Friday, 20 Sep 2024
AstroG.in

ഹാലാസ്യ മാഹാത്മ്യം വായിക്കുന്നവർക്കും
വായിച്ചു കേള്‍ക്കുന്നവർക്കും ഐശ്വര്യം

പ്രൊഫ. ദേശികം രഘുനാഥൻ
വ്യാസന്‍ രചിച്ച സ്‌കന്ദപുരാണത്തിലാണ് ഹാലാസ്യം ആദ്യമായി ഉള്‍ച്ചേര്‍ത്തത്. തുടര്‍ന്ന് സംസ്‌കൃതത്തില്‍ ഹാലാസ്യമാഹാത്മ്യമെന്ന പേരില്‍ കൃതി ഉണ്ടായി. ക്രമേണ മലയാളം ഉള്‍പ്പെടെ ഭാരതത്തിലെ മറ്റ് ഭാഷകളിലും ഹാലാസ്യമാഹാത്മ്യം തര്‍ജ്ജമ ചെയ്‌തെടുത്തു. വസിഷ്ഠന്‍ ഉള്‍പ്പടെയുള്ള മഹാമുനിമാരുടെ സംശയങ്ങള്‍ക്ക് ശ്രീകാശിയില്‍ വച്ച് ശ്രീ അഗസ്ത്യമുനി നടത്തിയ സംശയനിവാരണമാണ് ശ്രീഹാലാസ്യ മാഹാത്മ്യം.
കേരളീയര്‍ക്ക് ആത്മബന്ധമുള്ള തമിഴ്‌നാട്ടിലെ മധുരമീനാക്ഷീ സുന്ദരേശ്വര ക്ഷേത്രത്തിന്റെയും അവിടുത്തെ തീര്‍ത്ഥകുളമായ ഹേമപത്‌നീ തീര്‍ത്ഥത്തിന്റെയും മാഹാത്മ്യവും ഒപ്പം ഭക്തവത്സലനായ ശ്രീ പരമേശ്വരന്‍ ശിവഭക്തരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനുവേണ്ടി എടുത്ത അറുപത്തിനാല് ശിവലീലകളടങ്ങിയതാണ് ശ്രീഹാലാസ്യമാഹാത്മ്യം. ശിവഭക്തി വര്‍ദ്ധിക്കുന്നതിനും ജനനമരണം താണ്ടി നിത്യമുക്തി ലഭിക്കുന്നതിനും മറ്റ് ശൈവകൃതികളേക്കാള്‍ ഗുണകരമാണ് ഹാലാസ്യം എന്നാണ് പരക്കെ വിശ്വാസം. ഹാലാസ്യം വായിക്കുന്നവരും വായിച്ചു കേള്‍ക്കുന്നവരും പാപമോചിതരാകുമെന്നുറപ്പാണ്. അത്രയ്ക്കുണ്ട് ഇതിന്റെ ഫലദായകശേഷി. പരമശിവന്റെ സര്‍വ്വജ്ഞതയും മഹാകാരുണ്യവും ഭക്തപ്രിയത്വവും ഭക്തരെ ബോദ്ധ്യപ്പെടുക ഈ കൃതിയുടെ ലക്ഷ്യം.
ഇഷ്ടകാര്യസിദ്ധിക്ക് സഹായിക്കുന്ന ഹാലാസ്യേശ പ്രണാമം എന്ന സ്തോത്രം ചുവടെ ചേർത്തിട്ടുണ്ട്. കുളിച്ച് ശുദ്ധമായി ശിവ ക്ഷേത്രദർശനം നടത്തി നിത്യവും രാവിലെ ഈ സ്തോത്രം ജപിച്ചാൽ എന്ത് ആഗ്രഹിച്ചാലും ഹാലാസ്യനാഥൻ നിങ്ങൾക്ക് നൽകും.
ഹാലാസ്യേശ പ്രണാമം

ഇന്ദ്രവിമാനമദ്ധ്യസ്ഥനായ ഹാലാസ്യേശ
ചന്ദ്രചൂഡ നമസ്‌തേ നമസ്തുതേ
വേദങ്ങളും വിഷ്ണുവിരിഞ്ചാദികളും കുമ്പിടുന്ന അവിടുത്തെ തൃപ്പാദങ്ങളെ ഞാനിതാ വണങ്ങുന്നു.

മുപ്പുരാന്തക, സർപ്പവിഭൂഷണ, അങ്ങയുടെ പാദപങ്കേരുഹങ്ങളല്ലാതെ ഇവനൊരു ഗതിയുമില്ല.

കാലിണ കൂപ്പുന്നവർക്ക് ഇഷ്ടവരം ദാനംചെയ്യുന്ന ഹാലാസ്യനാഥ, നമസ്‌കാരം.
വിഭോ , നീലലോഹിത , കാളകൂടാശന,
പരിപാലിച്ചാലും

അംഗുഷ്ഠ നഖം കൊണ്ട് രാവണന്റെ മദംതീർത്ത മംഗളമൂർത്തെ, സൃഷ്ടിസ്ഥിതി വിനാശകര,
കാത്തു രക്ഷിച്ചാലും,

രൂപനാമാദിവിഹീന, രുദ്രാണീവാമഭാഗ,
നിത്യകോടി സൂര്യപ്രകാശ, ശങ്കര,
സുന്ദരേശ, നമസ്തുതേ , നമോസ്തുതേ

ഭൂതപഞ്ചകസൂര്യചന്ദ്രഹോതൃസ്വരൂപ,
ഭൂതനായക, നമസ്‌കാരം, സൂര്യചന്ദ്രാദിനേത്ര, താരാപഥ സ്വരൂപ, നിത്യ നമസ്‌കാരം. പ്രഭോ, സുവർണ്ണദ്ധ്വജ , വിരിഞ്ചാദൃഷ്ടപാദ ശീർഷ ,
അപർണ്ണാപതേ, നമസ്‌കാരം ഗജചർമ്മാംബരേശ, മാരാരേ, അങ്ങേയ്ക്കായി നമസ്‌കാരം

എണ്ണത്തിൽ പത്മമൊന്നുകുറഞ്ഞപ്പോൾ തന്റെ
കണ്ണെത്ത് അർപ്പിച്ച വിഷ്ണുവിന്റെ ഭക്തികണ്ട് ഉജ്ജ്വലമായ ചക്രത്തെ കൊടുത്ത മുക്കണ്ണനായ അങ്ങയുടെ പാദപങ്കജം ഞാനിതാ കുമ്പിടുന്നു.

മേരു, വാസുകി, വിഷ്ണു, ഭൂമി, വിരിഞ്ചൻ,
വേദങ്ങൾ, സൂര്യചന്ദ്രന്മാർ, ഇവരെ ക്രമത്തിൽ
വില്ലും ഞാണും ശരവും തേരും സൂതനും
തുരഗങ്ങളും ചക്രങ്ങളുമൊക്കെയാക്കി
പുരസംഹാരം ചെയ്ത പരമേശ! പാഹിമാം ,
പാഹിമാം കന്ദർപ്പാന്തക, സർവ്വലോക പാലനലോല മീനാക്ഷി വല്ലഭ , നമസ്‌തേ നമോസ്തുതേ

ഈ സ്‌തോത്രം പഠിപ്പവർക്ക് ഇഷ്ടത്തെ നൽകീടുക ഭഗവാനേ,
നിസ്തുല, നിരാധാര, നിർമ്മല, നമോസ്തുതേ

പ്രൊഫ. ദേശികം രഘുനാഥൻ
Story Summary: An Introduction to Halasya Mahatmyam
and Benifits of Halasya Pranama Sthothra Japam

error: Content is protected !!