Friday, 20 Sep 2024
AstroG.in

ആയുസ്, ആഗ്രഹം, ധനം ലഭിക്കാൻ
ഗണേശ സങ്കടചതുർത്ഥി

ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമായ ഒരു ദിവസമാണ് കുംഭത്തിലെ, മാഘ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥി ദിവസം വരുന്ന ഗണേശ സങ്കടചതുർത്ഥി. 2021 ഫെബ്രുവരി 15, കുംഭമാസം 3 നാണ് ഇത്തവണ ഗണേശ സങ്കടചതുർത്ഥി. ഈ ദിവസം ആരംഭിക്കുന്ന പ്രാർത്ഥനകൾ സങ്കടങ്ങൾക്ക് അറുതി വരുത്തും. ആയുർ ദോഷശാന്തിയും ആപത് മുക്തിയുമുണ്ടാകും. അതിനാലാണ് ഈ ദിവസത്തെ സങ്കടചതുർത്ഥി ദിനമെന്ന് വിളിക്കുന്നത്.

ഭക്തരുടെ സങ്കടങ്ങൾ അകറ്റാൻ മഹാഗണപതിക്ക് സാദ്ധ്യമായത് സാക്ഷാൽ പരമശിവന്റെ അനുഗ്രഹം കാരണമാണ്. ആ ഐതിഹ്യം ഇങ്ങനെ: കൈലാസത്തിൽ നിന്നും ശ്രീ പരമശിവൻ ഒരു നാൾ ഒരു യാത്ര തിരിച്ചു. നന്ദിയും ഭൂതഗണങ്ങളും ഭഗവാനെ പിൻതുടർന്നു. ഈ സമയത്ത് തികച്ചും ഒറ്റയ്ക്കായത് ദേവിയെ വല്ലാതെ വിഷമിപ്പിച്ചു. സ്വന്തം അനുയായികൾ ആരുമില്ലാത്തതിന്റെ ദു:ഖം ബോധ്യപ്പെട്ട ദേവി ഒരു ദ്വാരപാലകനെ സൃഷ്ടിച്ചു. ഉണ്ണീ നിനക്ക് ഞാൻ ജന്മമേകിയതിനാൽ നീ എനിക്ക് ദ്വാരപാലകൻ മാത്രമല്ല മകനുമാണ്. എന്റെ എല്ലാ കാര്യങ്ങളിലും നീ സഹായിയായി ഉണ്ടാകണം. അതിനുശേഷം ദേവി നീരാട്ടിന് ഒരുങ്ങി. അപ്പോൾ ദേവി ഉണ്ണിയോട് പറഞ്ഞു: ഞാൻ നീരാട്ടിന് പോകുന്നു. ഈ സമയത്ത് ആരു വന്നാലും അകത്തേക്ക് വിടരുത്.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഭഗവാൻ ശ്രീപരമേശ്വരൻ കൈലാസത്തിൽ തിരിച്ചെത്തി. അന്തപ്പുരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ ഭഗവാനെ ദ്വാരപാലകനായ ഉണ്ണി തടഞ്ഞു. പാർവതിയിൽ തനിക്കുന്ന അധികാരം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ഉള്ളിലേക്ക് കടക്കാൻ ശ്രീമഹാദേവൻ ശ്രമിച്ചെങ്കിലും അമ്മ പറയാതെ താൻ ആരെയും കടത്തി വിടില്ലെന്ന് ഉണ്ണി ശഠിച്ചു. പരമശിവന് കോപം സഹിക്കാനായില്ല. അവർ തമ്മിൽ ഉഗ്രയുദ്ധം ആരംഭിച്ചു. ദേവിയുടെ ശക്തിയിൽ നിന്ന് ഉത്ഭവിച്ച ഗണപതിയെ കീഴ്‌പ്പെടുത്താൻ മഹാദേവൻ നന്നേ വിഷമിച്ചു. പോരാട്ടത്തിന് ഒടുവിൽ ഗണപതിയുടെ ശിരസ് ഛേദിക്കപ്പെട്ടു. ഇതു കണ്ടു വന്ന പാർവതി വളരെ ദു:ഖിതയായി.
ആ ദു:ഖം സംഹാരാത്മമാമായ കോപമായി മാറി. തന്റെ ശക്തികളെ സൃഷ്ടിച്ച് മൂന്നു ലോകങ്ങളും സംഹരിക്കാൻ ദേവി അവരോട് കല്പിച്ചു. ദേവിയുടെ കോപത്തിന്റെ ആഴം മന‌സിലാക്കിയ ദേവകൾ മഹാവിഷ്ണുവിന്റെ മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ച് പോംവഴി ആരാഞ്ഞു. തന്റെ പുത്രനെ ജീവനോടെ തിരിച്ചു നൽകിയാൽ മാത്രമേ ദേവിയുടെ കോപം ശമിക്കൂ എന്ന് മനസിലാക്കിയ മഹാവിഷ്ണു ഒരു കുട്ടിയാനയുടെ ശിരസ് കൊണ്ടു വന്ന് അറുത്തു മാറ്റിയ കഴുത്തിനോട് ചേർത്തുവച്ച് ശിവ തേജസിൽ നിന്ന് ഉണ്ണിക്ക് ജീവൻ നൽകി.

പ്രിയപുത്രനായി മാറിയ ഗജാനനെ പരമശിവൻ മനസു നിറഞ്ഞ് അനുഗ്രഹിച്ച് തന്റെ ഗണാധിപനാക്കി. ദേവിയുടെ സങ്കടം തീർത്ത നീ ഇനി വിഘ്‌നങ്ങൾ അകറ്റുന്ന കാര്യത്തിൽ സർവരെക്കാളും
ശ്രേഷ്ഠനായിരിക്കും. സങ്കടങ്ങളും ദോഷങ്ങളും അകറ്റാൻ ദേവകളടക്കം സകലരും നിന്നെ വണങ്ങും. നിന്റെ മനസിനെ കീഴടക്കാൻ ആഗ്രഹിക്കുന്നവർ ചതുർത്ഥിയിൽ വ്രതം നോറ്റ് നിന്നെ ഭജിക്കണം. അന്നു മുതൽ ഒരോ ചതുർത്ഥിയിലും ഗണപതി പൂജയ്ക്ക് സമയം കണ്ടെത്താൻ ദേവകളും മനുഷ്യരും മത്സരിച്ചു. എല്ലാ ചതുർത്ഥി തിഥികളും ശ്രേഷ്ഠമായെന്ന് മാത്രമല്ല ഗണേശന്റെ അവതാര ദിവസമായ ചിങ്ങമാസത്തിൽ അത്തം നക്ഷത്രം വരുന്ന വെളുത്തപക്ഷ ചതുർത്ഥി പരമപ്രധാനമായി.

അതുപോലെതന്നെ ഗണപതി ഭക്തർക്ക് വിശിഷ്ടമായ ഒരു ദിവസമാണ് കുംഭത്തിലെ വെളുത്തപക്ഷ ചതുർത്ഥി. (ചില സ്ഥലങ്ങളിൽ മാഘ മാസത്തിലെ കൃഷ്ണ പക്ഷ ചതുർത്ഥിയാണ് മുഖ്യം) അന്ന് വ്രതമെടുത്ത് ഗണേശനെ ഉപാസിക്കുന്ന ഭക്തരുടെ സങ്കടങ്ങൾ എല്ലാം അകലും. പലവിധ കഷ്ടതകളും നേരിട്ട പാണ്ഡവൻമാർ അതിൽ നിന്ന് മോക്ഷം നേടിയത് ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശമനുസരിച്ച് സങ്കടചതുർത്ഥി വ്രതമെടുത്തിട്ടാണെന്ന് സ്‌കന്ദ പുരാണത്തിൽ പറയുന്നുണ്ട്. സങ്കടങ്ങൾ ഒഴിയുവാൻ ഈ ദിവസം വ്രതെടുത്ത് ക്ഷേത്രത്തിലെത്തി വിനായകനെ വണങ്ങി ഭക്തിയോടെ വിശേഷപ്പെട്ട ഗണേശനാമ ദ്വാദശ സ്തോത്രവും ഗണേശ ഗായത്രിയും ജപിക്കണം. ഇതിൽ ഏറ്റവും ഉത്തമം പ്രഥമം വക്രതുണ്ഡം എന്നു തുടങ്ങുന്ന ഗണേശ സ്‌തോത്രം ജപിക്കുകയാണ്. സങ്കടചതുർത്ഥി ദിവസം മുതൽ ഇത് മുടങ്ങാതെ ജപിച്ചാൽ ആറുമാസത്തിനുള്ളിൽ ഫല സിദ്ധി ഉണ്ടാകും. ശ്രദ്ധയും വിശ്വാസവുമാണ് ഇവിടെ പ്രധാന ഘടകം. ഗണപതിക്ഷേത്രത്തിൽ പുലർച്ചെ കുളിച്ചു തൊഴുതുവേണം ജപം ആരംഭിക്കാൻ. അന്ന് അരിയാഹാരം ഉപേക്ഷിച്ച് വ്രതമെടുക്കണം. രാജ്യവും സമ്പത്തു നഷ്ടപ്പെട്ട നളദമയന്തിമാർക്ക് സകലതും തിരികെ ലഭിക്കാൻ കാരണമായത് ഈ വ്രതം നോറ്റതുകൊണ്ടാണെന്നും സ്‌കന്ദപുരാണം പറയുന്നുണ്ട്. ഹരിശ്ചന്ദ്രൻ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു ബ്രഹ്മണ ബാലൻ ആപത്തിൽ പെടുകയും മാഘ ചതുർത്ഥി വ്രതത്തിന്റെ ഫലമായി മൃത്യുവിൽ നിന്ന് മുക്തനായി തീരുകയും ചെയ്തു എന്ന് പുരാണങ്ങളിലുണ്ട്.

പാർവതിയുടെ പുത്രനും ഭക്തരിൽ വസിക്കുന്ന ദേവനുമായ വിനായകനെ ആയുസ്, ആഗ്രഹം, ധനം എന്നിവ ലഭിക്കാൻ നിത്യവും ധ്യാനിക്കണം എന്നാണ് സങ്കടനാശന ഗണേശ ദ്വാദശനാമ സ്‌തോത്രത്തിന്റെ പ്രാരംഭത്തിൽ പറയുന്നത്.

ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
വിനായകം
ഭക്താവാസം സ്മരേന്നിത്യം ആയു:
കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം
ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം

(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ, ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ 12 നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്ന മനുഷ്യന് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും കൈവരും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും. ഈ സ്തോത്രം എഴുതി എട്ട് പൂജാരിമാർക്ക് സമർപ്പിച്ചാൽ എല്ലാ വിദ്യയും ലഭിക്കും)

error: Content is protected !!