Wednesday, December 10, 2025
Wednesday, December 10, 2025
Home » നൊച്ചൂർ വെങ്കടരാമൻ പൂർവ്വാശ്രമം വിട്ട് ശ്രീ രമണചരണ തീർത്ഥപാദരായി

നൊച്ചൂർ വെങ്കടരാമൻ പൂർവ്വാശ്രമം വിട്ട് ശ്രീ രമണചരണ തീർത്ഥപാദരായി

by NeramAdmin
0 comments

കൂവപ്പടി ജി. ഹരികുമാർ

ഹൊസൂർ: രമണ മഹാഋഷിയുടെ സനാതനഗുരു പരമ്പരയിലേയ്ക്ക് സംന്യാസം സ്വീകരിച്ച് നൊച്ചൂരും. പ്രസിദ്ധ ആദ്ധ്യാത്മിക സത്സംഗാചാര്യനും പ്രഭാഷകനുമായ നൊച്ചൂർ വെങ്കടരാമൻ എന്ന
വേദാന്തി തന്റെ പൂർവ്വാശ്രമം ഉപേക്ഷിച്ചു. രമണമഹർഷിയുടെ ഗുരുപാദവഴികളിലൂടെ സംന്യാസം സ്വീകരിച്ച് ശ്രീരമണചരണ തീർത്ഥപാദരായി. ജീവിതം ധർമ്മാധിഷ്ഠിതമാകണമെന്നും ആദിശങ്കരന്റെ ധർമ്മപ്രചാരണത്തെ തപസ്യയാക്കി മാറ്റിയാൽ മാത്രമേ ധർമ്മത്തെ പരിപോഷിപ്പിക്കാൻ കഴിയൂ എന്നും
വേദാന്ത പ്രഭാഷണവേളയിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭക്തിവേദാന്തത്തിലെ അനുഭൂതിദായകമായ വാക്കുകൾ ശ്രോതാക്കൾക്ക് സമ്മാനിച്ചത് അഗാധമായ ആത്മശാന്തി ആയിരുന്നു. ഭാഗവത രസാമൃതം നുണയാൻ നൊച്ചൂർ എത്തുന്ന സപ്‌താഹ വേദികളിലേയ്ക്ക് അസംഖ്യം ഭാഗവതപ്രിയർ ഒഴുകിയെത്തി. വാക് പ്രയോഗത്തിലെ സാരള്യമായിരുന്നു നൊച്ചൂരിന്റെ പ്രത്യേകത. പാലക്കാടായിരുന്നു ജന്മഗേഹം. നൊച്ചൂരിലെ അഗ്രഹാരത്തിൽ നിന്നും ബാല്യത്തിൽ തന്നെ ജ്ഞാനവിചാര മാർഗ്ഗത്തിൽ സഞ്ചാരിയായി. ഭക്തി , ജ്ഞാനമാർഗ്ഗങ്ങളിൽ പ്രവർത്തിക്കുന്ന മുമുക്ഷുക്കൾക്ക് എന്നും മാർഗ്ഗദീപമായിരുന്നു നൊച്ചൂർ. സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാഗവതസപ്താഹം, നാരായണീയം, യോഗവാസിഷ്ഠം, ദേവീതത്ത്വം, ചതുശ്ലോകീ ഭാഗവതം, ഭാഗവതം ഏകാദശസ്കന്ധം, നവയോഗി ഉപാഖ്യാനം, ഉദ്ധവഗീത, പ്രാതസ്മരണാസ്തോത്രം, ശ്രീരമണപരവിദ്യോപനിഷത്, ശ്രീ രമണമഹര്‍ഷി – ജീവിതവും ഉപദേശങ്ങളും സത്ദര്‍ശനം (ഉള്ളത് നാര്‍പ്പതു), അക്ഷരമണമാലൈ (രമണ ഹൃദയം), രമണഗീത, രമണചരിതം, അരുണാചല പഞ്ചരത്നം, സാംഖ്യയോഗം (2), കര്‍മയോഗം (3), ജ്ഞാനകര്‍മ്മസംന്യാസയോഗം (4), കര്‍മ്മസംന്യാസയോഗം (5), ധ്യാനയോഗം (6), ജ്ഞാനവിജ്ഞാനയോഗം (7), വിശ്വരൂപദര്‍ശനയോഗം (11), ഭക്തിയോഗം (12), ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം (13), ഗുണത്രയവിഭാഗയോഗം 14), പുരുഷോത്തമയോഗം (15), ദൈവാസുരസമ്പദ് വിഭാഗ യോഗം (16), ശിവോഹം, ശങ്കര വൈഭവം, കാശിപഞ്ചകം, ഹസ്താമലകം, നിര്‍വാണഷട്കം, സാധനാപഞ്ചകം, മനീഷാപഞ്ചകം, കൃഷ്ണലീല, രാസോത്സവം, പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍ അനുസ്മരണം, ദക്ഷിണാമൂര്‍ത്തി സ്തോത്രം, ഭജഗോവിന്ദം, ആത്മോപദേശശതകം, സ്വാത്മസുഖി (ഉള്ളത് നാല്പത്), ജ്ഞാനധാര, ശ്രുതി ഗീത തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത വിഷയങ്ങൾ കുറവായിരുന്നു. വാഗ്‌ദേവതാ കടാക്ഷം കൊണ്ട് അനുഗ്രഹീതനായിരുന്ന നൊച്ചൂർ ഭാരതത്തിലുടനീളം നടത്തിയ ഓരോ പ്രഭാഷണങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.

നൊച്ചൂർ വെങ്കടരാമൻ സംന്യാസദീക്ഷ സ്വീകരിച്ചശേഷം ആശ്രമവാസികളോടും ഭക്തരോടുമൊപ്പം

പ്രഭാഷകവേഷം അഴിച്ചു വച്ച് തലമുണ്ഡനം ചെയ്ത് കാഷായവേഷമണിഞ്ഞ് ഏകദണ്ഡവും കയ്യിലേന്തി നഗ്നപാദനായി പുതിയ കർമ്മയോഗിയായി വഴിമാറി ക്കഴിഞ്ഞു നൊച്ചൂർ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽ ഒക്ടോബർ 19 നായിരുന്നു സംന്യാസ ദീക്ഷാച്ചടങ്ങ്. ഹൊസൂർ ഹൊളെനരസിപ്പുര മഠത്തിൽ രണ്ടു ദിവസം നീണ്ടുനിന്ന ചടങ്ങുകളിൽ ബ്രഹ്മശ്രീ ആംഗരായി രംഗസ്വാമി ദീക്ഷിതരും നല്ലിശ്ശേരി ജംഭൂതനാഥ ഗണപതികളും നേതൃത്വവും കാർമ്മികത്വവും വഹിച്ചു. മഠത്തിലെ ശ്രീമദ് അദ്വയാനന്ദേന്ദ്ര സ്വാമികളാണ് നാമകരണം ചെയ്ത് നൊച്ചൂരിന് ദീക്ഷ നൽകിയത്.

കൂവപ്പടി ജി. ഹരികുമാർ , + 91 89219 18835

Story Summary: Nochur Venkataraman left Poorvashrama and became Sri Ramana Charana Theerthapada

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?