Wednesday, December 10, 2025
Wednesday, December 10, 2025
Home » ആറ്റുകാലമ്മയ്ക്ക് വീട്ടുമുറ്റത്ത് പൊങ്കാല; തന്ത്രി നിർദ്ദേശിക്കുന്നു 18 വിധികൾ

ആറ്റുകാലമ്മയ്ക്ക് വീട്ടുമുറ്റത്ത് പൊങ്കാല; തന്ത്രി നിർദ്ദേശിക്കുന്നു 18 വിധികൾ

by NeramAdmin
1 comment

ലോകത്ത് എവിടെയുമുള്ള ഭക്തർക്ക് ഇത്തവണ സ്വന്തം വീടുകളിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാം. ഫെബ്രുവരി 27 ന് കാലത്ത് 10:50 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരണം. ഉച്ചതിരിഞ്ഞ് 3:40 നാണ് നിവേദ്യം. ഭക്തർക്ക് സ്വയം ജലം തീർത്ഥമാക്കി അമ്മയ്ക്ക് സമർപ്പിക്കാം. പൊങ്കാലയ്ക്ക് ഗണപതി ഒരുക്ക് വയ്ക്കുമ്പോൾ ഒരു കിണ്ടിയിൽ ജലമെടുത്ത് വലതു കൈ കൊണ്ട് അടച്ചു പിടിച്ച്
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരിം
ജലേസ്മിൻ സന്നിധം കുരു

എന്ന് പ്രാർത്ഥിച്ചാൽ ജലം തീർത്ഥമാക്കാം. പുണ്യ നദികളായഗംഗ, യമുന, ഗോദാവരി സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നിവയുടെ സാന്നിദ്ധ്യം ഈ ജലത്തിലേക്ക് പകരട്ടെ എന്നാണ് ഈ പ്രാർത്ഥനയുടെ അർത്ഥം.

കുംഭത്തിലെ കാർത്തിക നാളിൽ ഭഗവതിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടങ്ങുന്ന ഉത്സവത്തിന്റെ ഒൻപതാം നാൾ പൂരവും പൗർണ്ണമിയും ഒന്നിച്ചു വരുന്ന ദിവസമാണ് പൊങ്കാല. തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ നിഗ്രഹം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീ പകരും. സ്വന്തം വീട്ടിലാണ് പൊങ്കാലയിടുന്നത് എങ്കിലും വ്രതവിധികൾ തെറ്റിക്കരുത്. ചിട്ടകൾ പാലിച്ച് പൊങ്കാല സമർപ്പിച്ചാലെ ആഗ്രഹിക്കുന്ന ഫലം ലഭിക്കൂ.

ഇത്തവണ പൊങ്കാല ഇടാൻ അറിയേണ്ട 18 കാര്യങ്ങൾ

1
ഭക്തിയും വ്രത്ര ശുദ്ധിയുമാണ് പൊങ്കാല സമർപ്പണത്തിലെ പുണ്യം. സ്വന്തം കഴിവിനൊത്ത വിധം വ്രതമെടുക്കാം. കാപ്പു കൊട്ടുന്നതു
മുതലുള്ള 9 ദിവസം മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീ മന്ത്രജപത്തോടെ എന്നും ക്ഷേത്ര ദർശനം നടത്തി വ്രതമെടുക്കുന്നതാണ് ശ്രേഷ്ഠം. അതിന് കഴിയാത്തവർ ഈ രീതിയിൽ 7, 5, 3 ദിവസം വ്രതമെടുക്കണം. അതിനും പറ്റിയില്ലെങ്കിൽ തലേന്നെങ്കിലും വ്രത്രമെടുക്കണം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസം പൊങ്കാല ഇടാം.

2
പുലയും വാലായ്മയുമുള്ളവര്‍ പൊങ്കാലയിടരുത്. പൊങ്കാലയിടുന്ന സ്ഥലത്ത് വരരുത്. അങ്ങനെ ചെയ്താല്‍ ഭക്തർ തയ്യാറാക്കുന്ന നിവേദ്യം അശുദ്ധമാകും. ശുദ്ധമല്ലാത്ത നിവേദ്യം ദേവി സ്വീകരിക്കില്ല. പ്രീതിക്കു പകരം അപ്രീതിയാകും ഫലം. മരിച്ച് 16 വരെ പുലയും , ജനിച്ച് പതിനൊന്നു വരെ വാലായ്മയാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാം.

3
ആറ്റുകാലമ്മയ്ക്ക് ജാതിയും മതവുമില്ല. ഭക്തിയാണ് പ്രധാനം. ആര്‍ക്കും ഇവിടെ പൊങ്കാലയിടാം. പുരുഷന്മാര്‍ പൊങ്കാല ഇടുന്നതില്‍ തെറ്റില്ല. പണ്ട് പുരുഷന്മാരും പൊങ്കാല സമര്‍പ്പിക്കുമായിരുന്നു. സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ലഭിച്ചതോടെ അതി പ്രധാന നേര്‍ച്ചയായ പൊങ്കാല സ്ത്രീകള്‍ക്കു മാത്രമായി മാറി.

ALSO READ

4
പൊങ്കാലയ്ക്ക് മണ്‍കലം തന്നെ ഉപയോഗിക്കണം. പുത്തന്‍ മണ്‍കലം തന്നെയാണ് വേണ്ടത്. ദേവിസവിധത്തില്‍ ആത്മസമര്‍പ്പണം ചെയ്യുന്നതിന്റെ പ്രതീകമാണ് പുത്തന്‍മണ്‍കലത്തിലെ പൊങ്കാല. ഇതിന് മംഗളപൊങ്കാല എന്നു പറയും. മണ്ണ് ശരീരത്തെയും കലം താഴികക്കുടത്തെയും സൂചിപ്പിക്കുന്നു. ശരീരമാകുന്ന കലത്തിലാണ് പൊങ്കാല സമര്‍പ്പിക്കേണ്ടത്. അതിനാലാണ് മണ്‍കലം തന്നെ വേണമെന്നു പറയുന്നത്. ഞാന്‍ എന്ന ഭാവം നിശേഷം കളഞ്ഞ് ആത്മസമര്‍പ്പണം
നടത്തുന്നതിന്റെ പ്രതീകമായാണ് കലത്തിനടിയില്‍ തീ കൂട്ടുന്നത്.

5
പൊങ്കാലയിടും മുൻപ് ആറ്റുകാലമ്മയെ കണ്ടു വന്ദിച്ചാല്‍ അഷ്‌ടൈശ്വര്യങ്ങളും ലഭിക്കും.
ഇത്തവണ എല്ലാവർക്കും അതിന് കഴിയില്ല. വിഷമിക്കേണ്ട മനസിൽ അമ്മയുടെ രൂപം ഉറപ്പിച്ച് എല്ലാ ദിവസവും സ്വയം തൃപ്തി തോന്നും വരെ പ്രാർത്ഥിക്കുക. സൗകര്യപ്രദമായ ക്ഷേത്രത്തിൽ ദർശനം നടത്തുക.

6
പൊങ്കാലയ്ക്ക് വീട്ടിൽ എല്ലാം തയ്യാറാക്കിയ ശേഷം അടുപ്പ് കത്തിക്കുംമുമ്പ് ഒരു ക്ഷേത്രത്തിലും പോകരുത്. പൂര്‍ണ്ണമായും ആറ്റുകാൽ ദേവിയില്‍ മനസ്‌ സര്‍പ്പിക്കണം. നിവേദ്യം കഴിയുംവരെ ആറ്റുകാൽ ദേവി പ്രാര്‍ത്ഥനയുമായി കഴിയണം.

7
പൊങ്കാലയ്ക്ക് അടുപ്പുകത്തിക്കുമ്പോള്‍ സര്‍വ്വമംഗളങ്ങൾക്കുമായി ദേവിയെ സങ്കല്പിച്ച്
സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ

എന്നു ജപിക്കണം. പൊങ്കാല പാകമായാല്‍ തിളയ്ക്കുന്നതുവരെ ഇഷ്ടമുള്ള മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ദേവീ മഹാത്മ്യം,
ലളിതാസഹസ്രനാമം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

8
പൊങ്കാല അരി ഇടുമ്പോള്‍ ഭക്തിയാദരപൂര്‍വ്വം ദേവിയെ മനസ്‌സില്‍ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം. ദേവീപ്രസീദ, ദേവീ പ്രസീദ എന്ന് ചൊല്ലിയാല്‍ മതി. അല്ലെങ്കില്‍ സര്‍വ്വമംഗള മാംഗല്യേ…

9
പൊങ്കാല തിളച്ചു തൂകണം. അത് കിഴക്കോട്ടായാല്‍ ഏറെ നന്ന്. ഇപ്രകാരമുള്ള തിളച്ചുമറിയല്‍ വരാനിരിക്കുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യം ഉടന്‍ നടക്കും. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാല്‍ തെക്കോട്ടു തൂകിയാല്‍ ദുരിതം മാറിയിട്ടില്ല. പ്രാര്‍ത്ഥനയും പൂജയും നന്നായി വേണം.

10
പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കുന്നതാണുത്തമം. ഇക്കാര്യം പൊങ്കാല ഇടുന്ന ആളിന്റെ മനസു പോലെയും ആരോഗ്യം അനുവദിക്കുന്നതു പോലെയും ആകാം. ചിലർ പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്തില്ല. ആത്മീയ സംതൃപ്തിയും അമ്മയ്ക്കുള്ള അര്‍പ്പണവുമായാണ് പൊങ്കാല ഇടുന്നതെങ്കില്‍ ദേവിക്ക് നേദ്യം അര്‍പ്പിക്കുന്നതു വരെ വിശപ്പോ ദാഹമോ വെയിലോ ചൂടോ ഒന്നും പ്രശ്‌നമാകില്ല എന്നാണ് അവരുടെ ചിന്ത. സര്‍വവും ദേവി എന്ന ചിന്തയില്‍ ആഹാരത്തിന് ഒരു സ്ഥാനവും ഉണ്ടാകില്ല.

11
പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞ ശേഷം പുഷ്പം കൊണ്ട് അണയ്ക്കാം.

12
പൊങ്കാല ദിവസമല്ലാതെ ആറ്റുകാലില്‍ പൊങ്കാലയിടാം. പക്ഷേ ക്ഷേത്രത്തിലിടുന്ന പൊങ്കാല ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. ഇത് ഫലം വര്‍ദ്ധിപ്പിക്കും.

13
വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഭക്തര്‍ക്ക് ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. ശിരോരോഗ സംബന്ധിയായ ഒരൊറ്റ മൂലിയാണ് മണ്ടപ്പുറ്റ്.

14
വീട്ടുമുറ്റത്ത് ദേവിയെ സങ്കല്പിച്ച് ശുദ്ധമാക്കിയ സ്ഥലത്ത് അടുപ്പില്‍ പൊങ്കാലയിടുന്നതും ദേവിക്ക് സമര്‍പ്പിക്കുന്നതും ഗൃഹ ഐശ്വര്യത്തിനും സന്താനസൗഖ്യത്തിനും നല്ലതാണ്.

15
ധനധാന്യസമൃദ്ധിയും സന്താനസൗഖ്യവും സല്‍സന്താനലാഭവുമാണ് പൊങ്കാലയുടെ ഫലം.

16
ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയ്ക്ക് ഉപയോഗിക്കരുത്. അതുകൊണ്ടുകൂടിയാണ് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

17
ആറ്റുകാൽ അമ്മയെ സങ്കല്പിച്ച് പൊങ്കാലയിട്ട കലം പാചകത്തിന് ഉപയോഗിക്കരുത്. ആ കലത്തില്‍ മണ്ണിട്ട് തുളസിയോ പിച്ചിയോ നടണം. അല്ലെങ്കില്‍ പൊങ്കാലയ്ക്കുശേഷം കലം കഴുകി വൃത്തിയാക്കി അതില്‍ അരിയിട്ടു വയ്ക്കണം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്ന് ഒരുപിടി അരികൂടി അതിലിടണം. അന്നത്തിന് മുട്ടുണ്ടാകില്ല.

18
പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. വന്നാല്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. എന്നാല്‍ അഴുക്കുചാലിലോ കുഴിയിലോ ഇടുകയോ വെട്ടിമൂടുകയോ ചെയ്യരുത്. ഒഴുക്കുവെള്ളത്തിലിട്ടാല്‍ നല്ലത്.

(ആറ്റുകാൽ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നൽകിയ വിവരങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയത് )

You may also like

1 comment

Meera February 22, 2021 - 12:19 pm

Sir,pichala Kalam use cheyamo

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?