ലളിതമായ മലയാളത്തിൽ ഭക്തി പ്രസ്ഥാനത്തെ ജനകീയമാക്കിയ ഭക്തകവിയും ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന പൂന്താനത്തിന്റെ സ്മരണ നിലനിര്‍ത്താൻ ഗുരുവായൂര്‍ ദേവസ്വം വർഷന്തോറും ആഘോഷിച്ചു വരുന്ന വിശേഷമാണ് പൂന്താനദിനം. ജ്ഞാനപ്പാനയും സന്താന ഗോപാലം പാനയും, ശ്രീകൃഷ്ണാമൃതം, നൂറ്റെട്ട് ഹരി, അംബാസ്തവം, ആനന്ദനൃത്തം, മഹാലക്ഷ്മീസ്തവം എന്നിവയും മലയാളത്തിന് സമ്മാനിച്ച് അനശ്വരനായി മാറിയ പൂന്താനത്തിൻ്റെ ജന്മദിനം കുംഭമാസത്തിലെ അശ്വതി നക്ഷത്രമാണ്. ഈ സുദിനമാണ് എല്ലാവര്‍ഷവും പൂന്താനദിനമായി ഗുരുവായൂര്‍ ദേവസ്വം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. 2026 ഫെബ്രുവരി 22 ഞായറാഴ്ചയാണ് ഇത്തവണ പൂന്താനം ദിനം ഈ ദിവസം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി പൂന്താന അനുസ്മരണത്തില്‍ പങ്കുചേര്‍ന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനഫലത്തിനൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനഫലവും കൂടി ലഭിക്കും എന്ന് പറയുന്നു. ഈ ദിവസം ഗുരുവായൂര്‍ ദര്‍ശനത്തിന് കഴിയാത്തവര്‍ വീട്ടില്‍ ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുന്നില്‍ വ്രതശുദ്ധിയോടെ നെയ് വിളക്കു തെളിയിച്ച് പൂന്താനം കൃതിയായ ജ്ഞാനപ്പാന പാരായണം ചെയ്താല്‍ ഐശ്വര്യാഭിവൃദ്ധിയുണ്ടാകും.
ഭക്തിയും ഭാരതീയ ദർശനങ്ങളും ഇടകലർത്തി വളരെ ഉന്നതമായ തലത്തിൽ ജീവിതത്തിന്റെ അന്ത:സത്ത ആവിഷ്കരിച്ച പൂന്താനം ഭക്തകവി മാത്രമായിരുന്നില്ല, ഉത്തമ സാമൂഹ്യ വിമർശകനും കൂടിയായിരുന്നു. സന്മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുന്ന സമൂഹത്തെ രൂക്ഷമായി വിമർശിച്ച് നേർവഴിക്ക് നയിക്കാൻ ശ്രമിച്ച മഹാകവിയായിരുന്നു എന്നതിന്
ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച്
ബ്രഹ്മാവുമെനിക്കൊക്കായെന്നു ചിലർ
അർത്ഥശയ്ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്‌നിഹോത്രാദി ചെയ്യുന്നിതു ചിലർ
എന്ന നാല് വരി ഉദാഹരണം തന്നെ ധാരാളമാണ്. ജ്ഞാനപ്പാനയുടെ പ്രസക്തി ഇന്നും ഒളി മങ്ങാതെ നിൽക്കുന്നതിന് കാരണം ഇതു കൂടിയാണ് എന്നതിൽ സംശയമില്ല. ഇതിനെല്ലാം പൂന്താനത്തെ അനുഗ്രഹിച്ചത് മറ്റാരുമല്ല സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ എന്നതിന് ഒട്ടും സംശയവുമില്ല. പദങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ കാണിക്കുന്ന ഔചിത്യവും ലാളിത്യവും അന്യാദൃശ്യവും ആനന്ദമയവും ആണെന്നതിന് ഉദാഹരണമായും ഈ വരികൾ ധാരാളമാണ്.
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന് നാം വൃഥാ?
ഇഹ ജന്മത്തിൽ മനുഷ്യർ നിഷ്‌ക്കാമ കർമ്മികളായി ചരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഈ ഉദാഹരണം മാത്രം മതിയല്ലോ.
ALSO READ
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കുവിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീല
ജീവിതത്തിന്റെ അനിശ്ചിതത്വവും ജീവിതത്തെ സംബന്ധിച്ച തന്റെ ദാർശനിക വീക്ഷണവും എത്രമാത്രം ലളിതമായി അർത്ഥവർത്തയും ഭാവ സമ്പൂർണ്ണമായും
ആണ് ഭക്തകവി ഇവിടെ ആഖ്യാനം ചെയ്യുന്നത്.
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയമന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
Story Summary Significance Poonthanam day observation on Aswathy Nakshatra of Kumbham Month
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.