രാമായണം അയോദ്ധ്യാകാണ്ഡത്തിലെ മഹനീയവും വികാരനിർഭരവും സന്ദേശാത്മകവുമായ ഭാഗങ്ങളാണ്
കർക്കടകം ഒൻപതാം ദിവസം പാരായണം ചെയ്യുന്നത്. ഭരതന്റെ വനയാത്ര, ഭരതരാഘവ സംവാദം, അത്യാശ്രമപ്രവേശം ഇവയാണ് ഇന്നത്തെ വായന:
ഭരതന്റെ വനയാത്ര
കൈകേയി നിമിത്തം ശ്രീരാമൻ വനവാസത്തിന് പോയതും, ദുഃഖാകുലനായ ദശരഥ മഹാരാജാവ് ദേഹത്യാഗം ചെയ്തതും ഭരതൻ മാതുലഗൃഹത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അറിയുന്നത്. മാതാവായ കൈകേയിയോട് ക്രോധം നിമിത്തം അതികഠിനവും പരുഷവുമായി സംസാരിച്ച ഭരതൻ, തനിക്ക് ലഭിച്ച രാജസിംഹാസനം നിരസിക്കുകയും രാമനെ തിരികെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവരാനായി വനത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. മാതാക്കളായ കൗസല്യ, സുമിത്ര, കൈകേയി എന്നിവരെയും വസിഷ്ഠ മഹർഷിയെയും അയോദ്ധ്യയിലെ ജനങ്ങളെയും ചതുരംഗപ്പടയെയും കൂട്ടി ഭരതൻ ഗംഗാനദി കടന്ന് ചിത്രകൂടത്തിലേക്ക് തിരിച്ചു. രാമനോടുള്ള ഭരതന്റെ നിഷ്കളങ്കമായ ഭക്തിയും സഹോദരസ്നേഹവും വെളിവാക്കുന്നതായിരുന്നു ഈ വനയാത്ര.
ചിത്രകൂട സംഗമം
ചിത്രകൂടത്തിൽ വച്ച് ഭരതൻ ശ്രീരാമനെ കാണുന്നു. പിതാവിന്റെ മരണവാർത്ത ഭരതൻ രാമനെ അറിയിക്കുകയും, രണ്ടുപേരും പിതൃതർപ്പണം നടത്തുകയും ചെയ്യുന്നു. തുടർന്ന് ഭരതൻ രാമനോട് അയോദ്ധ്യയിലേക്ക് മടങ്ങിവന്ന് രാജ്യം ഭരിക്കാൻ അപേക്ഷിക്കുന്നു. ജ്യേഷ്ഠനായ അങ്ങാണ് രാജ്യത്തിന് അവകാശി. കൈകേയി ചെയ്ത തെറ്റിന് രാമൻ ശിക്ഷ അനുഭവിക്കേണ്ടതില്ല. ഇത് കേട്ട് രാമൻ അനുജന് ധർമ്മോപദേശം നൽകുന്നു. പിതാവ് നൽകിയ വാക്ക് പാലിക്കുക എന്നത് ഒരു മകന്റെ പരമമായ ധർമ്മമാണ്. രാജ്ഞിയായ കൈകേയിക്ക് പിതാവ് കൊടുത്ത വരം തെറ്റിക്കാൻ കഴിയില്ല. അതിനാൽ 14 വർഷത്തെ വനവാസം പൂർത്തിയാക്കാതെ താൻ അയോദ്ധ്യയിലേക്ക് മടങ്ങില്ല എന്ന് രാമൻ ഉറപ്പിച്ചു പറയുന്നു. ഈ സംവാദത്തിലൂടെ ഭരതന് രാഷ്ട്ര ധർമ്മം, സത്യപാലനം, പുത്രധർമ്മം എന്നിവയാണ് രാമൻ ഉപദേശിച്ചു നൽകുന്നത്.
ശ്രീരാമ പാദുക പ്രതിഷ്ഠ
രാമൻ അയോദ്ധ്യയിലേക്ക് മടങ്ങില്ല എന്ന് ഉറപ്പായതോടെ, ഭരതൻ തികച്ചും ത്യാഗപൂർണ്ണമായ ഒരു തീരുമാനത്തിലെത്തുന്നു. താപസവൃത്തിയോടെ താൻ ഇനി ജീവിക്കുമെന്ന്. തുടർന്ന് രാമന്റെ പ്രതീകമായി അവിടുത്തെ രത്നപാദുകങ്ങൾ ഭരതൻ ശിരസ്സിലേറ്റുന്നു. ഇനി രാമൻ വരും വരെയുള്ള 14 വർഷം രാമന്റെ പാദുകങ്ങളെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച്, രാമന്റെ പ്രതിനിധിയായി മാത്രം താൻരാജ്യം ഭരിക്കുമെന്ന് ഭരതൻ പ്രതിജ്ഞ ചെയ്യുന്നു. വനവാസകാലം തീരുന്ന അന്നേദിവസം രാമൻ മടങ്ങിയെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം ചെയ്യുമെന്നും ഭരതൻ പ്രതിജ്ഞ എടുക്കുന്നു. അയോദ്ധ്യയിൽ പ്രവേശിക്കാതെ, അയോദ്ധ്യയ്ക്ക് പുറത്തുള്ള നന്ദിഗ്രാമിൽ ഒരു സന്യാസിയെപ്പോലെ കളപ്പുരയും നാരായ വസ്ത്രവും ധരിച്ച്, മണ്ണിൽ ഉറങ്ങി, രാമപാദുകങ്ങളെ പൂജിച്ച് ഭരതൻ രാജഭരണം നിർവ്വഹിക്കുന്നു. രാജഭോഗങ്ങൾ ഉപേക്ഷിച്ച്, അത്യുജ്ജ്വലമായ താപസശ്രമത്തിലേക്ക് കടക്കുന്നുഎന്ന് സാരം. അതേസമയം തുടർന്നും ചിത്രകൂടാചലത്തിൽ കഴിഞ്ഞാൽ ഇനിയും
അയോദ്ധ്യയിൽ നിന്നും ബന്ധുമിത്രാദികൾ അവിടെയെത്തും എന്ന് മനസ്സിലാക്കി രാമൻ സീത , ലക്‌ഷ്മണൻ എന്നിവരുമായി അവിടം ഉപേക്ഷിച്ച് അത്രി മുനിയുടെ ആശ്രമത്തിൽ പ്രവേശിച്ചു. ആ രാത്രി അവിടെ കഴിയുന്നതായി പറഞ്ഞ് കിളി അയോദ്ധ്യാ കാണ്ഡം പൂർത്തിയാക്കുന്നു.
മഹത്തായ മാതൃക
ഉദാത്തമായ സഹോദര സ്നേഹത്തിന്റെയും, നിഷ്കാമ കർമ്മത്തിൻ്റെയും, സ്വാർത്ഥതയില്ലാത്ത ത്യാഗത്തിന്റെയും ഉജ്ജ്വലമായ മാതൃകയാണ് ഭരതൻ എന്ന് ബോദ്ധ്യമാകുന്ന കർക്കടകം ഒൻപതാം ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങൾ കുരീപ്പുഴ സജീവ് പാരായണം ചെയ്യുന്നത് കേൾക്കാം:
Story Summary: Giving up royal comforts, Bharata goes into the ascetic ashram
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.