് ഗരുഡ വാഹനം വടക്കേ നടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. പത്താം ദിവസം ആരാധന വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുംമുഖം കടൽത്തീരത്തേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം ( ക്ഷേത്രസ്ഥാനി ) പള്ളിവാളേന്തി ആറാട്ട് ഘോഷയാത്രയിൽ പങ്കെടുക്കും.

പി എം ബിനുകുമാർ
+91 94476 94053

Story Summary: Sree Padmanabha Swami Temple Paikuni Annual Festival begins. Vishu Darshan on 14 April

Copyright 2024 Neramonline.com. All rights reserved

error: Content is protected !!