വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് തൃപ്രയാർ ഏകാദശി. നാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. രാവണനെ നിഗ്രഹിച്ച് ധർമ്മം സംരക്ഷിക്കുന്നതിന് അവതരിപ്പിച്ച ശ്രീരാമസ്വാമിയെ ഉപാസിക്കുന്നതിനുള്ള ഈ ഏകാദശി ആചരിക്കുന്നത് അഭീഷ്ടസിദ്ധിക്കും ദുരിതമോചനത്തിനും നല്ലതാണ്. 2025 ഡിസംബർ 15 നാണ് ഇത്തവണ തൃപ്രയാർ ഏകാദശി. അന്ന് പകൽ 2:44 മണിക്ക് തുടങ്ങുന്ന ഹരിവാസരം വെളുപ്പിന് 4 മണിക്ക് അവസാനിക്കും.
നിർമ്മാല്യദർശനം പുണ്യദായകം
വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശിയായും കൃഷ്ണപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയായും അറിയപ്പെടുന്നു. രണ്ട് ഏകാദശികൾക്കും ആചാരപരമായി വളരെയധികം പ്രാധാന്യമുണ്ട്. തൃപ്പയാറപ്പന്റെ ശൈവചൈതന്യം കാരണമാണ് ഇവിടെ കൃഷ്ണപക്ഷത്തിലെ ഏകാദശി മുഖ്യമായത്. തൃപ്രയാർ ഏകാദശിയിലെ ഭഗവാന്റെ നിർമ്മാല്യദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്. തൃശ്ശൂരിലെ നാട്ടികയിലാണ് പ്രസിദ്ധമായ തൃപ്രയാർ ക്ഷേത്രം. ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് ചതുർബാഹുവായ തൃപ്രയാറപ്പൻ. ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ച് പ്രാർത്ഥിച്ചാൽ എല്ലാ ദുരിതവും ദാരിദ്ര്യവും നീങ്ങും.
എഴുന്നള്ളിക്കുന്നത് ശാസ്താവിനെ
ഗുരുവായൂരിലെ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശി സമർപ്പണം നടക്കും. അന്ന് ഭഗവാനെ തൊഴുത് കാണിക്കയര്‍പ്പിക്കുന്നത് പ്രധാന ചടങ്ങാണ്. ഏകാദശിയുടെ തലേന്ന്, അതായത് ഡിസംബർ 14 ന് നടത്തുന്ന ആചാരമാണ് ദശമിവിളക്ക്. ഈ ദിവസം പ്രധാന പ്രതിഷ്ഠയായ ശ്രീരാമദേവന് പകരം ആദ്യപ്രതിഷ്ഠയായ ശ്രീ ധർമ്മ ശാസ്താവിനെയാണ് തൃപ്രയാറിൽ എഴുന്നള്ളിക്കുക. എഴുന്നള്ളിക്കുന്നത് ശാസ്താവിനെയാണെങ്കിലും വിളക്ക് തൃപ്രയാറപ്പനാണ്.
മീനൂട്ട്, ആടിയ എണ്ണ രോഗം മാറ്റും
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട്. ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ച് എത്തുന്നു എന്ന സങ്കല്പത്തിലാണ് മീനൂട്ട് നടത്തുക. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ ഈ വഴിപാട് ഉത്തമമാണ്. ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് മികച്ച ഔഷധമാണെന്നാണ് വിശ്വാസം. ശ്രീരാമനാമം ജപിക്കുന്നിടത്ത് എല്ലാം ഹനുമാൻ സ്വാമി ഉണ്ടാകുമെന്നാണ് വിശ്വാസം. ഇവിടെ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠ ഇല്ലെങ്കിലും ഹനുമദ്പ്രീതിയാൽ അഭീഷ്ട സിദ്ധിക്ക് സുന്ദരകാണ്ഡ വായനയും അവൽ നിവേദ്യവും സമർപ്പിക്കാറുണ്ട്.
വ്രതവിധികൾ തെറ്റിക്കരുത്
ലൗകിക സുഖമല്ല പരമമായ മോക്ഷമാണ് ഏകാദശി വ്രതാചരണത്തിന്റെ ലക്ഷ്യം. എന്നാൽ സാധാരണ ഏകാദശി നോറ്റാൽ അളവറ്റ ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകും. വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തി അനേക ജന്മങ്ങളിലെ പാപങ്ങൾ പോലും അകറ്റി ഒരു വ്യക്തിയെ മോക്ഷത്തിലെത്തിക്കാൻ ഈ വ്രതത്തിന് കഴിയും. ഏകാദശി നോൽക്കുന്നവർ ദശമി നാളിൽ അതായത് തലേ ദിവസം ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് നിലത്ത് ഉറങ്ങണം. ദമ്പതികൾ ഒരുമിച്ച് ശയിക്കരുത്. ഏകാദശി ദിവസം അരി ഭക്ഷണം പാടില്ല. പഴങ്ങളും ഫലങ്ങളും കഴിക്കാം. ഉപവാസമാണ് ഉത്തമം. തുളസി വെള്ളം മാത്രം കുടിച്ച് വ്രതം എടുക്കുന്നവരും ഉണ്ട്. ഇത് സാധിക്കാത്തവര്‍ക്ക് ഏകാദശി ദിവസം ഉച്ചയ്ക്ക് മാത്രം ലഘു ഭക്ഷണം കഴിക്കാം.
ALSO READ
ജപമന്ത്രങ്ങൾ, സ്തോത്രങ്ങൾ
ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ചൊല്ലുക. വിഷ്ണു സഹസ്രനാമം, വിഷ്ണു ശതനാമസ്തോത്രം, വിഷ്ണു അഷ്ടോത്തരം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ ഭഗവാന്‍റേതായിട്ടുണ്ട്. ഇതെല്ലാം ജപിക്കാം. ഏകാദശി എടുക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒന്നാണ് പദഭംഗി കൊണ്ടു കൂടി ദിവ്യമായ ശതനാമസ്തോത്രം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ശ്രീരാമ മൂലമന്ത്രം ഓം രാം രാമായ നമഃ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര ചൊല്ലണം. ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്.
അരയാലിലും തുളസിക്കും പ്രദക്ഷിണം
ക്ഷേത്രത്തിൽ വിഷ്ണു ഭഗവാന് 4 പ്രദക്ഷിണമാണ് വേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്. ഏകാദശി ദിവസം രാവിലെ കുളിച്ച് അരയാലിലും തുളസിക്കും പ്രദക്ഷിണം ചെയ്യുന്നത് പുണ്യകരമാണ്. 7 പ്രാവശ്യം വീതം പ്രദക്ഷിണം ചെയ്യുക. ജീവിത പ്രതിസന്ധികളിൽ കിടന്ന് നട്ടം തിരിയുന്നവർക്ക് ഈ കർമ്മം ഒരു വഴിക്കാട്ടിത്തരും, ദുരിതനിവാരണമാണ് പ്രധാന ഫലം. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും.
നാമരാമായണം കേൾക്കാം
രാമായണത്തിൻ്റെ പ്രധാന ഭാഗങ്ങൾ നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ നാമരാമായണം തൃപ്രയാർ ഏകാദശിക്ക് ജപിക്കുന്നത് / ശ്രവിക്കുന്നത് ബഹു വിശേഷമാണ്. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത നാമരാമായണം
ഏഴ് കാണ്ഡങ്ങളിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം എന്നാണ് നാമരാമായണജപത്തെ പറയുന്നത്. പ്രസിദ്ധ ഗായകൻ ആലപിച്ച നാമരാമായണം കേൾക്കാം:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655
Story Summary: Significance, Rules and Rituals of Thriprayar Ekadasi on December 15, 2025
Highlights
ശ്രീരാമ പ്രധാനമായ തൃപ്രയാർ ഏകാദശി ദുരിതമോചനത്തിന് ഉത്തമം
തൃപ്രയാറപ്പൻ ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ ചതുർബാഹുവായ ദേവൻ
ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠ ഇല്ലെങ്കിലും അവൽ നിവേദ്യവും നടത്താം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved