Wednesday, December 10, 2025
Wednesday, December 10, 2025
Home » നാവാമുകുന്ദൻ ഭക്തവത്സലൻ; പ്രധാന വഴിപാട് കളഭാഭിഷേകം

നാവാമുകുന്ദൻ ഭക്തവത്സലൻ; പ്രധാന വഴിപാട് കളഭാഭിഷേകം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. തമിഴ് വൈഷ്ണവ സന്ന്യാസിമാർ രചിച്ച കീർത്തനങ്ങളുടെ സമാഹാരമായ ദിവ്യ പ്രബന്ധം എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളാണ് വൈഷ്ണവ തിരുപ്പതികൾ. കേരളത്തിൽ ഇപ്പോൾ 11 വൈഷ്ണവ തിരുപ്പതികളാണുള്ളത്. അതിൽ വടക്കേയറ്റത്തെ ക്ഷേത്രം നാവാമുകുന്ദക്ഷേത്രമാണ്. മലർമങ്കൈ സമേതനായ നാവാമുകുന്ദ പെരുമാൾ എന്നാണ് ദിവ്യപ്രബന്ധത്തിൽ ഇവിടത്തെ മൂർത്തിയെ പ്രകീർത്തിക്കുന്നത്. നവയോഗികൾ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്നാണ് ഭാരതപ്പുഴയുടെ തീരത്തെ നാവാമുകുന്ദ ക്ഷേത്രത്തെ പറയുന്നത്. നവയോഗികൾ എട്ടുതവണ പ്രതിഷ്ഠ നടത്തിയെങ്കിലും ഒന്നും ഉറച്ചില്ല. അവസാനം ഭഗവാന് പാൽപ്പായസം സമർപ്പിക്കാമെന്ന് നേർന്ന് നടത്തിയ ഒൻപതാമത്തെ പ്രതിഷ്ഠ ഉറച്ചു എന്നാണ് ഐതിഹ്യം. കിഴക്കോട്ട് ദർശനം ക്ഷേത്രം. വിഗ്രഹത്തിന് പീഠമടക്കം നാലടിയോളം ഉയരം. ടിപ്പുവിന്റെ ആക്രമണ കാലത്തും 1921 ലെ മാപ്പിള ലഹളക്കാലത്തും ഈ ക്ഷേത്രം തകർക്കപ്പെട്ടിരുന്നു.

ലക്ഷ്മിക്ക് പ്രത്യേക സ്ഥാനം, പൂജ

ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് തിരുനാവായ നാവാമുകുന്ദന്റേത്. ലക്ഷ്മി-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ ധാരാളമുണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് വിഷ്ണുവിന്റെ വാമഭാഗത്ത് പ്രത്യേകം സ്ഥാനവും പൂജയും നടക്കുന്ന പ്രതിഷ്ഠകൾ അപൂർവ്വമാണ്. ഇതിന് പിന്നിൽ നാവാമുകുന്ദന്റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന ഐതിഹ്യമുണ്ട്. വിഷ്ണുഭക്തനായ ആദിഗണേശൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപ്പൊയ്കയിൽ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചു കൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. കളഭാഭിഷേകമാണ് പ്രധാന വഴിപാട്. സുഖമരണത്തിന് ക്ഷേത്രത്തിൽ താമരമാല വഴിപാടുണ്ട്.

ആദിഗണേശൻ്റെ സങ്കടം തീർത്തു

ഒരു അക്ഷയ തൃതീയ്ക്ക് താമരപ്പൂവിന് ചെന്നപ്പോൾ, മറ്റാരോ പറിച്ചതിനാൽ ആദിഗണേശന് ഒന്നും ലഭിച്ചില്ല. തന്റെ സങ്കടം ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നത് കണ്ടു. തനിക്ക് മുൻപേ ആരോ താമരപ്പൂ പറിച്ച് അർച്ചന നടത്തിയതായി മനസ്സിലാക്കി മുകുന്ദപാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. തന്റെ വിഷമം പരിഹരിക്കണം എന്ന് പ്രാർത്ഥിച്ചപ്പോൾ നവാമുകുന്ദൻ പ്രത്യക്ഷനായി പറഞ്ഞു:  മഹാലക്ഷ്മിയാണ് ആദിഗണേശൻ ഉറക്കം എഴുന്നേൽക്കും മുമ്പ് താമരപ്പൂക്കൾ ശേഖരിച്ച് അർപ്പിച്ചത്. തനിക്ക് ഭക്തരോടുള്ള അമിത സ്നേഹം കണ്ട് അസൂയ പൂണ്ടാണ് ദേവി അങ്ങനെ ചെയ്തത് എന്നും ഭഗവാൻ അരുളിച്ചെയ്തു. നവാമുകുന്ദാർച്ചന നടത്താൻ താമരപ്പൂക്കൾ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാർത്ഥനയും ഭഗവാൻ സ്വീകരിച്ചു. ഇനിമേലിൽ ശ്രീഗണേശന് നിർവിഘ്നം താമരപ്പൂക്കൾ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.

ALSO READ

ലക്ഷ്മീദേവി മലർമങ്കൈ നാച്ചിയാർ

സാധാരണ ലക്ഷ്മീനാരായണസങ്കല്പത്തിൽ ദേവി അദൃശ്യ സാന്നിദ്ധ്യം ആയിരിക്കും. അല്ലെങ്കിൽ പ്രധാന ശ്രീകോവിലിൽത്തന്നെ ഭഗവാനോടൊപ്പം ഇടതുഭാഗത്ത് വാഴുന്നുണ്ടാകും. എന്നാൽ ഇവിടെ, ദേവിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിൽ വടക്കുപടിഞ്ഞാറു ഭാഗത്ത് കിഴക്ക് ദർശനമായാണ് ദേവീ പ്രതിഷ്ഠ. രണ്ടു കൈകളേയുള്ളൂ. വരദാഭയ മുദ്രകളാണ് രണ്ടിലും. ഇവിടെ വിഷ്ണുവിനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കൾ അർപ്പിക്കാൻ സമ്മതിക്കാത്ത ലക്ഷ്മീ ദേവിയെ മലർമങ്കൈ നാച്ചിയാർ എന്നും പറയുന്നു. ആദി ഗണപതിക്ക് പുറമെ അയ്യപ്പനും ഇവിടെ ഉപദേവതയാണ്.

പിതൃകർമ്മത്തിന് പ്രസിദ്ധം

പിതൃകർമ്മത്തിനും പ്രസിദ്ധമായ ക്ഷേത്രമാണിത്. പരശുരാമൻ 21വട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്ന് ഐതിഹ്യം. ശ്രീരാമൻ കർക്കടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ സായൂജ്യം നൽകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടെ ബലിതർപ്പണ കർമ്മങ്ങൾക്ക് പ്രസിദ്ധമായത് എന്നു വിശ്വസിക്കുന്നു. നിത്യവും ഇവിടെ തർപ്പണമുണ്ടെങ്കിലും കർക്കടകത്തിലെ കറുത്ത വാവിനാണ് കൂടുതൽ പ്രാധാന്യം. കാശി പോലെ ദിവ്യമത്രേ ഇവിടം. ക്ഷേത്രത്തിന്റെ മറുകരയിൽ ചെറു തിരുന്നാവായ ബ്രഹ്മ – ശിവ ക്ഷേത്രം ഉള്ളതിനാൽ ഇത് ത്രിമൂർത്തി സംഗമമായി കണക്കാക്കുന്നു. ഇവിടെ പിതൃകർമ്മം നടത്താൻ ക്ഷേത്രത്തിൽ നിന്നും ടിക്കറ്റെടുക്കണം. കർമ്മത്തിന് വേണ്ട സാമഗ്രികൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കും.

പടിഞ്ഞാറേ നടയിൽ ഋഷഭം

ശ്രീകോവിലിന് പിന്നിൽ ഒരു വാതിലുണ്ട്. പടിഞ്ഞാറേ നടയിൽ ശിവവാഹനമായ ഋഷഭമുണ്ട്. ശൈവ – വൈഷ്ണവ സംയോജനത്തിന് ശിവനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്. ഇവിടുത്തെ ഉപദേവതയായ മഹാലക്ഷ്മി വിഗ്രഹം ഹൈദരാലിയുടെ പടയോട്ടക്കാലത്ത് കൊള്ളയടിച്ച് കൊച്ചിയിൽ കൊണ്ടുപോയി വിറ്റത്രേ. പന്നിയൂരിലെ വെള്ളനമ്പൂതിരി പിന്നീടത് വിലകൊടുത്ത് വാങ്ങി ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതായി ചരിത്രരേഖകളിലുണ്ട്.

ഉത്സവക്കൊടിയേറ്റ് വിഷുവിന്
വിഷുസംക്രമനാളിലാണ് ഇവിടെ ഉത്സവത്തിന് കൊടിയേറ്റം. കേരളത്തിൽ രക്ഷാപുരുഷനെ അവരോധിക്കാൻ മാമാങ്കമേള നടത്തിയിരുന്ന ക്ഷേത്രം എന്നനിലയിൽ കേരളചരിത്രത്തിൽ പ്രസിദ്ധമാണ് ഇവിടം. 12 കൊല്ലത്തിൽ ഒരിക്കലാണ് ഈ മേള നടത്തിയിരുന്നത്. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണ്.

ദർശനത്തിന് അറിയേണ്ടത്
മലപ്പുറം ജില്ലയിലാണ് തിരുനാവായ ക്ഷേത്രം. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ ; കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 8 കിലോമീറ്റർ ദൂരം. രാവിലെ 5 മുതൽ 11.30 വരെയും ഉച്ചതിരിഞ്ഞ് 4 മുതൽ രാത്രി 7.30 വരെയുമാണ് ക്ഷേത്രസമയം. ദർശനത്തിന് എത്തുന്ന പുരുഷന്മാർ പാന്റ്സ് ധരിക്കരുത്; മേൽവസ്ത്രം ഊരി മുണ്ട് ഉടുത്താൽ മാത്രമേ നാവാമുകുന്ദ ദർശനം അനുവദിക്കൂ.

Story Summary: Thirunavaya Nava Mukunda Temple One of The 108 Divya Desams

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?